ഇന്ത്യയിലെ പൗരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും എന്‍റെ BSNL ജോലിയും

സുപ്രീം കോടതി ഉത്തരവ് പ്രകാരം ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതും അതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളെയും തുടര്‍ന്നു ആക്റ്റിവിസ്റ്റ് രഹ്നാ ഫാത്തിമ്മയെ സംഘ് പരിവാര്‍ പരാതിയില്‍ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു അവര്‍ പുറത്തിറങ്ങി. ബി.എസ്.എന്‍.എല്‍ അസിസ്റ്റന്‍റ് എഞ്ചിനീയറായ രഹ്നയെ ഇപ്പോള്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുന്നു. ശബരിമല സംഭവവുമായി ബന്ധപ്പെട്ട്, സ്ഥാപനത്തിന്‍റെ അന്തസിനെയും വരുമാനത്തെയും രഹന ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചു എന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേകുറിച്ചു രഹ്നാ ഫാത്തിമ്മയുടെ പ്രതികരണം:

പതിനെട്ടാം പടി കയറാൻ ശ്രമിച്ചതിന്, 18 ദിവസത്തെ ജയിൽവാസത്തിനും 18 മാസത്തെ സസ്പെൻഷനും ഒടുവിൽ, എന്റെ ശബരിമല കയറ്റം കാരണം ബി.എസ്.എന്‍.എല്ലിന്റെ ‘സൽപ്പേരും’ വരുമാനവും കുറഞ്ഞു എന്നും, മലക്ക് പോകാൻ മാലയിട്ട് ‘തത്വമസി’ എന്ന് എഴുതിയിട്ട ഫേസ്ബുക് പോസ്റ്റിൽ എന്റെ തുട കണ്ടത് അശ്ലീലമാണ് എന്നും, ചില കസ്റ്റമേഴ്സിന്റെ മതവികാരം വ്രണപ്പെട്ടു എന്നും ആളിക്കത്തിച്ചു എന്നുമെല്ലാമാണ് BSNL സംഘി ഡിസ്പ്ലിനറി അതോറിറ്റി കണ്ടെത്തിയിരിക്കുന്നത് (കൊറോണ വന്നത് ഞാൻ കാരണമാണ് എന്ന് എന്തോ കണ്ടെത്തിയില്ല, മറന്നുപോയതാകും.

അതിനാൽ ഒന്നര വർഷമായിട്ടും എന്റെ പേരിൽ കുറ്റം കണ്ടെത്തുകയോ കുറ്റപത്രം സമർപ്പിക്കുകയോ ശിക്ഷിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ പ്രേരിത ‘ശബരിമല’ കേസിന്റെ പേരിൽ, സുപ്രീം കോടതി വിധി അനുസരിച്ചു എന്ന തെറ്റിന്, ഇപ്പോൾ ജോലിയിൽ നിന്നും “Compulsory Retirement” ചെയ്യാൻ BSNL എറണാകുളം DGM ഇമ്മീഡിയറ്റ് എഫെക്റ്റിൽ ഓഡർ ഇട്ടിരിക്കുകയാണ്.

വിഷയം കത്തിനിന്ന ആ സമയത്ത് തന്നെ 15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള എന്നെ ഗവണ്‍മെന്‍റ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോക്ഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നര വർഷം നടപടികൾ നീട്ടിക്കൊണ്ടുപോയി എന്റെ ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചു, ആളുകൾ ഈ വിഷയം മറന്നു തുടങ്ങുന്ന അവസരത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായിട്ടുള്ളത്. ഞാൻ പ്രവർത്തിച്ച എംപ്ലോയീസ് യൂണിയൻ പോലും ഈ വിഷയത്തിൽ പ്രതികരിക്കാൻ ഭയന്ന് മൗനം പാലിക്കുന്നു. ശമ്പളം കൂട്ടാൻ മാത്രം ഇടക്ക് ചെറുതായി ശബ്ദം ഉയർത്തും.

കൂടാതെ കമ്പനി നഷ്ടത്തിലാണെന്ന് കാണിച്ച് ഒരുപാട് പേർക്ക് നിർബന്ധിത വളണ്ടിയർ റിട്ടയർമെന്റ് കൊടുത്തും പ്രതികരിക്കുന്നവരെ ഒതുക്കിയും ബി.എസ്.എന്‍.എല്‍ നഷ്ടകാരണം തൊഴിലാളികളുടെ മേലേക്ക് ചാർത്തിയും കമ്പനിയും ലയബിറ്റീസും എല്ലാം സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കാൻ ഒരുങ്ങുകയാണ്. 15 വർഷത്തേക്ക് നിലവിൽ ജിയോയും ആയി ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ട്.

ഇത്രയും നാളും പ്രതികരിക്കാത്ത, തങ്ങളെ നേരിട്ട് ബാധിക്കുന്ന വരെയും പ്രതികരിക്കാതിരിക്കുന്ന, നിങ്ങൾ എല്ലാവരും എന്റെ വിഷയത്തിൽ പ്രതികരിക്കും എന്ന് വിചാരിച്ചല്ല ഞാൻ ഇതിവിടെ എഴുതുന്നത്. ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് അറിയിച്ചു എന്നു മാത്രം.

BSNL ഓഹരി JIOയും ജിയോയുടെ ഓഹരി ഫെയിസ്ബുക്കും വാങ്ങിയ സ്ഥിതിക്ക് ഇനി എന്നെ ഫെയിസ്ബുക്കീന്നും പിരിച്ചു വിടുമോ എന്റെ അയ്യപ്പാ ? അങ്ങനെ കിട്ടിയതും വാങ്ങി പിരിഞ്ഞു പോകാൻ ഉദ്ദേശിക്കുന്നില്ല, അപ്പോൾ ഞാൻ എന്റെ വഴിക്കും നിയമം നിയമത്തിന്റെ വഴിക്കും.

Click Here