ഇന്ത്യൻ‍ കാർഷിക മേഖല, അദാനിയുടെ കൊയ്ത്ത്, കർഷകർ‍ തകർത്ത അദാനി സ്വപ്നങ്ങൾ

കാർഷിക മേഖലയിൽ വൻ മുതൽ മുടക്ക് സ്വപ്നം കണ്ട് മോദി സർക്കാരിനെക്കൊണ്ട് ജനാധിപത്യ വിരുദ്ധമായ രീതിയിൽ കർഷകമാരണ നിയമം പാസാക്കിച്ച അദാനിയുടെ തന്ത്രങ്ങളെ തകർത്തെറിഞ്ഞ ഇന്ത്യൻ കർഷകരുടെ ഇച്ഛാശക്തിയെയും കാർഷിക മേഖലയിൽ അദാനി കണ്ട സ്വപ്നങ്ങളെയും കുറിച്ച് എഴുതുന്നത് ഡോ. സ്മിത പി കുമാർ ആണ്. കർഷക പ്രക്ഷോഭ വേളയിൽ ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതുകയും ദില്ലിയിലെ കർഷക പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. സ്മിത.

”2050-ൽ‍ നിന്ന് ഏകദേശം 10,000 ദിവസങ്ങൾ‍ അകലെയാണ് നമ്മൾ‍. ഈ കാലയളവിൽ‍, ഏകദേശം 25 ട്രില്യൺ ‍ യുഎസ് ഡോളർ ‍ നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർ‍ക്കപ്പെടും എന്ന് ഞാൻ‍ പ്രതീക്ഷിക്കുന്നു . 2050-ഓടെ, പ്രവചിക്കുന്നതുപോലെ രാജ്യം 30-ട്രില്യൺ ഡോളർ‍ സമ്പദ് വ്യവസ്ഥയായി മാറുകയാണെങ്കിൽ, എല്ലാത്തരം ദാരിദ്ര്യവും നമുക്ക് തുടച്ചുനീക്കാൻ‍ കഴിയുമെന്ന് ഞാൻ‍ പ്രതീക്ഷിക്കുന്നു” 2022 ഏപ്രിലിൽ‍ ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ‘ഇന്ത്യ ഇക്കണോമിക് കോൺക്ലേവി’ൽ‍ വെച്ച് ഗൗതം അദാനി പറഞ്ഞ വാക്കുകളാണിത്. പട്ടിണി തുടച്ചുനീക്കാൻ‍ നാളിതുവരെ മുതലാളിത്തം മുൻപോട്ടുവെച്ചിട്ടുള്ള വഴികളെല്ലാം ആത്യന്തികമായി കോർപ്പറേറ്റുകളുടെ മൂലധന വളർ‍ച്ചയെ മാത്രമേ സഹായിച്ചിട്ടുള്ളു എന്നത് നമ്മുടെ അനുഭവമാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ/ലാഭാധിഷ്ഠിത അജണ്ടകൾ‍ ഭരണകൂട നയ പിന്തുണയോടെ പൊതു അജണ്ടയായി മാറ്റാനുള്ള ശ്രമങ്ങളാണ് കോർ‍പറേറ്റുകൾ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. ഫലം, വരുമാനത്തിന്റെ കേന്ദ്രീകരണം സർക്കാർ‍ ഖജനാവിൽ‍ നിന്നും സ്വകാര്യ കോർ‍പ്പറേറ്റ് അക്കൗണ്ടുകളിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെട്ടു എന്നതാണ്.

മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സ്വകാര്യ കോർ‍പ്പറേറ്റ് മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ച പരിശോധിച്ചാൽ‍ ഇക്കാര്യം വ്യക്തമാവും. ഇതിൽ ‍തന്നെ കോർ‍പ്പറേറ്റ് ലാഭത്തിന്റെ 65 ശതമാനവും ഏറ്റവും ലാഭകരമായി പ്രവർ‍ത്തിക്കുന്ന പത്തോ പതിനഞ്ചോ കമ്പനികളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതായി കാണാം. വിവിധ വ്യാപാര മേഖലകളിൽ‍ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന വൻ‍കിട കമ്പനികൾക്ക് സമഗ്രാധിപത്യം സ്ഥാപിക്കാനും, തങ്ങളുടെ വരുമാനത്തെ/ലാഭവിഹിതത്തെ അവർ‍ക്കിടയിൽ‍ തന്നെ പുനർവിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇതിന് ഏറ്റവും അനുകൂലമായ സാമ്പത്തിക നയങ്ങൾ‍ മുൻ‍പോട്ടുവെച്ചുകൊണ്ട് ഭരണകൂടങ്ങൾ‍ കൂടി കൈകോർ‍ക്കുമ്പോൾ‍ കാര്യങ്ങൾ‍ സുഗമമാകുന്നു. അദാനിയെന്ന പുത്തൻകൂറ്റ് കോർ‍പ്പറേറ്റിന്റെ അതിദ്രുത വളർ‍ച്ചയിൽ‍ കഴിഞ്ഞ ഏഴ് വർ‍ഷക്കാലയളവിൽ‍ മോദി നൽ‍കിയ/നൽ‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ ചെറിയൊരു ചിത്രം മുൻ‍ കുറിപ്പുകളിലൂടെ ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അടിസ്ഥാനമാക്കി പട്ടിണി, ദാരിദ്ര്യം തുടങ്ങിയ സങ്കീർ‍ണ്ണമായ പ്രശ്‌നങ്ങൾ‍ പരിഹരിക്കാനുള്ള ലളിതമെന്ന് തോന്നിയേക്കാവുന്ന വഴികൾ‍ മുതലാളിത്തം എക്കാലത്തും മുൻപോട്ടുവെച്ചു പോരുന്നുണ്ട്. അതിൽ‍ പ്രധാനം കാർഷിക മേഖലയുടെ “സമഗ്രമായ പരിവർ‍ത്തനങ്ങൾ”ക്ക് ഊന്നൽ‍ നൽകിക്കൊണ്ടുള്ള പദ്ധതികളാണ്. കാർഷിക മേഖലയുടെ സാങ്കേതികവൽ‍ക്കരണം എന്ന ഒരൊറ്റ പോംവഴിയിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നായാണ് അവ അവതരിപ്പിക്കപ്പെടാറുള്ളത്. അതാകട്ടെ കാർഷിക വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് “മുതലാളിത്ത മിച്ചമൂല്യ വിപ്ലവങ്ങൾ‍” ആയി വിള കൊയ്യുകയും ചെയ്യുന്നു. ലോകത്തെവിടെയുമുള്ള വമ്പൻ‍ അഗ്രി ബിസിനസ് കോർപറേറ്റുകളുടെയെല്ലാം വളർച്ച ഈവിധം കാർഷിക വൃത്തിയെയും, കർ‍ഷകരെയും, കൃഷിഭൂമിയെയും അന്യവൽക്കരിക്കുന്ന “ആധുനികാശയങ്ങളുടെ” പൂർത്തീകരണത്തിലൂടെ സാധ്യമാക്കിയതാണ്.

ആഗോളീകരണ-ഉദാരവൽ‍ക്കരണ നയങ്ങൾ‍ ഇന്ത്യയുടെ പ്രതിശീർ‍ഷ വരുമാനത്തിൽ‍ വൻ‍വർ‍ദ്ധനവ് ഉണ്ടാക്കിയെങ്കിലും (പ്രതിശീർ‍ഷ വരുമാനം കണക്കുകൂട്ടുന്നതിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കുന്നത് നന്ന്) ഇന്ത്യൻ‍ തൊഴിൽ‍ മേഖലയുടെ പകുതിയിലധികം വരുന്ന കർഷക- കർ‍ഷകത്തൊഴിലാളികളുടെ ‘വാങ്ങൽശേഷി’ ഇടിഞ്ഞുവരികയും ചെയ്യുന്ന തരത്തിലുള്ള വിരോധാഭാസങ്ങൾ‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ശൈശവത്തിൽ‍, മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ അറുപത് ശതമാനത്തോളം സംഭാവന ചെയ്തിരുന്ന കാർഷിക മേഖല ഇന്ന് 14 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലേക്ക് ചുരുങ്ങിപ്പോയത് നമ്മുടെ നയരൂപീകരണങ്ങളിലെയും ആസൂത്രണങ്ങളിലെയും പിഴവുകൾ ‍കൊണ്ടാണ് എന്നത് വസ്തുതയാണ്. കാർ‍ഷികവൃത്തി ലാഭകരമല്ലാത്ത ഏർപ്പാടായതിനും, ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമായി പ്രത്യേക വകുപ്പുകളും മിഷനുകളും രൂപീകരിക്കേണ്ടി വന്നതിനും പിന്നിലെ ആസൂത്രണ പിഴവുകൾക്ക് നാളിതുവരെയുള്ള മുഴുവൻ‍ സർ‍ക്കാരുകളും ഉത്തരവാദികളാണ് എന്ന് പറയേണ്ടതുണ്ട്.

കാർ‍ഷിക ഗവേഷണങ്ങളും, പുത്തൻ‍ സാങ്കേതിക വിദ്യകളുടെ പ്രയോഗവൽക്കരണവും കാർഷിക മേഖലയ്ക്ക് ആവശ്യമാണെന്നതിൽ‍ തർ‍ക്കമില്ല. എന്നിരിക്കിലും ഉയർ‍ന്ന സാങ്കേതിക സഹായവും, മുതൽ‍മുടക്കും ആവശ്യമുള്ള ഈ പരിഷ്‌കരണങ്ങൾ‍ പൊതുഉടമസ്ഥതയിൽ‍ ആരംഭിക്കുന്നതിന് പകരം സ്വകാര്യ-ബഹുരാഷ്ട്ര കമ്പനികളുടെ സഹായമില്ലാതെ ഭരണകൂടങ്ങൾ‍ക്ക് മുൻ‍പോട്ടു കൊണ്ടുപോവാൻ‍ സാധിക്കില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയും അതിനനുസൃതമായ രീതിയിലുള്ള നയരൂപീകരണങ്ങൾ‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും വൻ‍കിട ബഹുരാഷ്ട്ര കമ്പനികൾ‍ക്ക് കാർഷികോത്പന്നങ്ങളുടെയോ, വിത്തിന്റെയോ, കൃഷിയിടത്തിന്റെയോ, കാർ‍ഷിക രീതിയുടെയോ മേലുള്ള നിയന്ത്രണങ്ങൾ ‍ നടപ്പിലാക്കാനും ക്രമേണ അവരുടെ ആധിപത്യം ഉറപ്പിക്കാനും ഇടയാക്കുന്നു.

കൃഷിഭൂമിയിൽ‍ കമ്പനിരാജിന് പരവതാനി വിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യൻ‍ കർഷകർ‍ ഒന്നാകെ സംഘടിതരായി തെരുവിലിറങ്ങിയത് ഈ കാരണങ്ങൾ‍ കൊണ്ട് തന്നെയാണ്. സർക്കാർ‍ നിയന്ത്രിത കർഷക കമ്പോളങ്ങളെ പൂർണ്ണ മായും തകർക്കുകയും കാർ‍ഷിക മേഖലയെ വൻ‍കിട കോൺ‍ട്രാക്ട് ഫാമിംഗ് കമ്പനികളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യാൻ‍ സാധിക്കുന്ന കാർഷിക നിയമഭേദഗതി തങ്ങളുടെ നിലനിൽ‍പ്പിനെ തന്നെ അപകടപ്പെടുത്തുമെന്ന് കർ‍ഷകർ‍ക്ക് തിരിച്ചറിയാൻ‍ മുൻ‍ മാതൃകകൾ‍ തന്നെ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് സർക്കാരിന്റെ ജനാധിപത്യ/കർ‍ഷക വിരുദ്ധ നയങ്ങൾക്ക് എതിരെ എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും വലിയ കോർ‍പ്പറേറ്റ് ശക്തികളായ അദാനി-അംബാനി കൂട്ടുകെട്ടുകൾക്കെതിരെയുള്ള സമരമായി കർ‍ഷകർ‍ തങ്ങളുടെ പ്രതിഷേധ സമരം വ്യാപിപ്പിച്ചത്.

കാർ‍ഷിക നിയമങ്ങളുടെ ഭേദഗതികൾ‍ അവതരിപ്പിക്കുന്നതിനു മുൻപായി തന്നെ കോർ‍പ്പറേറ്റുകൾ‍ക്കു അഗ്രി ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കാനുള്ള നിലമൊരുക്കാൻ‍ മോദി സർക്കാർ ‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാവുന്നതാണ്. രണ്ട് ഹെക്ടറിൽ ‍ താഴെ മാത്രം ഭൂമി കൈവശമുള്ള 86 ശതമാനം കർ‍ഷകരും, 10 ഹെക്ടറിന് മുകളിൽ‍ കൃഷിഭൂമിയുള്ളവർ‍ 1ശതമാനവും മാത്രമുള്ള ഇന്ത്യയിലെ, നിലനിൽക്കുന്ന ഭൂവുടമസ്ഥ സാഹചര്യങ്ങളും, കാർഷിക ഉത്പാദന രീതികളും, വിപണന സംവിധാനങ്ങളും തങ്ങൾക്കു അനുകൂലമായ വിധം പുനർനിർ‍മിച്ചുകൊണ്ട് മാത്രമേ അഗ്രി ബിസിനസ്സ് കമ്പനികൾ‍ക്ക് വലിയ കാർ‍ഷിക ഫാമുകളും, ഉത്പാദന -സംഭരണ-വിപണന-വിതരണ ശൃംഖലകളും സ്ഥാപിക്കാൻ‍ കഴിയൂ. വിപണിയിൽ‍ ഏറ്റവും ഡിമാൻ‍ഡ് ഉള്ള കാർഷികോല്പന്നങ്ങൾ‍ വൻ‍തോതിൽ ‍ സംഭരിക്കുന്നതിന് അഗ്രിബിസിനസ്സ് കമ്പനികൾ‍ക്ക് കർ‍ഷകരുമായി നേരിട്ട് തന്നെ വ്യാപാര കരാറിൽ‍ ഏർ‍പ്പെടുന്നത് സഹായിക്കും. ഇതിനു സഹായകമാവുന്ന വിധം ഒരു മോഡൽ‍ കോൺ‍ട്രാക്ട് ഫാർ‍മിംഗിന്റെ കരട് (The State / Union Territory Agricultural Produce and Livestock Contract Farming (Promotion and Facilitation) Act, 2018) 2017-18 ബഡ്ജറ്റിൽ‍ തന്നെ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ചിരുന്നു. ഇത് നിയമമാക്കി മാറ്റാനാണ് 2020-ലെ കാർ‍ഷിക ബില്ലിലൂടെ മോദി സർ‍ക്കാര്‍ ശ്രമിച്ചത്.

ഭക്ഷ്യോത്പന്നങ്ങളുടെ വൻ‍തോതിലുള്ള സംഭരണത്തിനുള്ള പരിമിതികളാണ് കാർ‍ഷിക മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. ഇത് പരിഹരിക്കാനായി വലിയ ഭക്ഷ്യോത്പന്ന സംഭരണ സംവിധാനങ്ങൾ‍ നിർമിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുകയാണ് സർ‍ക്കാർ‍ ചെയ്തത്. അതിനായി ഈ മേഖലയിൽ ‍നികുതി ഇളവുകളും, സൗജന്യങ്ങളും ധാരാളമായി അനുവദിക്കപ്പെട്ടു. ഭക്ഷ്യ-കാർ‍ഷിക അധിഷ്ഠിത സംസ്‌കരണ യൂണിറ്റുകൾ‍ക്കും കോൾഡ് സ്റ്റോറേജ് (ശീതീകരണ സംഭരണികൾ‍) ചെയിനുകൾ‍ക്കുമുള്ള വായ്പകൾ‍ കാർ‍ഷിക പ്രവർ‍ത്തനങ്ങളുടെ കീഴിൽ‍ വരുന്ന മുൻഗണനാ വിഭാഗത്തിലെ വായ്പകൾ‍ ആയി മാറ്റപ്പെട്ടു. ആധുനിക കാർ‍ഷികോൽ‍പ്പന്ന സംഭരണ ശാലകളുടെ നിർമ്മാണത്തിനായി സ്വകാര്യ നിക്ഷേപം വലിയ തോതിൽ ‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഈ മേഖലയിൽ‍ എല്ലാം 100% വിദേശ നിക്ഷേപം അനുവദിക്കുകയുമുണ്ടായി. സ്വാഭാവികമായും ഇവയുടെയെല്ലാം വിതരണ സൗകര്യങ്ങൾ‍ക്കായി റോഡ്-റെയിൽ‍-തുറമുഖ സംവിധാനങ്ങൾ‍ വികസിപ്പിക്കുന്നതിനായി വലിയ മുതൽ‍മുടക്കുകൾ‍ ഇറക്കാൻ‍ സന്നദ്ധമായി നിലവിൽ‍ ഈ മേഖലയിൽ സമഗ്രാധിപത്യം സ്ഥാപിച്ചിട്ടുള്ള കോർ‍പ്പറേറ്റ് കമ്പനികൾ‍ തയ്യാറായി വരുകയും ചെയ്തു. ഈ ഒരു പശ്ചാത്തലത്തിൽ‍ കൂടിയാണ് അദാനി ഗ്രൂപ്പ് കാർ‍ഷിക വ്യവസായ മേഖലയിലേക്ക് കൂടി തങ്ങളുടെ അധികാരങ്ങൾ‍ ഉറപ്പിക്കുവാൻ‍ ദ്രുതഗതിയിലുള്ള ശ്രമങ്ങൾ‍ വ്യാപിപ്പിക്കുന്നത് എന്ന് കാണാം.
_ ഡോ. സ്മിത പി കുമാർ
September 2022

(തുടരും)

ഈ ലേഖനത്തിന്റെ ആദ്യഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter