അദാനിയെത്തുമ്പോൾ ആദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങള്‍ മറന്നവർ

“2018ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ജനങ്ങളുടെ അനുമതിയില്ലാതെ പുതിയ കോള്‍ ബ്ലോക്കുകള്‍ ആരംഭിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ വാഗ്ദാനങ്ങള്‍ മറക്കുകയും പദ്ധതിയ്ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു…”

കെ സഹദേവൻ

വടക്കൻ ‍ ഛത്തീസ്ഗഡിലെ കോർബ, സർഗുജ ജില്ലകളിൽ‍ വ്യാപിച്ചുകിടക്കുന്ന ഹാസ്‌ദേവ് അരന്ദ് വനങ്ങൾ‍ മധ്യേന്ത്യയിലെ ഏറ്റവും മികച്ച വനപ്രദേശങ്ങളിലൊന്നാണ്. വറ്റാത്ത ജലസ്രോതസ്സുകൾ‍, അപൂർവ്വ സസ്യങ്ങൾ‍, കൂടാതെ ആനകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള വന്യജീവി ഇനങ്ങളും ധാരാളമായുള്ള വനമേഖലയാണിത്. മഹാനദിയുടെ പോഷകനദിയായ ഹാസ്‌ദേവ് നദി കടന്നുപോകുന്നതും ഇതുവഴിയാണ്. സമ്പന്നമായ ഈ ആവാസവ്യവസ്ഥയും അതോട് ചേർന്ന് ജീവിക്കുന്ന നൂറുകണക്കായ ആദിവാസി കുടുംബങ്ങളും ഇന്ന് നിലനിൽപ്പ് ഭീഷണിയെ നേരിടുകയാണ്. കോർബ, സർഗുജ മേഖലയിലുള്ള അതിവിപുലമായ കല്‍ക്കരി ശേഖരമാണ് അതിന്റെ കാരണം.

ഹാസ്‌ദേവ് അരന്ദ് കല്‍ക്കരി ഫീല്‍ഡില്‍ 1878 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ബില്യണ്‍ (1 ബില്യണ്‍ = 100 കോടി) ടണ്‍ കല്‍ക്കരി ശേഖരമുണ്ടെന്നാണ് കല്‍ക്കരി മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. സര്‍ഗുജ, കോര്‍ബ ജില്ലകളിലായി ഏതാണ്ട് 17,00,000 ഹെക്ടര്‍ വനമേഖലയിലാണ് 23ഓളം കല്‍ക്കരി ബ്ലോക്കുകളിലായി ഖനന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കല്‍ക്കരി ഖനനം വേഗത്തിലാക്കാനും ഭൂമി ഏറ്റെടുക്കാനും കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റിന്റെ അതിവേഗ നീക്കങ്ങളാണ് ജനജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം, പുനരധിവാസ നിയമം, 2013 ലെ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം, സുതാര്യതയ്ക്കുള്ള അവകാശം, ഭൂമി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന വിവിധ പദ്ധതികള്‍ സംബന്ധിച്ച പബ്ലിക് ഹിയറിംഗ്, അനുമതി, സാമൂഹിക ആഘാത വിലയിരുത്തല്‍ വ്യവസ്ഥകള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തുന്ന ഓര്‍ഡിനന്‍സ് 2014ൽ മോദി സർക്കാർ പാസാക്കിയത് സ്വകാര്യ കമ്പനികളെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു.

2015ൽ കേന്ദ്ര സർക്കാർ പാസാക്കിയ മറ്റൊരു നിയമത്തിലൂടെ എല്ലാ കൽക്കരി ബ്ലോക്കുകളും സ്വകാര്യ കമ്പനികൾക്ക് ഖനനം ചെയ്യാൻ അനുമതി നൽകപ്പെട്ടു. ഹാസ്‌ദേവ് അരന്ദിലെ പ്രധാന ഗോത്രവിഭാഗം ഗോണ്ട് സമുദായത്തിലുള്ളവരാണ്. കല്‍ക്കരി ഖനന പദ്ധതി അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ വളരെ ഗൗരവമായിത്തന്നെ ഈ വിഷയത്തെ അവര്‍ കാണുന്നുണ്ട്. പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുകയും വനമേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ സമ്മതം ആവശ്യപ്പെടുകയും പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതില്‍ അവരുടെ പങ്കാളിത്തം നിര്‍ബന്ധമാക്കുകയും ചെയ്യുന്ന പെസ (Panchayat Extension to Scheduled Areas (PESA) Act, 1996) വനാവകാശ നിയമങ്ങളെ ( Forest Right Act, 2006) അട്ടിമറിച്ചുകൊണ്ടാണ് ഹാസ്‌ദേവ് അരിന്ദില്‍ ഖനന പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. വനമേഖലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഈ പ്രദേശം ‘നോ ഗോ സോണ്‍’ ആയി മുൻപേ പ്രഖ്യാപിച്ചതായിരുന്നു. ആ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടാണ് മേഖലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഖനന കമ്പനികള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ട് ലേല നടപടികളില്‍ നിന്ന് പിന്മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ 2014ല്‍ തന്നെ ഗ്രാമസഭകള്‍ പാസാക്കുകയുണ്ടായി. ഗ്രാമസഭകളുടെ ഔദ്യോഗിക പ്രമേയങ്ങളെയും ജനങ്ങളുടെ അതിശക്തമായ ചെറുത്തുനില്‍പ്പുകളെയും അവഗണിച്ചുകൊണ്ട് 2022 ഏപ്രില്‍ 6ന് ഛത്തീസ്ഗഢിലെ കോൺഗ്രസ്സ് സര്‍ക്കാര്‍ ഖനന പദ്ധതിക്ക് അന്തിമാനുമതി നല്‍കുകയുണ്ടായി. രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡുമായി അദാനി എന്റര്‍പ്രൈസസ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാനിലെ കല്‍ക്കരി നിലയത്തിലേക്കുള്ള ഇന്ധനം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം അദാനിക്കാണ്. ഹാസ്‌ദേവ് മേഖലയിലെ പാര്‍സ കോള്‍ ബ്ലോക്കില്‍ (Parsa East Kente Basin-PEKB) നിന്നുള്ള കല്‍ക്കരി ഈ വിധത്തില്‍ രാജസ്ഥാനിലേക്ക് എത്തും. 700ഓളം ആളുകളെ കുടിയൊഴിപ്പിച്ചും പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റിയുമാണ് പാർസ കോള്‍ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുക. രാജസ്ഥാനിലും കോൺഗ്രസ്സിനാണ് ഭരണം.

2018ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ജനങ്ങളുടെ അനുമതിയില്ലാതെ പുതിയ കോള്‍ ബ്ലോക്കുകള്‍ ആരംഭിക്കുകയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ വാഗ്ദാനങ്ങള്‍ മറക്കുകയും പദ്ധതിയ്ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. 2021 ഒക്‌ടോബര്‍ 2ന് ഹാസ്‌ദേവ് അരന്ദിലെ ആയിരക്കണക്കിന് ആദിവാസികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് റായ്പൂരില്‍ എത്തുകയും സര്‍ക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധങ്ങളെ പൂർണ്ണമായും അവഗണിച്ചു കൊണ്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

*ഹാസ്ദേവ് കൽക്കരി ഖനന പദ്ധതി* *സംബന്ധിച്ച ടൈം ലൈൻ*

2007 : PEKB കൽക്കരി ഖനി ഇന്ത്യാ ഗവൺമെൻ്റ് രാജസ്ഥാൻ സർക്കാരിന് അനുവദിച്ചു.

2008: രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (RRVUNL) ഖനന പദ്ധതിക്കായി അദാനി എൻ്റർപ്രൈസസിനെ തിരഞ്ഞെടുത്തു.

2010: ഈ മേഖല കൽക്കരി ഖനനത്തിന് ‘no go’ മേഖലയായി പ്രഖ്യാപിച്ചു. എന്നാൽ അത് കടലാസിൽ മാത്രമായിരുന്നു.

2011: ജയറാം രമേഷ് (അക്കാലത്തെ വനം പരിസ്ഥിതി മന്ത്രി) പദ്ധതിക്ക് അനുമതി നൽകി. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ സമിതിയുടെ ശുപാർശകളെ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ജയറാം രമേഷിൻ്റെ തീരുമാനം.

2014: സമര സംഘടനകൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു.
– NGT കേന്ദ്ര മന്ത്രിയുടെ തീരുമാനം റദ്ദു ചെയ്തു.
– RRVUNL സുപ്രീം കോടതിയെ സമീപിക്കുന്നു. കോടതി NGT ഉത്തരവ് സ്റ്റേ ചെയ്തു.
– ആ കേസ് ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്.
– ഗ്രാമസഭ പദ്ധതിക്കെതിരായി പ്രമേയം പാസാക്കുന്നു.

2015: എല്ലാ കൽക്കരി ബ്ലോക്കുകളും ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികളെക്കൂടി അനുവദിച്ചു കൊണ്ട് മോദി സർക്കാർ നിയമം പാസാക്കുന്നു.

2016: സാമൂഹിക വനാവകാശം റദ്ദു ചെയ്തു കൊണ്ട് സർഗുജ ജില്ലാ ഭരണകൂടം ഉത്തരവിടുന്നു.
– ഗ്രാമസഭകൾ ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കുന്നു.
– ഈ കേസും തീരുമാനമാതെ കിടക്കുന്നു.

2018: ജനങ്ങളുടെ അനുമതിയില്ലാതെ പുതിയ കൽക്കരി ഖനന പദ്ധതികൾ ആരംഭിക്കുകയില്ലെന്ന് ഛത്തീസ് ഗഢ് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നു.
– പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേഷ് ഭാഗേലിൻ്റെ നേതൃത്യത്തിലുള്ള കോൺഗ്രസ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നു.

202l: ഹാസ്ദേവിലെ ആയിരക്കണക്കിന് ഗ്രാമീണർ നൂറ് കണക്കിന് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് റായ്പൂരിൽ പ്രതിഷേധം നടത്തുന്നു.

2022: ഏപ്രിൽ 6 ന് ഭാഗൽ സർക്കാർ പദ്ധതിക്ക് അന്തിമാനുമതി നൽകുന്നു.

(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter