കടലിൽ വള്ളംമറിഞ്ഞു 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച സെൽട്ടനെയും പിടിച്ചുകൊണ്ടുപോയി

“ആൾക്കാരെ പ്രതി ചേർക്കുന്നത് ആസൂത്രിതമാണ്. മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കുന്നതിനാണ് സെൽട്ടനെ പിടിച്ചുകൊണ്ടു പോയത്…” വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്ന സുശീല ജോ എഴുതുന്നു…

ഇരുപത്തിയാറാം തീയതി ശനിയാഴ്ച സെൽട്ടൻ രാവിലെ 10 മണി വരെ മാത്രമേ സമരപ്പന്തലിൽ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം സെൽട്ടന്റെ വള്ളം കടലിൽ മറിഞ്ഞു എന്ന ഫോൺ സന്ദേശം ലഭിച്ചതനുസരിച്ച്, സ്ഥലം കൗൺസിലർ പനിയടിമയുമായി ചേർന്ന് കോസ്റ്റൽ പോലീസിൽ പോയി കമ്പ്ലൈന്റ് ചെയ്യുകയും, തുടർന്ന് മറിഞ്ഞ വെള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെയും, വെള്ളവും, എഞ്ചിനും കരയിലേക്ക് കൊണ്ടുവരുന്നതിന് കടലിലേക്ക് പോവുകയും ചെയ്തു. കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിസിടിവി ഫുട്ടേജസ് പരിശോധിച്ചാൽ ഇതിന്റെ തെളിവുകൾ ലഭിക്കുന്നതാണ്. ഒപ്പം മൊബൈൽ ടവർ ലൊക്കേഷൻ, കൗൺസിലറുടെ മൊബൈൽ ടവർ ലൊക്കേഷൻ ഒക്കെ പരിശോധിച്ചാൽ വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ് അവർ കടലിൽ ആയിരുന്നു എന്നത്.

ആൾക്കാരെ പ്രതി ചേർക്കുന്നത് ആസൂത്രിതമാണ്. മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കുന്നതിനാണ് സെൽട്ടനെ പിടിച്ചുകൊണ്ടു പോയത്. തലേദിവസം ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ച, മാനസിക വിഷമത്തിൽ ആയിരിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതിൽ വിഷമംപൂണ്ട ബന്ധുക്കളും നാട്ടുകാരും അയാളെ വിട്ടു കിട്ടണം, വിടുവിച്ച് തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പള്ളിമേടയെ സമീപിച്ചപ്പോൾ, ഇടവക വികാരി ഫാദർ മേൽകോൺ ഇടവകയിലെ ഉത്തരവാദിത്തപ്പെട്ട പാരിഷ് കൗൺസിൽ എക്സിക്യൂട്ടീവുകൾ ആയ സെക്രട്ടറി ശ്രീ പുഷ്പരാജൻ, വൈസ് പ്രസിഡണ്ട് ശ്രീ മുത്തപ്പൻ, ബി സി സി കോഡിനേറ്റർ ശ്രീ ലിയോ സ്റ്റാൻലി, മുതിർന്ന അംഗം ശ്രീ ശങ്കി എന്നിവരെ സന്ദേശവുമായി പോലീസ് സ്റ്റേഷനിലേക്ക് അയച്ചു.

പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന സെൽട്ടനെ ഇറക്കുന്നതിനായി സ്റ്റേഷനിൽ ചെന്ന ഈ ഉത്തരവാദിത്തപ്പെട്ട ഇടവക കൗൺസിൽ അംഗങ്ങളെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തു മറ്റൊരു വാഹനത്തിൽ കയറ്റി, വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് കണ്ട ഒരു യുവാവ് പള്ളിയിൽ വിവരമറിയിച്ചത് അനുസരിച്ചാണ് ഇടവക വികാരിമാരും സ്ത്രീകളുമായി സ്റ്റേഷനിൽ പോയി അവരെ വിടുവിക്കുന്നതിന് ശ്രമിച്ചത്. വൈദികരെയും മത്സ്യത്തൊഴിലാളികളെയും സ്ത്രീകളെയും വയസ്സായവരുമൊക്കെ വളരെ മൃഗീയമായി തല്ലിച്ചതച്ചു. ധാരാളം ഗ്രനേഡുകളും ഡിയർ ഗ്യാസും കല്ലേറും ഉപയോഗിച്ച പോലീസ് നടപടികളെ കുറിച്ച് ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
28 Nov 2022, fB

Follow us on | Facebook | Instagram Telegram | Twitter

Web Design Services by Tutochan Web Designer