ആർ.എസ്.എസിന് വേണ്ടി കരുണാകരൻ നടത്തിയ മുസ്‌ലിം വേട്ട

സിറാജുന്നിസയുടെ രക്തസാക്ഷിത്വത്തിന് ഇരുപത്തൊമ്പത് തികഞ്ഞു. സിറാജുന്നിസയുടെ രക്തസാക്ഷിത്വം മാത്രമല്ല 1991 ഡിസംബര്‍ 15ന് നടന്നത്. ആസൂത്രിതമായ മുസ്‌ലിംവിരുദ്ധ കലാപത്തിലെ ഇരയായിരുന്നു സിറാജുന്നീസ. എന്‍റെ പഠനത്തില്‍ ബോധ്യമായ കാര്യങ്ങള്‍…

സി പി മുഹമ്മദലി

ഓര്‍ക്കേണ്ട നാല് പേരുകള്‍

സിറാജുന്നിസ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോകുമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ സിറാജുന്നിസ ഇടംപിടിച്ചതിന് നന്ദി പറയേണ്ട നാല് പേരുകളുണ്ട്. അബ്ദുന്നാസര്‍ മഅ്‌ദനി, കൊളക്കാടന്‍ മൂസഹാജി, ജഗദീഷ് ബാബു, അഡ്വ. അക്ബറലി എന്നിവരാണവര്‍. പ്രതിപക്ഷ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മഅ്ദനി നടത്തിയ പ്രഭാഷണങ്ങളാണ് വിഷയം സജീവമാക്കി നിര്‍ത്തിയത്. ഇതിന് നിമിത്തമായത് പി.ഡി.പി ജില്ലാ പ്രസിഡന്‍റായ അക്ബറലി സാഹിബും. പാലക്കാട് നഗരത്തില്‍ ജീവിച്ച് പാലക്കാട് കോടതിയില്‍ ജോലിയെടുക്കുന്ന അദ്ദേഹമാണ് മഅ്‌ദനിയുടെ സജീവ ശ്രദ്ധ ഈ വിഷയത്തിലെത്തിച്ചത്. കേരളാ കൗമുദി ബ്യൂറോ ചീഫായിരുന്ന ജഗദീഷ് ബാബുവാണ് സിറാജുന്നിസ സംഭവത്തിന്‍റെ യാഥാര്‍ഥ്യങ്ങള്‍ യഥാസമയം പുറത്തെത്തിച്ചത്. ഓരോ ഡിസംബറിലും അദ്ദേഹം സിറാജുന്നിസയെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു

ഡിഐജി രമൺ ശ്രീവാസ്തവ

പാലക്കാട് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എത്തിയ ഷൊര്‍ണൂര്‍ എ.എസ്.പി ബി സന്ധ്യയോട് വെടിവെക്കാന്‍ ഡിഐജി രമൺ ശ്രീവാസ്തവ ഉത്തരവിടുന്നതും, എനിക്ക് മുസ്‌ലിം ബസ്റ്റാര്‍ഡുകളുടെ മൃതദേഹങ്ങള്‍ വേണം എന്നലറുന്നതും വയര്‍ലെസിലൂടെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമ്മേളിച്ചവര്‍ കേട്ടിരുന്നു. അതിലൊരാള്‍ മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷനും എം.എല്‍.എയുമായ കല്ലടി മുഹമ്മദ് ആയിരുന്നു. മറ്റ് രണ്ട്പേര്‍ ജനതാദള്‍ എം.എല്‍.എ കൃഷ്ണന്‍കുട്ടി(ഇപ്പോഴത്തെ മന്ത്രി)യും കോണ്‍ഗ്രസ്(എസ്) എം.എല്‍.എ വി സി കബീര്‍ മാസ്റ്ററും ആയിരുന്നു. എന്നാല്‍ മുസ്‌ലിം ലീഗോ പ്രതിപക്ഷമോ വേണ്ട ഇടപെടല്‍ നടത്തിയില്ല. കലക്ടറേറ്റില്‍ ഒരാവശ്യത്തിനായി എത്തിയ കൊളക്കാടന്‍ മൂസഹാജി ഇതിനെല്ലാം സാക്ഷി ആയിരുന്നു. അദ്ദേഹമാണ് കേസില്‍ പൊതുതാല്‍പര്യ ഹരജി നല്‍കുന്നത്

ആസൂത്രിത കലാപം

പലരും കരുതുന്നത് പോലെ മുരളീ മനോഹര്‍ജോഷിയുടെ ജാഥ പാലക്കാട് എത്തിയപ്പോഴല്ല വെടിവെയ്പുണ്ടായത്. ജോഷിയുടെ ഏകതായാത്രയുടെ ഉപജാഥയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ രാമന്‍പിളളയുടെ ജാഥയില്‍ അകമ്പടിക്കാരായവര്‍ ഡിസംബര്‍ 14ന് മേപ്പറമ്പ് പളളി ആക്രമിക്കുകയായിരുന്നു. രാമന്‍പിളളയുടെ ജാഥയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ അലി മൗലവിയെ പളളിയില്‍ കയറി വെട്ടിക്കൊന്നത്.

മേപ്പറമ്പ് പളളിക്കു നേരെ നടന്ന ആക്രമണം ചെറുക്കാന്‍ ആ പ്രദേശത്തെ മുസ്‌ലിങ്ങളും മുന്നോട്ടുവന്നു. ഇതോടെ പോലിസ് മുസ്‌ലിങ്ങളെ ഓടിച്ചുവിട്ടു. തുടര്‍ന്ന് നഗരത്തിലുടനീളം ആര്‍.എസ്.എസുകാര്‍ ആക്രമണമാരംഭിച്ചു. ഡിസംബര്‍ 15നും ആക്രമണം തുടര്‍ന്നു. വളരെ ആസൂത്രിതമായിരുന്നു ആക്രമണങ്ങള്‍.

മുണ്ടൂര്‍ എം.ഇ.എസിന്‍റെ ഐ.ടി.സിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഫൈസല്‍ പുസ്കങ്ങള്‍ വാങ്ങാനായി നഗരത്തിലിറങ്ങിയപ്പോഴാണ് പോലിസ് വെടിവെച്ചത്. കോയമ്പത്തൂര്‍ ആശുപത്രിയിലെ ചികില്‍സയിലാണ് ഫൈസല്‍ രക്ഷപ്പെട്ടത്. മേപ്പറമ്പിലെ വീടുകളില്‍ ആര്‍.എസ്.എസും പോലിസും ഒരുപോലെ അഴിഞ്ഞാടി. ‘പാകിസ്ഥാനില്‍ പോടാ’ എന്നാക്രോശിച്ചത് കെ കരുണാകരന്‍റെ പോലിസാണെന്ന് പ്രദേശവാസികള്‍ പറഞ്ഞത് അന്ന് പത്രങ്ങളില്‍ വന്നതാണ്. പളളിയില്‍ നമസ്ക്കരിച്ചുകൊണ്ടിരുന്നവരെ പോലിസ് മര്‍ദ്ദിച്ചിറക്കി വിട്ടു. പുരുഷന്മാര്‍ ഇല്ലാത്ത വീടുകളില്‍ പോലും പോലിസ് വേട്ട നടത്തി. സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. നൂറിലധികം വീടുകളില്‍ ഇത് ആവര്‍ത്തിച്ചുവെന്ന് റിപോര്‍ട്ട് ചെയ്തത് ഭരണകക്ഷിയായ മുസ്‌ലിം ലീഗിന്‍റെ ‘ചന്ദ്രിക’ പത്രമാണ്. 45 കടകള്‍ കൊളളയടിച്ച ശേഷം കത്തിച്ചു. 10 വീടുകള്‍ പൂര്‍ണമായി തകര്‍ത്തു. എണ്‍പത് വീടുകള്‍ ഭാഗികമായി തകര്‍ത്തു. 12 വാഹനങ്ങളും നശിപ്പിച്ചു. ജൈനിമേടില്‍ അബ്ദുല്‍ ഹാദി എന്ന ടൈലറെ ആര്‍.എസ്.എസ് സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഇയാള്‍ക്ക് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികില്‍സ നല്‍കി.

മേലാമുറിയിലെ മൊത്തകച്ചവടക്കാരന്‍ പി കെ സുലൈമാന്‍റെ കട, പി എ മുഹമ്മദിന്‍റെ നാഷനല്‍ വീഡിയോ കാസറ്റ് കട, ഹസൈനാര്‍ ഹാജിയുടെ വലിയങ്ങാടിയിലെ കട, പി എ ഹൈദ്രുവിന്‍റെ എണ്ണകട, ജലാല്‍ സ്റ്റാഴ്സ്, മേലാമുറിയിലെ സനാഉല്ലയുടെ കട, അറഫാത്ത് ട്രേഡേഴ്സ്, എം എം ഇബ്രാഹിമിന്‍റെ കല്‍പക ജ്വല്ലറി, എ എസ് ഉമ്മറിന്‍റെ മെറ്റല്‍ സ്റ്റോഴ്സ്, ഗുല്‍ മുഹമ്മദിന്‍റെ പലചരക്ക് കട, എസ് എം ഹാഫിസിന്‍റെ കട എന്നിവയെല്ലാം കത്തിച്ചതില്‍ ചിലതാണ്. മേലാമുറിയിലെ അറഫാത്ത് സ്റ്റോര്‍, മെഹബൂബിന്‍റെ പ്ലാസ്റ്റിക് കട, ബഷീറിന്‍റെ സ്റ്റേഷനറികട തുടങ്ങിയവ കൊളളയടിച്ചവയില്‍ ചിലതാണ്.

ഇത്രയൊക്കെ ചെയ്ത ശേഷവും ആര്‍.എസ്.എസിന്‍റെ നുണപ്രചാരണത്തിന് കുറവൊന്നുമുണ്ടായില്ല. മേപ്പറമ്പില്‍ മുസ്‌ലിങ്ങള്‍ രണ്ട് ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്ന് അച്ചടിച്ച ലഘുലേഖയില്‍ തന്നെ അവര്‍ എഴുതിച്ചേര്‍ത്തു. അങ്ങനെ ഒരു ക്ഷേത്രത്തിനും നേരെ ഒരു ആക്രമണവും നടന്നിട്ടില്ല എന്ന് അധികൃതര്‍ തന്നെ പിന്നീട് വെളിപ്പെടുത്തി. എന്നിട്ടും കരുണാകരന്‍റെ പോലിസ് ആര്‍.എസ്.എസിനെതിരെ വിരലനക്കിയില്ല

മുസ്‌ലിങ്ങള്‍ ചെറുത്തുനില്‍ക്കുകയോ?

മേപ്പറമ്പില്‍ മുസ്‌ലിങ്ങള്‍ നടത്തിയ ചെറിയതോതിലുളള ചെറുത്തുനില്‍പ്പാണ് ശ്രീവാസ്തവയെ പ്രകോപിപ്പിച്ചത്. അതാണ് അയാൾ ‘I want dead bodies of muslim bastards’ എന്നലറിയത്. എന്നാല്‍ മുസ്‌ലിങ്ങള്‍ കലാപത്തിനൊരുങ്ങിയതായി കണ്ടെത്താന്‍ കഴിയാത്ത സന്ധ്യ ഇതിന് വിസമ്മതിച്ചു. അതോടെ വിജയന് വയര്‍ലെസ് കൈമാറാന്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടു. ഡി.വൈ.എസ്.പി വിജയന്‍റെ കല്‍പ്പന അനുസരിച്ച് എസ്.ഐ പുഷ്ക്കരനും സംഘവുമാണ് വെടിവെയ്പ് നടത്തിയത്. ആദ്യം മേപ്പറമ്പ് പളളിയില്‍ നിന്ന് ളുഹര്‍ നമസ്കരിച്ചിറങ്ങിയവര്‍ക്ക് നേരെയാണ് വിജയന്‍ വെടിവെച്ചത്. ഇതിലാണ് ശുഐബിനും റിയാസിനും വെടിയേറ്റത്.

മുസ്‌ലിങ്ങള്‍ മാത്രമുളള പുതുപ്പളളി തെരുവാണ് പിന്നീട് തിരഞ്ഞെടുത്തത്. രണ്ട് കുട്ടികളെയും ഒരു വൃദ്ധനെയും മാത്രമേ കാണുന്നുളളൂ എന്ന് മറുപടി നല്‍കിയപ്പോള്‍ അവരെ വെടിവെക്കാനാണ് അയാള്‍ ഉത്തരവിട്ടത്. മുറ്റത്തുകളിച്ചുകൊണ്ടിരിക്കെ വെടിയേറ്റ് വീണ പതിനൊന്നുകാരി സിറാജുന്നിസ ഉടനെ തന്നെ മരണപ്പെട്ടു.

നൂറണി ഗ്രാമം

സംഭവം വിവാദമായതോടെ പോലിസ് പുതിയ കഥ പറഞ്ഞു. പുതുപ്പളളി തെരുവില്‍ നിന്ന് മുസ്‌ലിം അക്രമിക്കൂട്ടം സിറാജുന്നിസയുടെ നേതൃത്വത്തില്‍ തൊട്ടടുത്ത നൂറണി ഗ്രാമം ആക്രമിച്ചു, ഇതിനെതിരേ പോലിസ് വെടിവെച്ചു എന്നായിരുന്നു കഥ. എന്നാല്‍ നൂറണിയിലെ ബ്രാഹ്മണ സമാജം പോലിസിനെതിരേ രംഗത്തെത്തി. 300ലധികം കുടുംബങ്ങളാണ് നൂറണി ഗ്രാമത്തിലുളളത്. അവരുടെ പ്രസിഡന്‍റ് എന്‍ ചൂഡാമണി അയ്യര്‍, സെക്രട്ടറി എന്‍ എന്‍ രാമചന്ദ്രന്‍ ട്രഷറര്‍ എന്‍ വി ശ്രീനിവാസന്‍ എന്നിവര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലിസ് കഥ കളളമാണെന്ന് തുറന്നടിച്ചു. “പുതുപ്പളളി തെരുവിലെ മുസ്‌ലിങ്ങള്‍ ദശാബ്ദങ്ങളായി ഞങ്ങളോട് സ്വന്തം സഹോദരങ്ങളായാണ് പെരുമാറിയിട്ടുളളത്. ഞങ്ങള്‍ അങ്ങോട്ടും അങ്ങനെത്തന്നെ. ഇവിടെ വര്‍ഗീയമായ യാതൊരു സ്പര്‍ധയുമില്ല”, അവര്‍ പറഞ്ഞു.

ഇത് ചോദ്യം ചെയ്യപ്പെട്ടതോടെ പോലിസ് കഥ മാറ്റി. അക്രമികളെ വെടിവെക്കുന്നതിനിടെ ഒരു വെടിയുണ്ട ഇലക്ട്രിക് പോസ്റ്റില്‍ തട്ടി കുട്ടിയുടെ ദേഹത്ത് പതിച്ചു എന്നായി പുതിയ കഥ. എന്നാല്‍ ഇത് കെ.എസ്.ഇ.ബി രേഖകളും പൊളിച്ചു. അത്തരത്തില്‍ ഇലക്ട്രിക് പോസ്റ്റ് വെടിവെയ്പ് നടന്ന കാലത്ത് ആ പരിസരത്ത് ഇല്ലായിരുന്നു. അത് പിന്നീടാണ് സ്ഥാപിച്ചത്.

ആര്‍.എസ്.എസിനുവേണ്ടി കരുണാകരന്‍റെ പോലിസ് നടത്തിയ മുസ്‌ലിം വേട്ട കുഴിച്ചുമൂടാനാണ് സിറാജുന്നിസ കേസും കുഴിച്ചുമൂടിയത്. മറവിക്കെതിരായ സമരം നമുക്ക് അതിജീവിക്കാന്‍ കരുത്ത്നല്‍കും. മറക്കരുത് ഒന്നും, മറക്കാനും അനുവദിക്കരുത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുക

Like This Page Click Here

Telegram
Twitter