അതൊരു തൊഴിൽ ശാലയല്ല, അതിസുരക്ഷാ ജയിലാണ്!

കിഴക്കമ്പലം കിറ്റെക്സ് തൊഴിലാളികൾ നടത്തിയ ‘അക്രമങ്ങൾ’ മലയാളി സമൂഹം എങ്ങനെയാണ് ഇതര സംസ്ഥാന തൊഴിലാളികളോട് ഇടപെടുന്നത് എന്ന പ്രധാനപ്പെട്ട ഒരു ചോദ്യം ഈ സാഹചര്യത്തിൽ ഉയർന്നു വരേണ്ടത് അത്യാവശ്യമാണ്. ഇതര സംസ്ഥാന തൊഴിലാളികളെ നമ്മളെല്ലാവരും ഹിന്ദിക്കാരായിട്ടാണ് അതുമല്ലെങ്കിൽ ബംഗാളിയായിട്ടാണ് കാണുന്നത്. പണ്ടത്തെ മുംബൈ നഗരത്തിൽ മറാത്ത വാദികൾ ‘മദ്രാസി’ഹെ എന്ന പരമപുച്ഛത്തോടെ തെക്കെ ഇന്ത്യൻ തൊഴിലാളികളെ അഭിസംബോധന ചെയ്തിരുന്നതുപോലെ.

മുംബൈ നഗരത്തിൽ എത്ര തമിഴ്/മലയാളി/കർണാടക/ആന്ധ്ര ‘ദാദാ’ക്കൾ ഉണ്ടായിരുന്നു. അവരുടെ അതിർത്തി തർക്കങ്ങളിലും, ചൂതാട്ടങ്ങളിലും അവർ ചെയ്തു കൂട്ടിയിട്ടുള്ള ലഹരി മയക്കുമരുന്ന് സ്വർണ്ണക്കടത്ത് മാത്രമല്ല ചുവന്ന തെരുവുകളുടെ നടത്തിപ്പ് അതുമായി ബന്ധപ്പെട്ട കൊല്ലും കൊലയും കൊള്ളിവെപ്പുകളും ആര്യൻ, അഭിമന്യു, ഇന്ദ്രജാലം, നായകൻ, തലൈവ തുടങ്ങിയ സിനിമകളിലൂടെ കണ്ണൻ കണ്ണൻ നായരായതും കാർലോസും, വരദരാജ മുദലിയാറും മലയാളിക്കും തമിഴനും കയ്യടിക്കാനുള്ള വകയായിരുന്നു.

മുംബൈ നഗരത്തിലെ സയൺ, കിൻസർക്കിൾ, മാഹിം, മാട്ടുംഗ, കുർള മുതൽ ദാദർ വരേയുള്ള റയിൽവേ ട്രാക്കിന്റെ വലതുവശത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശം ‘ധാരാവി’തീപ്പെട്ടി കൂടുകൾ പോലെയുള്ള അവിടുത്തെ ലേബർ ക്യാമ്പുകൾ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയൊഴിക്കപ്പെട്ടവരുടെ ആവാസമേഖല. സ്വതന്ത്ര ഇന്ത്യയിലെ ബക്രാനംഗൽ അണക്കെട്ട് നിർമാണം മുതൽ നർമ്മദയും മെട്രോയും കൊങ്കൺ റെയിൽവേയും എക്സ്പ്രസ് ഹൈവേകളും വൻകിട കോർപ്പറേറ്റ് കുത്തകകളുടെ താല്പര്യങ്ങൾക്കായി വികസനത്തിന്റെ പേരിൽ തങ്ങളുടെ ആവാസവ്യവസ്ഥകളെ തകർത്തെറിഞ്ഞ് പുറത്താക്കപ്പെട്ട എല്ലാ സ്വപ്നങ്ങളും കരിഞ്ഞുണങ്ങിയആറര കോടി മനുഷ്യർ. ഇന്ത്യൻ ചേരിപ്രദേശങ്ങൾ നിരാലംബരായ മനുഷ്യരാൽ വിപുലീകരിക്കപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട അരികുവൽക്കരിക്കപ്പെട്ടവരുടെ പറുദീസയായി ചേരിപ്രദേശങ്ങൾ. അവിടങ്ങളിൽ അവർ അവരുടെ നിയമങ്ങൾ നിർമ്മിച്ചു. സംഗീതവും നൃത്തവും കഥകളും സിനിമകളും നാടകങ്ങളും അവരുടേതായ പുതിയ സംസ്കാരങ്ങളും പ്രണയങ്ങളും ഉയർന്നു വന്നു.

കേരളം, തമിഴ്നാട്,കർണ്ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ അഭ്യസ്തവിദ്യരുടെ തൊഴിൽ തേടിയുള്ള യാത്ര 1950കളിൽ മുംബൈ പോലെയുള്ള നഗരങ്ങളിലേയ്ക്കായിരുന്നു. മുംബൈ നഗരത്തിൽ ഏറ്റവും പിന്നോക്ക പ്രദേശങ്ങളായ മലാഡ്, കുറാഡ്, മലോണി, ഗോരെഗാവ്, ജോഗേശ്വരി, സയൺ, മാഹിം, മാട്ടുംഗ, ധാരാവി, കുർള, ചെമ്പൂർ, സാക്കിനാക്ക, ഗാഡ്കൂപ്പർ, ഭീവണ്ടി തുടങ്ങിയ പ്രദേശങ്ങൾ മലയാളി ഗ്രാമങ്ങളെപ്പോലെയായിരുന്നു. മുണ്ടുടുത്ത ചേട്ടന്മാരായിരുന്നു അധികവും. ഗാർമെൻസ് ടെക്റ്റെയിൽസ് ആശുപത്രികൾ ചെറുകിട വ്യവസായങ്ങളിൽ ഹോട്ടൽ ടാക്‌സി നിർമ്മാണമേഖലകളിൽ മലയാളികളുടെ പങ്ക് ചെറുതായിരുന്നില്ല. അക്കാലത്ത് മലയാളി കൂട്ടായ്മകൾ തൊഴിലാളി സംഘടനകൾ സജീവമായി രൂപപ്പെടുത്തിയെടുക്കാനും കഴിഞ്ഞിരുന്നു. അതുവഴി തങ്ങളുടെ അവകാശപ്പോരാട്ടങ്ങൾക്കൊപ്പം ക്രിമിനൽ ആക്റ്റിവിസത്തേയും മദ്യം മയക്കുമരുന്ന് ഗുണ്ടാ അക്രമങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാനും കഴിഞ്ഞിരുന്നു. അപ്പോഴും അപവാദമായി ചെറുതും വലുതുമായ ഒരു ന്യൂനപക്ഷം മലയാളി/തമിഴ് ‘ദാദാ’ക്കൾ മുംബൈ നഗരത്തിന്റെ ഉറക്കം കെടുത്തിയിരുന്നു.

മണ്ണിന്റെ മക്കൾ “അംച്ചി മുംബൈ”വാദം 1970 കളിൽ മുംബൈ നഗരത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു. മുണ്ടുടുത്തവരെല്ലാം ‘മദ്രാസി’യായിരുന്നു മറാത്ത വാദികൾക്ക്. എവിടെ കണ്ടാലും മർദ്ദനങ്ങൾ. മലയാളികൾക്കും തമിഴർക്കും നേരെയുള്ള ആക്രമണങ്ങളെ തടയാൻ അന്ന് തമിഴ്നാട് കേരള ബറ്റാലിയനെയാണ് മുംബൈ നഗരത്തിലിറക്കിയത്. മറാത്ത വാദത്തെ നേരിടാൻ അവർ ലാത്തിയും തോക്കുമായിട്ടാണ് തെരുവിലിറങ്ങിയത്. “മലയാളി ചേട്ടന്മാർ ഉണ്ടെങ്കിൽ ഓടിക്കോ”എന്ന് പറഞ്ഞ് മലാഡ് കസ്തൂർബാ തിയ്യറ്ററിനടുത്ത് വച്ച് സി.ആർ.പി.ക്കാർ മറാത്തവാദികൾക്ക് നേരെ ഭീകരമായ ലാത്തി ചാർജ് നടത്തി കൊണ്ടായിരുന്നു അന്ന് തെരുവ് കയ്യടക്കിയത്.

പറഞ്ഞു വന്നത് കേരളത്തിൽ ഇപ്പോൾ ഏകദേശം ഇരുപത് ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. സത്യത്തിൽ എന്ത് സംരക്ഷണമാണ് നമ്മളവർക്ക് നൽകുന്നത്. കിറ്റെക്സ് മുതലാളിയുടെ കമ്പനിയുടെ ലേബർ ക്യാമ്പിൽ 1100 തൊഴിലാളികളുണ്ടെന്ന് കിഴക്കമ്പലം സംഭവത്തിലൂടെ നമുക്ക് അറിയാൻ കഴിഞ്ഞു. അറിഞ്ഞിടത്തോളമുള്ള വിവരങ്ങൾ വച്ച് അവിടെ മഹാഭൂരിപക്ഷവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ്. അവർക്കാണെങ്കിൽ ഹിന്ദി പോലുമറിയില്ല. അടിമകളെ പോലെയാണ് അവരവിടെ പണിയെടുക്കുന്നത്. അവർക്ക് സംഘടിതമായ ഒരു യൂണിയൻ ഉണ്ടോയെന്ന് പോലും സംശയമാണ്. ഉണ്ടാകാൻ വഴിയില്ല. കാരണം 20/20 ട്രേഡ്‌യൂണിയൻ ഇല്ലായെന്നാണറിവ്. കേരളത്തിലെ കോർപ്പറേറ്റ് വികസന മുതലാളിത്വം തൊഴിലാളി സംഘടനകളെ അംഗീകരിക്കുന്നില്ല. പുതിയ”തൊഴിൽ സംസ്കാരം”വളർത്തിയെടുക്കുന്നതിൽ ഇ.എം.എസ്സിന്റെ ശിഷ്യന്മാർ വളരെയധികം മുന്നിലുമാണ്.

തൊഴിൽ സമയം കഴിഞ്ഞ് തൊഴിൽ ശാലയിൽ നിന്നും ലേബർ ക്യാമ്പിൽ നിന്നും പുറത്ത് പോകണമെങ്കിൽ കാവൽക്കാരുടെ അനുവാദം വേണ്ടി വരുന്നുണ്ടെങ്കിൽ അതൊരു തൊഴിൽ ശാലയല്ല. തീർച്ചയായും അതൊരു അതിസുരക്ഷാ ജയിലാണ്. അവിടെ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേയ്ക്കായിരിക്കും. ക്രിസ്തു ജനിച്ച ദിവസം അവർ ആഘോഷിച്ചു. മദ്യവും മയക്കു മരുന്നും ഒരു പക്ഷേ അവരെ ഉന്മാദത്തിലെത്തിച്ചിരിക്കും. മഹാഭൂരിപക്ഷവും അതിനു വിധേയരുമായിട്ടുണ്ടാകില്ല.ഒരു ചെറു ന്യൂനപക്ഷം മാത്രമായിരിക്കും. അതിന് മലയാളി വംശീയ വാദം ഉത്തരവുമല്ല. യാഥാർത്ഥ കുറ്റവാളികൾ ഭരണകൂടവും കോർപ്പറേറ്റ് മുതലാളിത്തവുമാണ്.
_ സി എ അജിതൻ

Follow | Facebook | Instagram Telegram | Twitter