ചന്ദ്രയാന്‍ നിലംതൊടുമ്പോള്‍: ഹിന്ദുദേശീയതയും ആധുനികശാസ്ത്രവും

“ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയെ ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച 90കളില്‍ തന്നെ ആധുനിക ശാസ്ത്രബോധ്യങ്ങളുടെ നിരാസത്തിലൂടെയല്ല, അവയെ അപ്രോപ്രിയേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ മുന്നോട്ട്‌പോക്ക് സാധ്യമാകുകയുള്ളൂ എന്ന് തീവ്ര ഹിന്ദുത്വയുടെ വക്താക്കള്‍ തിരിച്ചറിഞ്ഞിരുന്നു…”
_ കെ സഹദേവന്‍

ഹിന്ദുദേശീയതയും ആധുനികശാസ്ത്രവും Part – 1

”ബഹിരാകാശ ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അഗാധമായ അറിവിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യം ഉണ്ടായിരുന്നിട്ടും, ഈ യാത്ര നടത്താനും ഇത്രയും ദൂരം എത്താനും എന്തുകൊണ്ടാണ് നമ്മള്‍ ഇത്രയും സമയം എടുത്തത്? നമുക്ക് നമ്മുടെ സ്വന്തം ഗ്രന്ഥങ്ങളെ അല്‍പ്പം ആഴത്തില്‍ പരിശോധിക്കാം. 499CE-ല്‍ ആര്യഭട്ടന്‍ തന്റെ ആര്യഭടീയത്തില്‍ Pi (ഒരു വൃത്തത്തിന്റെ ചുറ്റളവ് / വ്യാസത്തിന്റെ അനുപാതം)യുടെ മൂല്യം ആദ്യമായി പ്രകടിപ്പിച്ചു…….”

”….ഇത് 4 മുതല്‍ 100 വരെ കൂട്ടിച്ചേര്‍ത്ത് 8 കൊണ്ട് ഗുണിച്ചാല്‍ 62,000-ലേക്ക് കൂട്ടുന്നത് 20,000 വ്യാസമുള്ള ഒരു വൃത്തത്തിന്റെ ചുറ്റളവ് ആണ്.’ മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, Pi = 62832/20000 = 3.1416. രസകരമെന്നു പറയട്ടെ, ഋഗ്വേദത്തിലെ ഒരു ശ്ലോകവും പൈയുടെ മൂല്യം 32 ദശാംശ സ്ഥാനങ്ങളില്‍ കൃത്യമായി പരാമര്‍ശിക്കുന്നു. ശ്ലോകത്തിലെ അക്ഷരങ്ങള്‍ അവയുടെ അനുബന്ധ അക്കങ്ങള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നതിലൂടെ ‘പൈ’ യുടെ മൂല്യം ലഭിക്കും, അത് 3.1415926535897932384626433832792 ആയിരിക്കും…..”

ചന്ദ്രയാന്‍ 3 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രമണ്ഡലത്തില്‍ നിലംതൊട്ടതിന്റെ തൊട്ടടുത്ത ദിവസം ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസറില്‍ ഡോ. അനുരാധാ ചാറ്റര്‍ജി എഴുതിയ ”Success of Chandrayaan 3: A glorious part of Sanatan scriptures coming to life’ (August 24) എന്ന ലേഖനത്തില്‍ നിന്നുള്ള വരികളാണ് മുകളില്‍. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും വേദ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും ഉള്ള വെളിപാടുകളും തമ്മില്‍ ഒരുവിധത്തിലുള്ള പരസ്പരവൈരുദ്ധ്യമോ സംഘര്‍ഷമോ ഇല്ലെന്നും അവ ഒരേ സത്യത്തിന്റെ വ്യത്യസ്ത വെളിപ്പെടലുകള്‍ മാത്രമാണെന്നും പറഞ്ഞുവെക്കാനാണ് പ്രസ്തുത ലേഖനത്തില്‍ ഡോ. അനുരാധാ ചാറ്റര്‍ജി ശ്രമിക്കുന്നതെന്ന് കാണാം.

ഡോ. അനുരാധാ ചാറ്റര്‍ജി, തന്റെ ലേഖനത്തിലെ വാദങ്ങള്‍ക്ക് ബലം പകരാനായി, മുന്‍ ഐ.എസ്.ആർ.ഒ മേധാവി ജി മാധവന്‍ നായരെ ഉദ്ധരിക്കുന്നുണ്ട്. ”ചന്ദ്രയാന്‍ പ്രൊജക്ടില്‍പ്പോലും ആര്യഭടന്റെ സൂത്രവാക്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്” മാധവന്‍ നായര്‍ പറഞ്ഞതായാണ് തെളിവായി നല്‍കപ്പെട്ടിട്ടുള്ളത്. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വ്യക്തിപരമായ വിശ്വാസങ്ങളെയും ബോധ്യങ്ങളെയും ശാസ്ത്ര സത്യങ്ങളായി അവതരിപ്പിക്കുകയും അവയുടെ ആധികാരികത ഉറപ്പിക്കുകയും ചെയ്യുന്ന സൂത്രമാണ് ഡോ. അനുരാധ അടക്കമുള്ള ഹിന്ദുത്വ ‘ശാസ്ത്ര’വക്താക്കള്‍ എല്ലായ്‌പ്പോഴും ചെയ്തുവന്നിട്ടുള്ളത്. ആര്യഭടന്റെ സൂത്രവാക്യങ്ങള്‍ എവിടെ, ഏത് രീതിയില്‍ ഉപയോഗപ്പെടുത്തപ്പെട്ടു എന്ന ചോദ്യം മാധവന്‍നായരോ, അനുരാധ ചാറ്റര്‍ജിയോ നേരിടേണ്ടതില്ലാത്തതിനാല്‍ ഇത്തരം പ്രസ്താവനകള്‍ പൊതുബോധത്തിലേക്ക് കടത്തിവിടാന്‍ എളുപ്പം സാധിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും ഇത്തരം ഉദ്ധരണികള്‍ എടുത്തുപയോഗിക്കപ്പെടുന്നു.

ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയെ ഇന്ത്യന്‍ രാഷ്ട്രീയാധികാരത്തിലേക്ക് വിളക്കിച്ചേര്‍ക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ച 90കളില്‍ തന്നെ ആധുനിക ശാസ്ത്രബോധ്യങ്ങളുടെ നിരാസത്തിലൂടെയല്ല, അവയെ അപ്രോപ്രിയേറ്റ് ചെയ്യുന്നതിലൂടെ മാത്രമേ മുന്നോട്ട്‌പോക്ക് സാധ്യമാകുകയുള്ളൂ എന്ന് തീവ്ര ഹിന്ദുത്വയുടെ വക്താക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ലോകത്തിലെ തന്നെ മൂന്നാമത്തെ സയന്റിഫിക് വര്‍ക്‌ഫോഴ്‌സ് എന്ന നിലയില്‍ കണക്കാക്കപ്പെടുന്ന ഇന്ത്യയില്‍ ആധുനിക ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും മുന്‍നിര്‍ത്തിയുള്ള കുതിപ്പുകള്‍ ഇനിയും ഏറെ സംഭവിക്കാനുണ്ടെന്ന ബോധ്യത്തില്‍ നിന്നുമാണ് ഈയൊരു അപ്രോപ്രിയേഷനിലേക്ക് ഹിന്ദുത്വ ഐഡിയോളജിയുടെ വക്താക്കളെ കൊണ്ടുചെന്നെത്തിച്ചത്. അതിനാവശ്യമായ സൈദ്ധാന്തിക ഇടപെടലുകള്‍ വ്യാപകമായതും ഇക്കാലത്താണെന്ന് കാണാം. വളരെ രസകരമായ സംഗതി, വേദങ്ങളെ ശാസ്ത്രങ്ങളായി അവതരിപ്പിക്കുന്ന നൂറുകണക്കായ പ്രബന്ധങ്ങളും ഗ്രന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടത് പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ നിന്നുമാണെന്നതാണ്.

Buy now – It Ends with Us by Colleen Hoover

ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു ഗ്രന്ഥം, ജോര്‍ജ് ഫ്യവര്‍സ്റ്റൈയ്ന്‍, സുഭാഷ് കാക്, ഡേവിഡ് ഫ്രൗളി എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ഇന്‍ സെര്‍ച്ച് ഓഫ് ദ ക്രാഡ്ല്‍ ഓഫ് സിവിലൈസേഷന്‍’ ആണ്. ആധുനികശാസ്ത്രത്തിന് ബദലായോ അല്ലെങ്കില്‍ അതുതന്നെയായോ പരിഗണിച്ചുകൊണ്ട് വേദഗണിതങ്ങളെയും വേദിക് സയന്‍സിനെയും (?!) അവതരിപ്പിക്കുന്ന സമീപനമാണ് മേല്‍സൂചിപ്പിച്ച ഗ്രന്ഥത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പദാര്‍ത്ഥത്തെ ബ്രഹ്‌മമായും, ഊര്‍ജ്ജത്തെ പ്രജ്ഞയായും, ഇലക്ട്രില്‍ക്കല്‍ ചാര്‍ജ്ജസിനെ ‘ഗുണ’യായും അവതരിപ്പിച്ചുകൊണ്ട്, പ്രകൃതിയുടെ ചലന നിയമത്തെക്കുറിച്ചുള്ള ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ വേദപുസ്തകങ്ങളില്‍ കാണാമെന്നും പദാര്‍ത്ഥം, ആത്മാവ്, മനുഷ്യന്‍ എന്നിവ സംബന്ധിച്ച വേദ പരാമര്‍ശങ്ങള്‍ ആധുനികശാസ്ത്രം സ്ഥിരീകരിക്കുന്നുവെന്നും സ്ഥാപിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് പ്രസ്തുത ഗ്രന്ഥമായാലും ഇതര പഠന പ്രബന്ധങ്ങളായാലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ വളരെ രസകരമായൊരു ചോദ്യം ഉയരുന്നുണ്ട്? സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള വേദഗ്രന്ഥങ്ങളിലെ അറിവുകള്‍ക്ക് കേവലം മൂന്നോ നാലോ നൂറ്റാണ്ടുകള്‍ മാത്രം പഴക്കമുള്ള ആധുനിക ശാസ്ത്രത്തിന്റെ പിന്തുണയുടെ ആവശ്യമെന്താണ്? ‘പദാര്‍ത്ഥ യുക്തികളിലേക്ക് ന്യൂനീകരിക്കപ്പെട്ട’ ആധുനിക ശാസ്ത്രത്തിന്റെ പിന്‍ബലമില്ലാതെ തങ്ങളുടെ വിശ്വാസബന്ധിത ‘ശാസ്ത്ര’ത്തിന് നിലനില്‍പ്പില്ലെന്ന് മത വക്താക്കളെ, പ്രത്യേകിച്ചും ഹിന്ദുത്വ വക്താക്കളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്തായിരിക്കും? ഇതിനുള്ള ഉത്തരം പ്രൊഫ. മീരാനന്ദ നല്‍കുന്നതിങ്ങനെയാണ്: ഇന്ത്യയിലെ ശാസ്ത്രത്തിന്റെ ഹൈന്ദവവല്‍ക്കരണം ആഴത്തിലുള്ള സങ്കുചിത ദേശീയതാവാദത്താല്‍ പ്രചോദിതമായതാണ്”. (Making Science sacred, Meera Nanda, 2005). ഇതര മതങ്ങളുടെ മേലുള്ള അധീശത്വം സ്ഥാപിച്ചെടുക്കുന്നതിനും തങ്ങളുടേത് ഒരു സാര്‍വ്വദേശീയ മതമാണെന്ന് ഉറപ്പിക്കുന്നതിനും ആധുനിക ശാസ്ത്രബോധ്യങ്ങളെ കയ്യേല്‍ക്കേണ്ടത് അവരുടെ ആവശ്യമാണ്. എന്നാലതോടൊപ്പം തന്നെ ആധുനിക ശാസ്ത്രത്തിന്റെ പ്രാപഞ്ചിക വീക്ഷണങ്ങളെയോ, സെക്യുലര്‍ ബോധ്യങ്ങളെയോ കൂട്ടുപിടിക്കാന്‍ അവര്‍ ഒരുക്കവുമല്ല. ആധുനിക മുതലാളിത്ത വിപണി മത്സരങ്ങളില്‍ ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ മേല്‍ക്കൈ സംബന്ധിച്ച ബോധ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, വിശ്വാസാധിഷ്ഠിതമായ ഒരു ശാസ്ത്ര നിര്‍മ്മിതിക്ക് വേണ്ടിയുള്ള യജ്ഞത്തിലാണവര്‍. 1990കളുടെ അവസാനത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലേക്ക് കടന്നുവന്ന ഹിന്ദുത്വദേശീയവാദികള്‍ ഈയൊരു പദ്ധതി ആസൂത്രിതമായ രീതിയില്‍ തന്നെ നടപ്പില്‍ വരുത്താന്‍ ശ്രമിച്ചതായി കാണാം.
തുടരും…

ഈ ലേഖനത്തിന്റെ ഭാഗങ്ങൾ

Follow us on | Facebook | Instagram Telegram | Twitter | Threads