തീരാവേദനയനുഭവിക്കുന്ന യുവതിയോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കുറ്റകരമായ അനാസ്ഥ

ആറു മാസത്തോളമായി വയറുവേദനയാണ് പല ഡോക്ടർമാരേയും കണ്ടു കുറവില്ല’ എന്നു പറഞ്ഞ പെങ്ങളോട് ‘ഇതിനൊക്കെ നാട്ടിലെ ഡോക്ടർമാരെ പോയി കാണ് ! തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പറഞ്ഞു. അവളുടെ രോഗവിവരം വിശദമാക്കാനോ, കയ്യിലുള്ള എൻഡോസ്കോപ്പി, US Scan റിസൾട്ട്, മുമ്പ് കണ്ട ഡോക്ടേഴ്സിന്റെ കുറിപ്പുകളോ എന്തിന് റഫർ ചെയ്ത ഫിസിഷ്യന്റ കുറിപ്പ് പോലും പരിശോധിക്കാൻ അയാൾ തയ്യാറായില്ല…


ഷെഫി കബീർ

വളരെ നിരാശയോടെയും സങ്കടത്തോടെയുമാണീ കുറിപ്പെഴുതുന്നത്. ഇന്ന് (09/05/2019) എന്റെ പെങ്ങളെയും കൊണ്ട് മെഡിക്കൽ കോളേജിൽ പോയിരുന്നു. അവിടെ ഞങ്ങൾക്ക് നേരിട്ട തിക്താനുഭവം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ കുറിപ്പ്.

പെങ്ങൾക്ക് ആറുമാസത്തോളമായി തുടർച്ചയായ വയറുവേദനയാണ്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂർ തന്നെയുള്ള ഒരു മറ്റൊരു ഉദരരോഗ വിദഗ്ദൻ, എറണാകുളത്തെ ലിസി ഹോസ്പിറ്റൽ തുടങ്ങിയ പല ആശുപത്രികളിലേയും ഡോക്ടർമാരെ കാണിച്ചു ചികിത്സ നടത്തിയിട്ടും പെങ്ങളുടെ അസുഖം ഭേദമായില്ല. തുടർന്ന് തൃശ്ശൂരുള്ള ഒരു ആയുർവ്വേദ ചികിത്സാലയത്തിൽ കിഴിയും മറ്റും ചെയ്തിട്ടും ഫലം തഥൈവ!

അങ്ങിനെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഞങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോകുന്നത്. അവിടെ ഉദരരോഗ വിഭാഗത്തിലെ ഡോക്ടർമാർ വ്യാഴാഴ്ച മാത്രമാണ് ഉണ്ടാവുകയെന്ന് അപ്പോഴാണ് അറിയുന്നത്. ആയതിനാൽ പെങ്ങളെ അവിടെയുള്ള ഫിസിഷ്യനെ കാണിക്കുകയായിരുന്നു. ജനറൽ മെഡിസിൻ ഡിപ്പാർട്മെൻറിലെ ഒരു വനിതാ ഡോക്ടർ പെങ്ങളുടെ കേസ് ഹിസ്റ്ററി വിശദമായി കേട്ട ശേഷം ചില രക്ത പരിശോധനകൾക്ക് നിർദ്ധേശിക്കുകയും, റിസൾട്ട് ലഭിച്ച ശേഷം വ്യാഴാഴ്ച വന്ന് ഗ്യാസ്ട്രോയെ കാണാൻ നിർദ്ധേശിക്കുകയും ചെയ്തു .

അതേ തുടർന്നാണ് ഇന്ന് അവളുമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയത്. രാവിലെ ഒമ്പത് മണിക്ക് എത്തിയ ഞങ്ങൾക്ക് ലഭിച്ച നമ്പർ 223 A ആയിരുന്നു. ലാബ് റിസൾട്ടുകൾ ലഭിച്ച ശേഷം ഡോക്ടറെ കാണാനായത് 3.30 ഓടെയാണ്.

ക്യാബിനിലേക്ക് കടന്നു ചെന്ന പെങ്ങളോട് നേരം വൈകിയതിലുള്ള (?) നിരസത്തോടെയാണ് ആ ഡോക്ടർ സംസാരിച്ച് തുടങ്ങിയത്.

‘ആറു മാസത്തോളമായി വയറുവേദനയാണ് പല ഡോക്ടർമാരേയും കണ്ടു കുറവില്ല’ എന്നു പറഞ്ഞ പെങ്ങളോട് ‘ഇതിനൊക്കെ നാട്ടിലെ ഡോക്ടർമാരെ പോയി കാണ് ! ഇവിടെ അല്ലാതെ തന്നെ നല്ല തിരക്കുണ്ട്’ എന്നു പറഞ്ഞ് മരുന്ന് കുറിക്കാൻ തുടങ്ങി !

അവളുടെ രോഗവിവരം വിശദമാക്കാനോ, കയ്യിലുള്ള എൻഡോസ്കോപ്പി, US Scan റിസൾട്ട്, മുമ്പ് കണ്ട ഡോക്ടേഴ്സിന്റെ കുറിപ്പുകളോ എന്തിന് റഫർ ചെയ്ത ഫിസിഷ്യന്റ കുറിപ്പ് പോലും പരിശോധിക്കാൻ അയാൾ തയ്യാറായില്ല.

“ഇനിയെന്തെങ്കിലും ഉണ്ടെങ്കിൽ വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചാ മതി,” എന്ന നിർദ്ദേശത്തോടെ അയാൾ കൺസൾട്ടിങ്ങ് അവസാനിപ്പിച്ചു!

ആ സമയത്ത് ഒന്ന് പുറത്ത് പോയിരുന്ന എന്നോട് അവൾ വന്ന് സങ്കടത്തോടെ ഇക്കാര്യം പറഞ്ഞപ്പോ എനിക്കാകെ നിരാശയായി. പരിശോധിച്ച ഡോക്ടറുടെ പേരു പോലും നോക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഞാൻ ചെന്ന് ആ ഡോക്ടർ ഏതെന്ന് അന്വേഷിക്കാൻ അവിടെ എത്തിയപ്പോഴേക്കും അയാൾ പെങ്ങൾക്ക് ശേഷം ഉണ്ടായിരുന്ന എട്ടോളം പേരുടെ പരിശോധന അവസാനിപ്പിച്ച് ക്യാബിൻ വിട്ടിരുന്നു.

അവിടെയുള്ള ഒരു സ്റ്റാഫിനോട് സംസാരിച്ചതിൽ നിന്നും ഗ്യാസ്ട്രോ A റൂമിൽ ഉണ്ടായിരുന്നത് ‘സജി സെബാസ്റ്റ്യൻ’ എന്ന ഡോക്ടർ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്!

രോഗികളായ സാധാരണക്കാരന്റെ അവസാനത്തെ ആശ്രയമാണ് മെഡിക്കൽ കോളേജുകൾ. PHCയിൽ പോകുന്ന ലാഘവത്തോടെയല്ലല്ലോ ആരും മെഡിക്കൽ കോളേജിൽ എത്തുന്നത് !

ഒരുപാട് വിജയകരമല്ലാത്ത പരിശോധനകൾക്കും മെഡിക്കേഷനും ശേഷം ഒരു വിദഗ്ദ വൈദ്യ നിർദ്ധേശം ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെയാണ് ഞങ്ങളെപ്പോലുള്ളവർ സർക്കാർ മെഡിക്കൽ കോളേജിനെ സമീപിക്കുന്നത്.

അങ്ങിനെയുള്ളവരോട് ഒരു രേഖയും പരിശോധിക്കാതെ; കേസ് ഹിസ്റ്ററി മനസിലാക്കാതെ വിടിനടുത്തുള്ള ഡോക്ടറെ കാണാൻ ഉപദേശിക്കുന്നത് എത്ര നിരുത്തരവാദിത്വമാണ്. ഉച്ചക്ക് ശേഷം മിക്കവാറും എല്ലാ രോഗികളോടും ഇതേ സമീപനം തന്നെയാണ് A ക്യാബിനിൽ ഉണ്ടായിരുന്ന ഡോക്ടർ കാണിച്ചതെന്നാണ് ഞങ്ങർക്ക് മനസിലാക്കാൻ കഴിഞ്ഞത്.

Leave a Reply

Web Design Services by Tutochan Web Designer