ഡോക്ടർ കഫീൽ ഖാനെ ഒൻപത് മാസം ജയിലിലടച്ചത് എന്തിന് ?

കഫീൽ ഖാനെ ഓർമിക്കുന്നുണ്ടോ ? ഡോക്ടർ കഫീൽ ഖാനെ ? മറന്നവരെ ഓർമിപ്പിക്കാം, യോഗി ആദിത്യനാഥിന്റെ യു.പിയിലെ ഗോരഖ്പൂരിൽ ഒരാശുപത്രിയിൽ ഓക്സിജൻ ലഭിക്കാഞ്ഞതു മൂലം കുഞ്ഞുങ്ങൾ മരിച്ചുവെന്ന് വാർത്ത പുറത്ത് വന്ന സമയം. അക്കൂട്ടത്തിൽ ഒരു ഡോക്ടറും വാർത്തയിൽ നിറഞ്ഞിരുന്നു. സ്വന്തം കയ്യിൽ നിന്ന് പണം സംഘടിപ്പിച്ച് ഓക്സിജനെത്തിക്കാൻ നെട്ടോട്ടമോടിയ ഡോക്ടർ.

പിന്നെ ഒൻപത് മാസത്തോളം ജയിലിൽ കഴിയേണ്ടിവന്ന, ഇപ്പൊഴും സസ്പെൻഷനിലുള്ള ഡോക്ടർ കഫീൽ ഖാൻ. അതു മാത്രമല്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമുള്ളവരൊന്നാകെ ആക്രമിച്ച, പലവിധ ആരോപണമുന്നയിച്ച് താറടിച്ച് അദ്ദേഹത്തിന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിച്ചു.

ഓർമയുണ്ടോ ആ ആരോപണങ്ങൾ ? ഓർമ കാണില്ല, ഒരുപാട് പേരെ അങ്ങനെ ആക്രമിച്ച് കടന്നുപോയതല്ലേ ?അയാളുടെ ഭാഗത്തുനിന്ന് മെഡിക്കൽ നെഗ്ലിജൻസുണ്ടായെന്നും ഓക്സിജൻ സിലിണ്ടറിന്റെ ടെണ്ടറിന്റെ ഉത്തരവാദിത്വം അയാൾക്കായിരുന്നെന്നും എൻകെഫലൈറ്റിസ് വാർഡിന്റെ ഇൻ ചാർജ് അയാളായിരുന്നെന്നും അയാൾക്ക് പ്രൈവറ്റ് പ്രാക്ടീസുണ്ടായിരുന്നെന്നും തൊട്ട് എത്രയെണ്ണം.

രണ്ട് വർഷത്തിനു ശേഷം അയാളെ എല്ലാ ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയ, പ്രിൻസിപ്പൽ സെക്രട്ടറി ഹിമാൻഷു കുമാർ (സ്റ്റാമ്പ്സ് & രജിസ്റ്റ്രേഷൻ ഡിപ്പാർട്മെൻ്റ്) നടത്തിയ ഡിപ്പാർട്ടുമെന്റൽ എൻക്വയറിയെക്കുറിച്ച് നിങ്ങളറിഞ്ഞോ ? അറിഞ്ഞുകാണില്ല. അതാരും പറഞ്ഞുതരില്ല നിങ്ങൾക്ക്.

ഡോ.കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയെന്ന് മാത്രമല്ല, അന്നേ ദിവസം സാദ്ധ്യമായ എല്ലാ ശ്രമങ്ങളും അദ്ദേഹം ചെയ്തുവെന്നും ഓക്സിജൻ ദൗർലഭ്യത്തെക്കുറിച്ച് മുൻ കൂട്ടി അറിയിച്ചിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

അപ്പൊ ഒൻപത് മാസം എന്തിനായിരുന്നു ? ഇപ്പൊ അങ്ങനെയാണ്. നിങ്ങളുടെ ജീവിതം കുളം തോണ്ടുന്നത് എല്ലാവരും കാണും. നിരപരാധിത്വം ആരുമറിഞ്ഞെന്ന് വരില്ല.
_ ഡോ. നെൽസൺ ജോസഫ്

Leave a Reply