മര്‍കസ് നിസാമുദ്ദീനിനെതിരെ പ്രചരണങ്ങള്‍ വര്‍ഗീയവാദികള്‍ക്ക് ശക്തി പകരുന്നതാകരുത്; ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലാ ബോര്‍ഡ്

കോവിഡ്-19 സംബന്ധിച്ചു മര്‍കസ് നിസാമുദ്ദീനിനെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലാ ബോര്‍ഡ് സെക്രട്ടറി അല്ലാമാ ഖാലിദ് സൈഫുല്ലാഹ് റഹ്മാനിയുടെ അപേക്ഷ;

അത്യന്തം വേദനയോടെ ഒരപേക്ഷ
നന്മയുടെ പ്രചാരണത്തിന് ആത്മാര്‍ത്ഥമായ ത്യാഗപരിശ്രമങ്ങള്‍ നടത്തുന്ന തബ്‌ലീഗ്‌ പ്രവര്‍ത്തനത്തിന്‍റെ കേന്ദ്രമായ മര്‍കസ് നിസാമുദ്ദീനിന് എതിരില്‍ മീഡിയകളില്‍ വളരെയധികം മോശമായ പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അങ്ങേയറ്റം ദുഃഖകരവും വര്‍ഗ്ഗീയതയുടെ പിന്‍ബലത്തോട് കൂടിയുള്ളതുമാണ്. യാതൊരു അറിയിപ്പുമില്ലാതെ പെട്ടെന്ന് എന്തിനാണ് ഗവണ്‍മെന്‍റ് ലോക്ക്ഡൗണ്‍ നടത്തിയത് എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ മീഡിയകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.

വിവിധ ഉദ്ദേശങ്ങള്‍ക്കായി രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ കഴിയുന്ന ജനസഹസ്രങ്ങള്‍ക്ക് അവരുടെ നാടുകളിലും വീടുകളിലും എത്തിച്ചേരുന്നതിന് കുറഞ്ഞപക്ഷം ലോക്ക്ഡൗണിന് മുമ്പ് നാല്‍പത്തിയെട്ട്, അല്ലെങ്കില്‍ എഴുപത്തിരണ്ട് മണിക്കൂറെങ്കിലും സമയം നല്‍കണമായിരുന്നു. അങ്ങനെ ജനങ്ങള്‍ അവരുടെ വീടുകളില്‍ എത്തിച്ചേര്‍ന്നതിന് ശേഷം ലോക്ക്ഡൗണ്‍ ആരംഭിക്കണമായിരുന്നു. ഇന്ന് ഇന്ത്യയുടെ തലസ്ഥാനം അടക്കം പല ഭാഗങ്ങളിലും വിവിധ സംസ്ഥാനക്കാര്‍ വലിയ ദുഃഖത്തിലും ദുരിതത്തിലുമാണ്. അവരുടെ സഹായത്തിനുള്ള പ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവരുടെ അവസ്ഥ വളരെ വേദനാജനകമാണ്.

ഇത്തരമൊരു സാഹചര്യത്തില്‍ സംഘടനാപരവും മറ്റുമുള്ള സകല ഭിന്നതകളില്‍ നിന്നും ഉയര്‍ന്ന് നിന്ന് നിസാമുദ്ദീന്‍ മര്‍ക്കസിനെ പിന്തുണയ്ക്കുകയും അവരുടെ നിലപാടിന് ശക്തിപകരുകയും ചെയ്യണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സങ്കീര്‍ണ്ണമായ ഈ സാഹചര്യത്തില്‍ പരസ്പരം ഭിന്നതകള്‍ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഈ സമയത്ത് നമ്മുടെ സഹോദരങ്ങളെ കുറിച്ച് വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയവാദികള്‍ക്കാണ് ശക്തി പകരുന്നത്.

അതെ, വര്‍ഗ്ഗീയവാദികള്‍ യോഗി അയോധ്യയില്‍ പരിപാടി നടത്തിയതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഡല്‍ഹി അടക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുകയും വിശന്ന് വലയുകയും ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ കുറിച്ചും അവര്‍ക്ക് സംസാരമില്ല. കൊറോണ വൈറസിലൂടെ ഉണ്ടായ നാശ-നഷ്ടങ്ങളെക്കാളും കൂടുതല്‍ നഷ്ടങ്ങളും മരണങ്ങളും ലോക്ക്ഡൗണ്‍ കൊണ്ടാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ തത്പരകക്ഷികള്‍ ഈ വിഷയത്തില്‍ ഒന്നും മിണ്ടാതെ മര്‍ക്കസ് നിസാമുദ്ദീനിന്‍റെ വിഷയം മാത്രം ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുകയാണ്. ആകയാല്‍ ഈ സമയത്ത് വല്ലതും സംസാരിക്കുന്നവര്‍ വിവരവും വിവേകവും മുറുകെ പിടിക്കുക. ഇസ്‌ലാമിനെയും മുസ്‌ലിങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നവരുടെ കെണിയില്‍ അറിയാതെ പോലും നാമാരും അകപ്പെടരുത്. അല്ലാഹു നമുക്ക് നല്ല കാര്യങ്ങള്‍ക്ക് തൗഫീഖ് നല്‍കട്ടെ.

Click Here