ബാബരി വിധി ആര്‍.എസ്.എസ് കാര്യാലയത്തിന്‍റേത്; പോരാട്ടം
ഏതോ സാമൂഹ്യ വിരുദ്ധർ പള്ളി തകർക്കുന്നത് തടുക്കാൻ ആര്‍.എസ്.എസ്, ബി.ജെ.പി നോതാക്കളായ എൽ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി തുടങ്ങിയവർ ശ്രമിക്കുകയായിരുന്നുവെന്നും മറ്റുമുള്ള കോടതി വിധിയിലെ പരാമർശങ്ങൾ പ്രസ്തുത വിധി പച്ചനുണകളുടെ ഒരു കെട്ടാണെന്നതിനെ അടിവരയിടുന്നു…
പത്രപ്രസ്താവന
എം.എൻ രാവുണ്ണി, പോരാട്ടം
ബാബരി മസ്ജിദ് തകർത്ത കേസിൽ കുറ്റവാളികളായ ബി.ജെ.പി നേതാക്കളെ വെറുതെവിട്ട സ്പെഷ്യൽ കോടതി ഉത്തരവ് ജനാധിപത്യ മൂല്യങ്ങൾക്ക് നേരെ ഉയർന്ന കടുത്ത വെല്ലുവിളിയാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ടിടത്ത് രാമക്ഷേത്രം പണിയുന്ന. ആര്‍.എസ്.എസ്, ബി.ജെ.പി സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്നതും കുറ്റവാളികളെ ബോധപൂർവ്വം രക്ഷപ്പെടുത്തുകയുമാണ് കോടതി ചെയ്തിരിക്കുന്നത്.
കർസേവകർ പള്ളി തകർത്തെന്നും മുസ്‌ലിങ്ങൾക്ക് പകരം സ്ഥലം വാങ്ങി നൽകി പള്ളി തകർക്കപ്പെട്ടിടത്ത് അമ്പലം പണിയാമെന്നും പറഞ്ഞ സുപ്രീം കോടതിയുടെ അങ്ങേയറ്റം പിന്തിരിപ്പനായ വിധിയിൽ പോലും പള്ളി തകർക്കപ്പെട്ടിട്ടുണ്ടെന്നും അവിടെയൊരു “കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ” ഉള്ള പരാമർശമുണ്ട്. ഈ വിധിയെപ്പോലും കടത്തിവെട്ടുന്നതാണ് സി.ബി.ഐ ലക്നൗ കോടതിയുടെ വിധി.
ഏതോ സാമൂഹ്യ വിരുദ്ധർ പള്ളി തകർക്കുന്നത് തടുക്കാൻ ആര്‍.എസ്.എസ്, ബി.ജെ.പി നോതാക്കളായ എൽ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹർ ജോഷി തുടങ്ങിയവർ ശ്രമിക്കുകയായിരുന്നുവെന്നും മറ്റുമുള്ള കോടതി വിധിയിലെ പരാമർശങ്ങൾ പ്രസ്തുത വിധി പച്ചനുണകളുടെ ഒരു കെട്ടാണെന്നതിനെ അടിവരയിടുന്നു. ഇത് മൊത്തം ഇന്ത്യൻ ജനതയുടെ കാര്യഗ്രാഹ്യ വിവേചന ബോധത്തിനെതിരായ ക്രൂരവും നിന്ദ്യവുമായ വെല്ലുവിളിയാണ്.
ഇവിടെ രൂപപ്പെട്ടു വരുന്ന അക്രമാസക്ത ബ്രാഹ്മണ്യവാദ അജണ്ടക്കൊത്തുള്ള നീക്കങ്ങളാണ് ഇന്ന് ഇന്ത്യൻ ജുഡീഷറി നടത്തുന്നതെന്ന് ഈ വിധിയും സുപ്രീം കോടതി വിധിയും വ്യക്തമാക്കുന്നു. രാജ്യത്ത് വർഗീയ വിഭജനം തീവ്രമാക്കിയതും, നിരവധി പേരുടെ മരണത്തിനിടയാക്കിയ കലാപങ്ങൾ സൃഷ്ടിച്ചതുമായ ബാബരി മസ്ജിദ് തകർത്ത സംഭവത്തിന് നേതൃത്വം നൽകിയവരെ രക്ഷപ്പെടുത്തിയ ഈ നീതി നിഷേധത്തിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്.
![](https://asianspeaks.com/wp-content/uploads/2020/09/Asian-Speaks.jpg)