ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ബിജെപിക്കുവേണ്ടി കേസ് അട്ടിമറിച്ചത്

ബി.ജെ.പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിലെ ജാമ്യം സംബന്ധിച്ചു ഭരണകക്ഷിയായ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര അയച്ച കത്തിന്‍റെ മലയാള പരിഭാഷ;

ബഹുമാന്യയായ ശ്രീ. വൃന്ദാ കാരാട്ടിന്

താങ്കൾക്ക് സുഖം എന്ന് കരുതുന്നു. സി.പി.ഐ.എം എന്ന രാഷട്രീയ പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെ അംഗമാണ് താങ്കൾ എന്ന നിലയിലാണ് കേരളത്തിലെ ഒരു വനിതാ ആക്ടിവിസ്റ്റായ ഞാൻ താങ്കൾക്ക് ഇങ്ങനൊരു കത്തെഴുതുന്നത്..

മറ്റേത് രാഷ്ട്രീയ പാർട്ടികളെക്കാളുപരി സ്ത്രീയുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കാൻ മാർക്സിസം എന്ന തത്ത്വശാസ്ത്രം ലോകത്തിനു നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്താൻ റോസാ ലക്സംബർഗിനെപ്പോലുള്ളവരുടെ ഇടപെടലുകൾ ഒരിക്കലും മറക്കാവുന്നതല്ല. സാമ്രാജ്യത്വ രാഷ്ട്രങ്ങളിലെ സ്ത്രീ പദവികളെക്കാളും എത്രയോ ഉന്നതമായിരുന്നു സോവിയറ്റ് യൂണിയനിലുണ്ടായിരുന്നത്. അന്താരാഷ്ട്ര തലത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ സാഹചര്യം അന്നും ഇന്നും വത്യസ്തമാണ്. ജാതി വ്യവസ്ഥ നില നിൽക്കുന്ന നമ്മുടെ രാജ്യത്ത് സ്ത്രീയുടെ സാമൂഹ്യ പദവിയുടെ അവസ്ഥ വളരെ ശോചനീയമാണ് എങ്കിലും പരിമിതികളുടെ ഈ സാഹചര്യത്തിൽ നിന്നുകൊണ്ട് താങ്കളും പാർട്ടിയും പല തരത്തിലും പോരാടുന്നത് അഭിനന്ദനാർഹമാണ്.

കേരളം ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് സഖാവ് ഇ എം. എസിൻ്റെ കമ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തിൽ വരുന്നതോടുകൂടിയാണ്. തുടർന്നും മുൻപും നാഴികക്കല്ലുകളായ പല സംഭവങ്ങളും നടന്നിട്ടുണ്ടെങ്കിലും കമ്യൂണിസ്റ്റ് മന്ത്രിസഭ തുടക്കമിട്ട പല പുരോഗമന കാര്യങ്ങളും മറക്കാവുന്ന സംഗതികളല്ല.

സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ കേരളത്തിൻ്റേത് ഇതര സംസ്ഥാനങ്ങളുടേതുമായി വളരെ വ്യത്യാസമുണ്ട്.. പ്രത്യേകിച്ചും സ്ത്രീവിദ്യാഭ്യാസം മുതലായ കാര്യങ്ങളിൽ. സംഘപരിവാറിന് ഭരണത്തിലേറാൻ പോയിട്ട് നിർണ്ണായകമായ സ്വാധീനം പോലും ചെലുത്താൻ കഴിയാത്തവണ്ണം ഇന്നും കേരളം നില നില്ക്കുന്നതിൽ താങ്കളുടെ പാർട്ടിക്കുള്ള പങ്ക് അവഗണിക്കാവുന്നതല്ല. എന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കണ്ണൂർ ജില്ലയിലെ പാനൂരിലെ പാലത്തായി എന്ന സ്ഥലത്ത് തീർത്തും നിർഭാഗ്യകരമായ ഒരു സംഭവം നടന്നു.

നാല് മാസങ്ങൾക്കു മുൻപ്, രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസിൽ പ്രതിയാക്കപ്പെട്ടത് ഒരു സ്കൂൾ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ എന്ന വ്യക്തിയാണ്. സ്വന്തം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെയാണ് അധ്യാപകൻ ലൈംഗീകമായി പീഡിപ്പിച്ചത്. കേസിൻ്റെ പ്രാരംഭ ഘട്ടം മുതൽ പ്രതിയെ രക്ഷപെടുത്താൻ പോലീസ് പരമാവധി ശ്രമിച്ചു. ഒടുവിൽ പൊതു സമൂഹത്തിൻ്റെ ഇടപെടലും ഒപ്പം സംഭവം നടന്ന അസംബ്ലി മണ്ഡലം ഇന്ന് കോവിഡിനെ നേരിടുന്നതിൽ ലോക പ്രശംസ പിടിച്ചു പറ്റിയ കെ കെ ശൈലജ ടീച്ചറിൻ്റേതായതിനാൽ അങ്ങനെയും പ്രശംസനീയമായ ഇടപെടൽ പ്രതിയെ ജയിലിലടയ്ക്കുന്നതിൽ ഉണ്ടായി.

എന്നാൽ പ്രതി പത്മരാജൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി തെളിഞ്ഞിട്ടും മാതാവിൻ്റെ പരാതിയിൽ കേസ് അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല എന്ന് മാത്രമല്ല പോക്സോ വകുപ്പ് ഒഴിവാക്കി ദുർബ്ബലമായ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് ചാർത്തി ജാമ്യത്തിന് വഴിയൊരുക്കുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ കോടതി ജാമ്യം അനുവദിച്ചു. ഫലത്തിൽ വളരെ ദുർബ്ബലമായ വകുപ്പുകൾ ചുമത്തിയതിനാൽ പ്രതിക്ക് നിലവിലെ കേസിൽ നിന്ന് വളരെ എളുപ്പത്തിൽ രക്ഷപ്പെടാം. ഇടതുപക്ഷം ഭരിക്കുന്ന ഒരു സംസ്ഥാനത്താണ് ബി.ജെ.പിക്കു വേണ്ടി കേസ് അട്ടിമറിച്ചത് എന്ന് ഓർക്കണം.

പത്തു വയസുകാരിയായ, പിതാവ് നഷ്ടപ്പെട്ട ഒരു മകളുടെ ദുരന്ത പൂർണ്ണമായ ഒരവസ്ഥയിൽ നിസഹായയായ ഒരമ്മയുടെ വേദന അങ്ങയെ പോലെ ഒരു സ്ത്രീയായ കമ്മ്യൂണിസ്റ്റിനോട് ഞാൻ പറഞ്ഞ് മനസിലാക്കി തരേണ്ടതില്ലല്ലോ. ഈ കേസിൻ്റെ അട്ടിമറി ‘സ്ത്രീ സുരക്ഷ ‘ എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാരിനെ നാണം കെടുത്തിയിരിക്കുകയാണ്. ആയതിനാൽ ‘ഒരു സ്ത്രീപക്ഷ പ്രവർത്തകയെന്ന നിലയിലും സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിലും ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…

അഭിവാദ്യങ്ങളോടെ,
ശ്രീജ നെയ്യാറ്റിൻകര

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail