ക്രൂരമായ പൊലീസ് പീഡനങ്ങള്‍ക്കൊടുവില്‍ ആസിഫും പര്‍വേസും കുറ്റവിമുക്തര്‍

ജയിലിൽ കഴിയുമ്പോൾ തന്നെയാണ് പിന്നീട് മാലെഗാവ് സ്ഫോടനക്കേസിലും പ്രതി ചേര്‍ത്തത്. അഞ്ച് തവണ നാര്‍കോ ടെസ്റ്റും ബ്രെയിന്‍മാപ്പിങ്ങും അടക്കം ക്രൂരമായ നിരവധി പീഡനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടു…

_ എ എം നദ്‌വി

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്നാരോപിച്ചു 2006ല്‍ മഹാരാഷ്ട്രയിലെ ക്രൈംബ്രാഞ്ച് ചുമത്തിയ കേസില്‍ (173/2006) ജല്‍ഗാവിലെ മുൻ സിമി പ്രവർത്തകരായ ആസിഫ് ഖാൻ, പര്‍വേസ് എന്നിവരെ മുംബൈ ഹൈക്കോടതി ഔറംഗാബാദ് ബെഞ്ച്‌ കുറ്റവിമുക്തരാക്കി. പര്‍വേസ് ഇന്ന്‍ ജയില്‍മോചിതനാവും. 2006 ജൂലൈ 7ന് മുംബൈ ട്രെയിന്‍‍ സ്ഫോടന പരമ്പരയുടെ പേരില്‍‍ അടിച്ചേല്‍പ്പിക്കപ്പെട്ട കേസിലെ അന്യായ ശിക്ഷക്കെതിരെയുള്ള നിയമ പോരാട്ടവുമായി മുംബൈ ആര്‍തർ റോഡ്‌ ജയിലിലാണിപ്പോള്‍ ആസിഫ്ഖാന്‍.

മുംബൈയിലെ പ്രശസ്ത നിര്‍മാണ കമ്പനിയില്‍ സിവില്‍ എഞ്ചിനീയര്‍ ആയിരുന്ന ആസിഫ്ഖാനെ 2006 ഒക്ടോബര്‍ മൂന്നിനാണ് 7/11 കേസിൽപ്പെടുത്തി മുംബൈ ഭീകര വിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയില്‍ ജയിലിൽ കഴിയുമ്പോഴാണ് ജല്‍ഗാവ് ക്രൈംബ്രാഞ്ച് ആര്‍.എസ്.എസ് നാഗ്പൂര്‍ ആസ്ഥാനം ആക്രമണ ഗൂഡാലോചനക്കുറ്റം ചുമത്തിയത്. ജയിലിൽ കഴിയുമ്പോൾ തന്നെയാണ് പിന്നീട് മാലെഗാവ് സ്ഫോടനക്കേസിലും പ്രതി ചേര്‍ത്തത്. അഞ്ച് തവണ നാര്‍കോ ടെസ്റ്റും ബ്രെയിന്‍മാപ്പിങ്ങും അടക്കം ക്രൂരമായ നിരവധി പീഡനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടു.

നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം ആക്രമണ ഗൂഢാലോചനക്കേസില്‍ നിന്നാണ് ഇന്ന് ഔറംഗാബാദ് ഹൈക്കോടതി ബഞ്ച് കുറ്റവിമുക്തനാക്കിയത്. മാലെഗാവ് സ്ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ ഭീകര സംഘടനകളാണ് എന്ന് സംശയാതീതമായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ആസിഫ് ഖാൻ ഉൾപ്പെടെ മലെഗാവ് കേസിലെ മുഴുവന്‍ കുറ്റാരോപിതരെയും 2011ൽ കോടതി വെറുതെ വിട്ടത്. ‍ട്രെയിന്‍ സ്ഫോടന പരമ്പരക്കേസില്‍ ആസിഫ്ഖാന്‍ ഉള്‍പ്പെടെയുള്ള നിരപരാധികളുടെ ഭാഗം വാദിച്ചു ശ്രദ്ധേയനായ അഡ്വ ശാഹിദ് ആസ്മിയെ ദുരൂഹ സാഹചര്യത്തില്‍ കൊലപ്പെടുത്തുകയായിരുന്നു. മലെഗാവ് സ്ഫോടനത്തിലെ ഹിന്ദുത്വ ഭീകരബന്ധം കണ്ടെത്തിയ ഹേമന്ത് കര്‍ക്കരെയും കൊല്ലപ്പെടുകയായിരുന്നു.

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail

Web Design Services by Tutochan Web Designer