ഇന്ത്യയുടെ ദേശസുരക്ഷാ ഉപദേഷ്ടാവും ജയ്‌ഷെ മുഹമ്മദ് നേതാവും തമ്മിലുള്ള ബന്ധമെന്താണ് ?

ഗിയോറിയെ മോചിപ്പിക്കാന്‍ കോടിക്കണക്കിന് രൂപയും നല്‍കിയെന്ന ആരോപണം പിന്നാലെ വന്നു. ആരാണ് കാശ് കൊടുത്തത്. ? ജയ്‌ഷെ മുഹമ്മദിന്റെ സാമ്പത്തിക അടിത്തറ ആ പണമായിരുന്നോ ?


കെ എ സലിം

വാജ്‌പേയി സര്‍ക്കാര്‍ കാലത്ത് കാണ്ഡഹാറിലേക്ക് കൊണ്ടുപോയി ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനെയും ഉമര്‍ഷെയ്ഖിനെയും മുഷ്താഖ് സര്‍ഗാറിനെയും മോചിപ്പിക്കുന്നതാണ് ഈ ചിത്രം. പിന്നിലുള്ള കറുത്ത കോട്ടുകാരനെ സൂക്ഷിച്ചു നോക്കൂ. എവിടെയോ കണ്ട പോലെയില്ലേ ? മോദി നിയോഗിച്ച ദേശസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തന്നെ.

1999 ഡിസംബര്‍ 24ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം ഒരു സംഘം റാഞ്ചിക്കൊണ്ടു പോകുന്നു. അമൃത്സറിലും ലാഹോറിലും ദുബയിലും ഇറക്കിയ വിമാനം ഒടുവില്‍ കാണ്ഡഹാറിലെത്തുന്നു. വിലപേശലിനൊടുവില്‍ റാഞ്ചികളുടെ ആവശ്യപ്രകാരം ഇന്ത്യന്‍ ജയിലിലുള്ള മസൂദ് അസ്ഹർ, മുഷ്താഖ് അഹമ്മദ് സര്‍ഗാര്‍, അഹ്മദ് ഉമര്‍ സഈദ് ഷെയ്ഖ് എന്നിവരെ ബി.ജെ.പി സര്‍ക്കാര്‍ അധികം വിലപേശലുകള്‍ക്ക് നില്‍ക്കാതെ വിട്ടുകൊടുക്കുന്നു.

വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ് സഞ്ചരിച്ച അതേ പ്രത്യേക വിമാനത്തില്‍ കയറ്റിയാണ് മൂന്നു തടവുകാരെയും കൈമാറാന്‍ കൊണ്ടുപോയത്. തടവുകാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി നേരിട്ട് ഉറപ്പ് വരുത്തി. എന്തായിരുന്നു ഒരു ചെറുത്തുനില്‍പ്പ് പോലുമില്ലാതെ സര്‍ക്കാര്‍ കീഴടങ്ങിയതിന് പിന്നില്‍ ? അത്രയ്ക്ക് വിലപിടിപ്പുള്ളതെന്തായിരുന്നു ഐ.സി 814ലുണ്ടായിരുന്നത്.

യുകെയിലെ കറന്‍സി അച്ചടിക്കുന്ന ഏറ്റവും വലിയ കമ്പനിയായ തോമസ് ഡിലാ റുവിന്റെ ഉടമ റോബര്‍ട്ടോ ഗിയോറിയെന്ന യാത്രക്കാരനായിരുന്നു അത്. ഡിലാറുവിനെ അറിയില്ലേ ? നോട്ടു നിരോധനക്കാലത്ത് ഡിലാറുവും മോദി സര്‍ക്കാറും തമ്മിലുള്ള അവിഹിത ഇടപാടിനെക്കുറിച്ച് കോണ്‍ഗ്രസ് ഒരു വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

റാഞ്ചപ്പെടുമ്പോള്‍ 150 രാജ്യങ്ങളുടെ വിദേശ കറന്‍സികള്‍ അച്ചടിയ്ക്കാനുള്ള ചുമതല ഡിലാറുവിനായിരുന്നു. 50കാരനായ ഗിയോറിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വിസ് വിദേശകാര്യമന്ത്രി ജോസഫ് ഡെയിസ് ജസ്വന്ത് സിങിനെ ഫോണില്‍ വിളിച്ചു. ഹാന്‍സ് സ്റ്റാന്‍ഡര്‍ എന്ന പ്രത്യേക പ്രതിനിധിയെ കാണ്ഡഹാറിലേക്കയച്ചു.

സ്വിസ് സര്‍ക്കാറിന്റെ സുരക്ഷയില്‍ ഗിയോറി സ്വിറ്റ്‌സര്‍ലണ്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇക്കാര്യമെല്ലാം അന്ന് സ്വിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഗിയോറിയെ മോചിപ്പിക്കാന്‍ കോടിക്കണക്കിന് രൂപയും നല്‍കിയെന്ന ആരോപണം പിന്നാലെ വന്നു. ആരാണ് കാശ് കൊടുത്തത്. ? ജയ്‌ഷെ മുഹമ്മദിന്റെ സാമ്പത്തിക അടിത്തറ ആ പണമായിരുന്നോ ? ഈ ഡോവല്‍ രാജ്യത്തെ സുരക്ഷിതമാക്കിയത് തന്നെ.

Leave a Reply