വാസുവേട്ടനെതിരായ ഭരണകൂട വയലൻസ് ന്യായീകരിക്കുന്ന എസ്.എഫ്.ഐക്കാരോട് 5 ചോദ്യങ്ങൾ


റിജാസ് എം ഷീബ സിദീഖ്

വിദ്യാർത്ഥി സംഘടനകൾ, തൊഴിലാളി സംഘടനകൾ, പൗരാവകാശ സംഘടനകൾ എന്നിവയുൾപ്പെടെ 36 സംഘടനകൾ ഉൾപ്പെടുന്ന “കാമ്പയിൻ എഗെയ്ന്സ്റ്റ് സ്റ്റേറ്റ് റീപ്രെഷൻ (ഭരണകൂട അടിച്ചമർത്തലിനെതിരായ പ്രചരണം) – സി.എ.എസ്.ആർ”, ജയിലിലടക്കപ്പെട്ട വാസുവേട്ടന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

വാസുവേട്ടന്റെ മോചനം ആവശ്യപ്പെട്ടും, വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയ തണ്ടർബോൾട്ട് കമാൻഡോകൾക്കെതിരെ കേസെടുക്കണമെന്നും ഉള്ള സി.എ.എസ്.ആറിന്റെ പ്രസ്താവനയെ ദേശീയതലത്തിൽ എസ്.എഫ്.ഐ അംഗീകരിക്കുന്നു. അതേസമയം തന്നെ കേരളത്തിലെ എസ്.എഫ്.ഐ പ്രവർത്തകരും സി.പി.എം പ്രവർത്തകരും വാസുവേട്ടനെ “ഇടതുപക്ഷ സർക്കാർ” ജയിലിലടച്ചത് ന്യായീകരിക്കുന്ന തിരക്കിലാണ്. ഈ ഭരണകൂട വയലൻസിനോട് യോജിക്കുന്ന എസ്.എഫ്.ഐക്കാരോട് 5 ചോദ്യങ്ങൾ;

1. വാസുവേട്ടനെതിരെ കേസ് റദ്ദാക്കാത്ത സർക്കാരിന്റെ നിഷ്ക്രിയത്വത്തിലും എസ്.എഫ്.ഐയുടെയും സി.പി.എം കേരള കമ്മിറ്റിയുടെയും നിലപാടെന്താണ്? പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെയും, പൊലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെയും, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവർക്കെതിരെയും ഉള്ള കേസുകൾ നിലനിർത്തുന്നതും, അതേസമയം, ശബരിമലയുടെ പേരിൽ സംഘർഷങ്ങൾ സൃഷ്ടിച്ച സംഘികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതും “ഇടതുപക്ഷ” സർക്കാർ തന്നെയല്ലേ? കേസുകൾ പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്ന് ഒഴിവുകഴിവുകൾ പറയുന്നത് വസ്തുതാവിരുദ്ധമല്ലേ?

2. വാസുവേട്ടനെയും രാഷ്ട്രീയ തടവുകാരെയും കുറിച്ച് വിവിധ സംസ്ഥാനങ്ങളിലെ എസ്.എഫ്.ഐക്കും സി.പി.എമ്മിനും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുണ്ടോ? അതോ യു.എ.പി.എയെക്കുറിച്ചുള്ള സി.പി.എമ്മിന്റെ കപട നിലപാട് പോലെയാണോ? (കേരള സർക്കാർ യു.എ.പി.എ പ്രകാരം കേസുകൾ ചുമത്തുന്നു, അതേസമയം മറ്റു സർക്കാരുകൾ യു.എ.പി.എ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ പ്രതിഷേധിക്കുകയും ചെയ്യുന്നു).

3. വാസുവേട്ടന്റെ വിയോജിക്കാനുള്ള ജനാധിപത്യപരമായ അവകാശം “ഇടതുപക്ഷ” സർക്കാർ നിഷേധിക്കുന്നതിൽ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും നിലപാട് എന്താണ്?

4. വ്യാജ ഏറ്റുമുട്ടലുകളിൽ എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും കേരള കമ്മിറ്റിയുടെ നിലപാട് എന്താണ്? വ്യാജ ഏറ്റുമുട്ടലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നത് കുറ്റകരമാണോ?

5. ഒരു തെറ്റും ചെയ്യാത്തതിന് പിഴയടച്ച് ജനാധിപത്യത്തെ പരിഹസിക്കുന്ന കേസിൽ വാസുവേട്ടൻ ജാമ്യം എടുക്കണോ? 2013ൽ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ കയർ ഫാക്ടറി ജീവനക്കാർക്കൊപ്പം സമരം ചെയ്തതിന് അറസ്റ്റ് ചെയ്തപ്പോൾ കോടതി അനുവദിച്ച ജാമ്യത്തിൽ ഒപ്പിടാൻ വിസമ്മതിച്ച തോമസ് ഐസക്കിന്റേത് സമരമാണെങ്കിൽ, സഖാവ് വാസുവിന്റെ അതേ സമരമാർഗം എങ്ങനെയാണ് എസ്.എഫ്.ഐയും സി.പി.എമ്മും കാണുന്നത്?

വാസുവേട്ടൻ വ്യാജ ഏറ്റുമുട്ടലിനെതിരെ പ്രതിഷേധിച്ചപ്പോൾ, സംഘ് പരിവാർ കേരള സർക്കാരിനെ അഭിനന്ദിക്കുകയായിരുന്നു. കേരള സർക്കാരും വിമതർക്ക് എതിരാണെന്ന് ആർ.എസ്.എസിന് തെളിയിക്കാനാണോ അദ്ദേഹത്തിന്റെ അറസ്റ്റ്? ഡൽഹിയിൽ യു.എ.പി.എയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന എസ്.എഫ്.ഐക്കാർ, കുറഞ്ഞപക്ഷം കേരളത്തിലെയും ബംഗാളിലെയും സി.പി.എമ്മിന്റെയും യു.എ.പിഎയുടെയും ചരിത്രമെങ്കിലും പരിശോധിക്കണം. മൂന്ന് വസ്തുതകൾ ഞാൻ ചൂണ്ടിക്കാണിക്കാം;

1. യു.എ.പി.എ പ്രകാരം കസ്റ്റഡിയിൽ കൊല്ലപ്പെട്ട ആദ്യത്തെ രാഷ്ട്രീയ തടവുകാരൻ സഖാവ് സ്വപൻ ദാസ് ഗുപ്തയായിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണകാലത്താണ് യു.എ.പി.എ രജിസ്റ്റർ ചെയ്തത്.

2. വി.എസ് അച്യുതാനന്ദന്റെ കാലത്താണ് സംസ്ഥാന പൊലീസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ യു.എ.പി.എ കേസ്. ഈ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ പത്രപ്രവർത്തകനും മാർക്സിസ്റ്റും സഖാവ് ഗോവിന്ദൻകുട്ടിയാണ്. വി. എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

3. 26/11 മുംബൈ ആക്രമണത്തിന് ശേഷം യു.എ.പി.എ ഭേദഗതി ചെയ്യുന്ന ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാത്തതിന് സിപിഎം തന്നോട് ഔദ്യോഗിക വിശദീകരണം തേടിയതായി മുൻ സി.പി.എം പിന്തുണയുള്ള സ്വതന്ത്ര പാർലമെന്റ് അംഗം സെബാസ്റ്റ്യൻ പോൾ തന്റെ ഓർമ്മക്കുറിപ്പായ “എന്റെ കാലം, എന്റെ ലോകം” എന്ന പുസ്തകത്തിൽ പറയുന്നു.

4. വാസുവേട്ടനെതിരെ നിസ്സാര കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും യു.എ.പി.എ ചുമത്തിയിട്ടില്ലെന്നും ഈ റിവിഷനിസ്റ്റുകൾ പറഞ്ഞേക്കാം. എന്നാൽ സി.പി ജലീലിന്റെ വ്യാജ ഏറ്റുമുട്ടലിൽ വാസുവേട്ടൻ ഉന്നയിച്ച അതേ ആവശ്യങ്ങൾ ഉന്നയിച്ച് പോസ്റ്റർ പതിച്ചതിന് സഖാവ് ലുക്മാനെ 2019ൽ യു.എ.പി.എ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്യുകയും 65 ദിവസം ജയിലിലടയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ യു.എ.പി.എ റദ്ദാക്കിയിട്ടില്ല. 65 ദിവസം എന്നത് ഒരു വലിയ സമയമായിരിക്കില്ല. എന്നാൽ ഇത് അനീതിയുടെ 65 ദിവസമാണ്.

5. മാവോയിസ്റ്റ് നേതാവ് സഖാവ് രൂപേഷിനെതിരെ ചുമത്തിയ മൂന്ന് യു.എ.പി.എ കേസുകൾ കേരള ഹൈക്കോടതി റദ്ദാക്കിയപ്പോൾ ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

ശത്രുവും വഞ്ചകനും തമ്മിൽ വ്യത്യാസമുണ്ട്, സിപിഎം വഞ്ചകനും സംഘ് പരിവാർ ശത്രുവുമാണ്.
_ റിജാസ് എം ഷീബ സിദീഖ്

Follow us on | Facebook | Instagram Telegram | Twitter | Threads