കേന്ദ്രഫണ്ട് ലഭിക്കാൻ ആളെ കൊല്ലുന്ന സർക്കാർ

“സർക്കാർ വാദം ഉറപ്പിക്കാനായി രോഗികളെയും കീഴടങ്ങാൻ സന്നദ്ധരായവരെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും അതുവഴി കൂടുതൽ തുക കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് കേരള സർക്കാർ അവലംബിക്കുന്നത്…”

മാവോവാദി വേട്ട: കൊലപാതകങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം
_ എൻ. സി.എച്ച്.ആർ.ഒ

ഇക്കഴിഞ്ഞ മാർച്ച് 29ന് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ മാവോവാദി വേട്ട എന്ന പേരിൽ നാട്ടിൽ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെയും സംബന്ധിച്ച് കേരള സർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തേണ്ടതാണ്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലേയ്ക്കായിട്ടാണ് കേന്ദ്ര സർക്കാർ 67 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകിയത്. പ്രസ്തുത ഫണ്ട് 2018 ഏപ്രിൽ ഒന്ന് മുതലുള്ള പദ്ധതിയ്ക്കായി ചെലവഴിക്കാനാണ് നൽകിയത് എന്ന് മന്ത്രി പറഞ്ഞു.

.2016 നവംബർ 25ന് മലപ്പുറം നിലമ്പൂർ വനത്തിൽ അജിത, കൂപ്പുരാജ് എന്നിവരെയാണ് ആദ്യം കൊലപ്പെടുത്തുന്നത്. പിന്നീട് കേന്ദ്ര ഫണ്ട് കൈപ്പറ്റിയതിനു ശേഷം മാത്രം ആറുപേരെ 2019- 2020 എന്നീ വർഷങ്ങളിൽ മൂന്നു വത്യസ്ത സംഭവങ്ങളിലായി കൊലപ്പെടുത്തുന്നു. 2019 മാർച്ച് ആറിന് വയനാട്ടിൽ സി പി ജലീൽ, അതേ വർഷം ഒക്റ്റോബർ 29ന് പാലക്കാട് മഞ്ചകണ്ടി വനത്തിൽ മണിവാസകം, ശ്രീമതി, സുരേഷ്, കാർത്തിക് എന്നിവരും 2020 നവംബർ മൂന്നിന് വയനാട് പടിഞ്ഞാറത്തറയിൽ വേൽമുരുകനും കൊല്ലപ്പെടുന്നു. കൊലപാതകങ്ങൾ നടന്ന കാലഘട്ടത്തിൽ തന്നെ എൻ.സി.എച്.ആർ.ഒ ഉൾപ്പടെ വിവിധ മനുഷ്യാവകാശ സംഘടനകളും പൊതുപ്രവർത്തകരും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു കേന്ദ്ര ഫണ്ട് കിട്ടാൻ വേണ്ടി തീവ്രവാദ വേട്ടയുടെ പേരിൽ ആളെ കൊല്ലുന്ന സംസ്ഥാന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ ലോക്സഭയിൽ മന്ത്രി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

സർക്കാർ വാദം ഉറപ്പിക്കാനായി രോഗികളെയും കീഴടങ്ങാൻ സന്നദ്ധരായവരെയും വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയും അതുവഴി കൂടുതൽ തുക കരസ്ഥമാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതിയാണ് കേരള സർക്കാർ അവലംബിക്കുന്നത്. സംസ്ഥാനം തീവ്രവാദികളുടെ താവളം എന്ന് വരുത്തി തീർത്തുകൊണ്ട് വമ്പിച്ച തോതിൽ പോലീസ് – സൈനിക സാന്നിധ്യവും ഒപ്പം അനിയന്ത്രിതമായ ഫണ്ടും ആണ് കേരളം ഗവണ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. പ്രശ്ന ബാധിത മേഖലകൾ എന്ന് വിളിക്കപ്പെടുന്ന ജില്ലകളിലെ സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾക്കു ജനാധിപത്യപരമായി പരിഹാരം കാണുന്നതിന് പകരം രാഷ്ട്രീയ വൈരാഗ്യത്തോടെ വ്യക്തികളെ ഇല്ലായ്മ ചെയ്യുകയാണ്.

ലിഖിതമായ ഭരണഘടനയും മനുഷ്യവകാശ നിയമങ്ങളും നിലനിൽക്കുന്ന നാട്ടിൽ നടന്ന എട്ട് വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് എൻ.സി.എച്ച്. ആർ.ഒ ആവശ്യപ്പെടുന്നു.

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
അഡ്വ. കെ സുധാകരൻ (സംസ്ഥാന പ്രസിഡന്റ്),
കെ പി ഒ റഹ്മത്തുല്ല സംസ്ഥാന ജന.സെക്രട്ടറി)
റെനി ഐലിൻ (ദേശീയ സെക്രട്ടറി)
അഡ്വ. എം കെ ഷെറഫുദ്ദീൻ (ദേശീയ ട്രഷറർ)
_ 1 ഏപ്രിൽ 2022, കോഴിക്കോട്

Follow | Facebook | Instagram Telegram | Twitter