ഈ കത്ത് നിങ്ങള്‍ വായിക്കുന്ന സമയം ഞാന്‍ ഇവിടെയുണ്ടാവില്ല

ബ്രാഹ്മണിസത്തിനെതിരെ പോരാടി 2016 ജനുവരി 17ന് രക്തസാക്ഷിയായ ഹൈദരാബാദ് സർവ്വകലാശാലയിലെ ദലിത് ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്‌മഹത്യാ കുറിപ്പ്;

“ഈ കത്ത് നിങ്ങള്‍ വായിക്കുന്ന സമയം ഞാന്‍ ഇവിടെയുണ്ടാവില്ല

നിങ്ങളില്‍ പലരും എന്നെ വളരെയധികം സ്‌നേഹിച്ചു. ആരോടും എനിക്ക് പരാതിയില്ല. ശരീരവും ആത്മാവും തമ്മില്‍ വലിയ അന്തരമാണ് ഇപ്പോഴെനിക്ക് അനുഭവപ്പെടുന്നത്. കാള്‍ സാഗനെ പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എഴുതാന്‍ സാധിച്ചതാകട്ടെ ഈ കത്തും.

ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയെയും ഞാന്‍ സ്‌നേഹിച്ചു. മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് ഏറെ അകന്നുവെന്ന കാര്യം തിരിച്ചറിയാതെ അവരെയും സ്‌നേഹിച്ചു. എന്നാല്‍ വികാരങ്ങള്‍ക്ക് രണ്ടാം സ്ഥാനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. സ്‌നേഹം നിര്‍മിക്കപ്പെടുകയാണ്. വിശ്വാസങ്ങള്‍ക്ക് നിറം പൂശപ്പെടുകയാണ്. വേദനിക്കാതെ സ്‌നേഹിക്കുക എന്നത് കഠിനമായി മാറിയിരിക്കുന്നു. മനുഷ്യന്റെ മൂല്യം വെറുമൊരു വോട്ടിലേക്ക് ഒതുങ്ങി. മാനസികമായി അവനെ വിലയിരുത്താന്‍ ആര്‍ക്കുമാവുന്നില്ല.

ആദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കത്തെഴുതുന്നത്. ആദ്യമായി എഴുതുന്ന, അവസാന എഴുത്ത്. ഞാന്‍ പറയുന്നത് അവിവേകമെങ്കില്‍ എന്നോട് ക്ഷമിക്കുക.

ലോകത്തെ മനസിലാക്കിയെടുക്കുന്നതില്‍ ഒരുപക്ഷേ ഞാന്‍ പരാജയപ്പെട്ടതാകാം. സ്‌നേഹവും വേദനയും ജീവിതവും മരണവും മനസിലാക്കുന്നതില്‍ തെറ്റിപ്പോയിരിക്കാം. ഒരു ജീവിതം തുടങ്ങാനാകാതെ ഞാന്‍ ഉഴറുകയായിരുന്നു. ചിലര്‍ക്ക് അങ്ങനെയാണ്, ജീവിതം ശാപമാണ്. എന്റെ ജനനം തന്നെ മാരകമായൊരു അപകടമായിരുന്നു.

ആളുകള്‍ എന്നെ ഭീരുവെന്നോ, സ്വാര്‍ഥനെന്നോ, വിവരംകെട്ടവനെന്നോ വിളിച്ചേക്കാം. പക്ഷേ അതൊന്നും എനിക്ക് പ്രശ്‌നമല്ല. മരണശേഷമുള്ള കഥകളിലൊന്നും എനിക്കു വിശ്വാസമില്ല. നക്ഷത്രങ്ങളിലേക്ക് എനിക്ക് യാത്ര ചെയ്യാനാകും എന്നുമാത്രം ഞാന്‍ വിശ്വസിക്കുന്നു.

ഈ കത്ത് വായിക്കുന്നവര്‍ക്ക് എന്നോടു ചെയ്യാവുന്ന ഏക സഹായം, ഏഴുമാസത്തെ എന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 1.75 ലക്ഷം രൂപ എന്റെ കുടംബത്തിന് വാങ്ങിക്കൊടുക്കുക എന്നതാണ്…..

എന്റെ മരണാനന്തര കര്‍മങ്ങള്‍ ശാന്തമായി നടക്കട്ടെ. ഞാന്‍ വന്നുപോയി എന്നുമാത്രം കരുതുക. എനിക്കു വേണ്ടി ആരും കരയരുത്. ഞാന്‍ ജീവിച്ചിരിക്കുന്നതിലും കൂടുതല്‍ സന്തുഷ്ടനായിരിക്കുക മരണശേഷമായിരിക്കും.

നിഴലില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്

ഉമ അണ്ണ, നിങ്ങളുടെ മുറി ഉപയോഗിച്ചതിന് മാപ്പ്. നിരാശപ്പെടുത്തേണ്ടി വന്നതില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ എല്ലാ അംഗങ്ങളോടും ക്ഷമ ചോദിക്കുന്നു.

അവസാനമായി ഒരുവട്ടം കൂടി,
ജയ് ഭീം
രോഹിത് വെമുല
17 ജനുവരി 2016”

BUY NOW രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക്

BUY NOW Jati Koi Afwah Nahin by Rohith Vemula (Author), Nikhila Henry

Follow us on | Facebook | Instagram Telegram | Twitter | Threads

Leave a Reply