അയ്യയ്യേ നാണക്കേടിത് ആഭ്യന്തരമന്ത്രി!

മുഖ്യമന്ത്രി ഈ പെൺകുട്ടികളെ ഇരുത്തി സംസാരിച്ചില്ല എന്ന തരത്തിൽ വ്യത്യസ്ത കുറിപ്പുകളോട് കൂടി ഇങ്ങനൊരു ഫോട്ടോ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത് ശ്രദ്ധയിൽ പെട്ടു. പിൻതിരിഞ്ഞു നിൽക്കുന്നതു കാരണം ഇവർ ആരാണെന്ന് മനസിലായതുമില്ല. അന്വേഷിച്ചപ്പോഴാണ് പൗരത്വ പ്രക്ഷോഭ പോരാളി ആയിഷ റെന്നയും കൂട്ടരും ആണെന്നറിഞ്ഞത്. ഓൺലൈനിൽ മുസ്ലീം സ്ത്രീകളെ വില്പനയ്ക്ക് വച്ച ‘ബുള്ളി ഭായ്’ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ പോയതാണെന്നും മനസിലായി.

ആയിഷയാണ് അതെന്നറിഞ്ഞ പാടെ ഞാൻ ഫോണെടുത്ത് വിളിച്ചു. അപ്പോഴും എന്റെ ധാരണ ആ ഫോട്ടോ അവർ മുഖ്യമന്ത്രിയുമായി സംസാരിച്ചു കഴിഞ്ഞെണീറ്റപ്പോൾ എടുത്തതായിരിക്കും എന്നായിരുന്നു. പക്ഷേ ആയിഷ റെന്ന പറഞ്ഞത് കേട്ടപ്പോൾ സത്യത്തിൽ സങ്കടവും ദേഷ്യവും നിരാശയും വന്നു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകാൻ എത്തിയ അവർ ഇരിക്കാനായി തുനിഞ്ഞപ്പോൾ “വേണ്ട ഇരിക്കണ്ട സമയമില്ല പരാതി തന്നിട്ട് പൊയ്ക്കോളൂ” എന്ന് യാതൊരു പരിഗണനയും നൽകാതെ മുഖത്മന്ത്രി പറഞ്ഞെന്ന്‌ ആയിഷ പറയുമ്പോൾ ആ ശബ്ദത്തിലെ നിരാശ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.

കേരളത്തിന്റെ മുഖ്യമന്ത്രീ,
ആ മൂന്ന് മുസ്ലീം പെൺകുട്ടികൾ ആയിഷ റെന്ന,ലദീദ ഫർസാന, നിദാ പർവീൺ അവർ താങ്കളെ കാണാൻ വന്നത് അവരുടെ വീട്ടിൽ നടക്കുന്ന കല്യാണത്തിന് താങ്കളെ ക്ഷണിക്കാനല്ല. ഹിന്ദുത്വ ഭീകരവാദികളിൽ നിന്ന് അവർ നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത ആക്രമണത്തെ കുറിച്ച് സംസാരിക്കാനാണ്. ആ മൂന്നു പെൺകുട്ടികളേയും ഓൺലൈണിൽ വില്പയ്ക്ക് വച്ച ഹിന്ദുത്വ ഭീകരതയിൽ നിന്ന് സംരക്ഷണം നൽകണം എന്ന് ആവശ്യപ്പെടാനാണ്. അവർക്ക് താങ്കൾ ഇരിപ്പിടം നൽകണ്ട, എന്നാൽ അവരെയൊന്ന്‌ കേൾക്കാനുള്ള മനസ് കാണിക്കണമായിരുന്നു. അവരെയൊന്ന്‌ പരിഗണിക്കണമായിരുന്നു. അവർക്ക് ശുഭാപ്തി വിശ്വാസം പകരുന്ന രണ്ട്‌ വാക്കെങ്കിലും പറയണമായിരുന്നു. അതിന് കഴിയാത്ത ആളൊന്നുമല്ല താങ്കൾ. പൗരത്വ പ്രക്ഷോഭ കാലത്ത് സംഘികളുടെ ആക്രമണത്തിനിരയായ ജെഎൻയു വിദ്യാർത്ഥി ഐഷാ ഘോഷിനെ താങ്കൾ ആശ്വസിപ്പിക്കുന്ന ചിത്രം ഞാൻ എന്റെ ഫേസ് ബുക്ക് വാളിൽ സന്തോഷത്തോടെ പങ്കു വച്ചിരുന്നു. സ്വന്തം പാർട്ടിയിലെ അണികളല്ലാത്തത് കൊണ്ടാണോ താങ്കൾ ഈ പെൺകുട്ടികളെ ഇത്തരത്തിൽ അവഗണിച്ചത്?

പൗരത്വ പ്രക്ഷോഭ കാലത്ത് ജാമിഅ മില്ലിയ സർവ്വകലാശാലയ്ക്ക് മുന്നിൽ സംഘി പോലീസിനെ ചൂണ്ടുവിരലിൽ നിർത്തി പൊരുതിയ പോരാളികളായ ആ മുസ്ലീം പെൺകുട്ടികൾ ഹിന്ദുത്വയുടെ ക്രൂരമായ വേട്ടയ്ക്കിരയായി അങ്ങേയറ്റം അരക്ഷിതാവസ്ഥയിൽ പരാതിയുമായി വരുമ്പോൾ ചേർത്തുപിടിച്ച് കരുത്ത് പകരേണ്ട ഒരു ഭരണാധികാരി അവർക്ക് പറയാനുള്ളത് കേൾക്കുക പോലും ചെയ്യാതെ അവരെ തിരിച്ചയയ്ക്കുന്നത് എന്ത്‌ രാഷ്ട്രീയ ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ്? തങ്ങളുടെ ശരീരം വില്പനയ്ക്ക്‌ വച്ചിരിക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്കെതിരെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടല്ലാതെ അവർ ആരോടാണ് പറയുക?

ഒരു വശത്ത് ഹിന്ദുത്വ അജണ്ടകൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രാഷ്ട്രീയ പ്രതികരണം നടത്തുന്ന മനുഷ്യരെ വേട്ടയാടി ജയിലിലിടുന്നു. മറ്റൊരു വശത്ത് ഹിന്ദുത്വ ഭീകരതയുടെ വേട്ടയ്ക്കിരയായി അഭയം തേടി വരുന്ന പെൺകുട്ടികളെ ആട്ടിയോടിക്കുന്നു. എന്നിട്ട് പാടി നടക്കുന്നതോ ബ്രണ്ണൻ കോളേജിൽ സംഘികളുടെ കത്തികൾക്കിടയിലൂടെ നടന്ന വീരഗാഥയും. അതെങ്ങനാ സംഘികൾക്ക് പാദസേവ ചെയ്യുന്ന സത്യകഥ സ്വയം പാടി നടക്കാൻ കഴിയില്ലല്ലോ. അയ്യയ്യേ നാണക്കേടിത് ആഭ്യന്തര മന്ത്രീ…

ആയിഷ റെന്ന ❤ ലദീദ ഫർസാന ❤ നിദാ പർവീൺ ❤
_ ശ്രീജാ നെയ്യാറ്റിൻകര

Follow | Facebook | Instagram Telegram | Twitter