പ്രഗ്യാ സിംഗ് നടത്തിയ സ്ഫോടനവും ജയിൽ ശിക്ഷ അനുഭവിച്ച മുസ്‌ലിം യുവാക്കളും

#Election

പ്രഗ്യാ സിംഗ് മത്സരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഉയരുന്ന ഒരുപാട് നിലവിളികൾ കണ്ടു. പക്ഷെ ആ കേസിൽ ഇരയാക്കപ്പെട്ട മുസ്‌ലിം യുവാക്കളെ പറ്റി ആരും മിണ്ടുന്നില്ല…


നാസർ മാലിക്

സല്‍മാന്‍ ഫര്‍സി, ഷബീര്‍ അഹമ്മദ്, നൂറുള്‍ഹുദ ഡോഹ, റെയിസ് അഹമ്മദ്, മുഹമ്മദ് അലി, അസിഫ് ഖാന്‍ ജാവേദ് ഷെയ്ഖ്, ഫാറൂഖ് അന്‍സാരി അബ്രാര്‍ അഹമ്മദ് – ഈ പേരുകൾ ആർക്കും ഓർമ്മ കാണില്ല. മാലേഗാവ് കേസിൽ മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡ് കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം ജയിലിൽ അടച്ചു ഒടുവിൽ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കിയ മുസ്‌ലിം യുവാക്കളുടെ പേരാണ് മുകളിൽ ഉള്ളത്.

സിമി, ലശ്കര്‍ ബന്ധമാരോപിച്ചായിരുന്നു ഇവരെ അറസ്റ്റു ചെയ്തിരുന്നത്. ഹേമന്ത് കർക്കരെ, പ്രഗ്യാ സിംഗ് അടക്കമുള്ള യഥാർത്ഥ പ്രതികളെ തെളിവുകൾ സഹിതം അറസ്റ്റ് ചെയ്തിട്ടും, പിന്നീട് കേസ് ഏറ്റെടുത്ത എൻ.ഐ.ഐ മുസ്‌ലിം യുവാക്കൾക്ക് എതിരായ കുറ്റപത്രം റദ്ദാക്കിയിരുന്നില്ല എന്നതാണ് ഇവിടെ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം.

ഒരെ കേസിൽ രണ്ട് കുറ്റപത്രം നിലനിന്നുവെന്നതും ഈ കേസിൽ പ്രഗ്യാ സിംഗ് അടക്കമുള്ളവർ രക്ഷപ്പെടാൻ കാരണമായി എന്ന കാര്യം എവിടെയും ചർച്ച പോലും ആവുന്നില്ല. കാരണം അവിടെ ഇരയാക്കപ്പെട്ടത് മുസ്‌ലിങ്ങളാണ്. എൻ.ഐ.എ ഓഫീസർമാർ ഇങ്ങനെ ഒക്കെ കളിച്ചിട്ടും പ്രോസിക്യുട്ടർ രോഹിണി സാലിൻ പ്രതികൾക്ക് എതിരെ ഉറച്ചു നിന്നപ്പോൾ അവരെ ആ സ്ഥാനത്ത് നിന്ന് മാറ്റിയാണ് പ്രതികളെ രക്ഷപ്പെടുത്തിയത് എന്നതും എവിടെയും ചർച്ചയല്ല .

തന്നെ ജയിലിൽ അടച്ചതിനാണ് ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടതെന്ന് ഇന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന പ്രഗ്യാ സിംഗ് ശാപവാക്ക് ചൊരിയുമ്പോൾ, ഇരയാക്കപ്പെട്ട മുസ്‌ലിം യുവാക്കളിൽ ഒരാൾ, ഷബീർ അഹമ്മദ് ഈ ലോകത്ത് നിന്ന് അവരെ വെറുതെ വിട്ട വിധി വരും മുൻപെ കുറ്റവാളിയെ പോലെ മരണപ്പെട്ടിരുന്നു എന്നത് എത്ര പേർക്ക് അറിയാം ?

പ്രഗ്യാ സിംഗ് മത്സരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ ഉയരുന്ന ഒരുപാട് നിലവിളികൾ കണ്ടു. പക്ഷെ ആ കേസിൽ ഇരയാക്കപ്പെട്ട മുസ്‌ലിം യുവാക്കളെ പറ്റി ആരും മിണ്ടുന്നില്ല. അത്തരം ഇരകളെ സ്ഥാനാർത്ഥിയാക്കാൻ പ്രഗ്യക്ക് എതിരെ പറയുന്ന മുഖ്യധാരാ പാർട്ടിക്കാർക്ക് വരെ ധൈര്യം വരില്ല. എന്തോ ഇതൊക്കെ ഇപ്പോൾ വെറുതെ ഓർത്ത് പോയി.

Leave a Reply

Web Design Services by Tutochan Web Designer