യാത്ര- ലൂയിസ് പീറ്റർ

കവിത
യാത്ര
_ ലൂയിസ് പീറ്റർ

ഒടുവിലെവിടെയും ഓര്‍മ്മയും മറവിയും
തമ്മില്‍ സന്ധിക്കുന്ന ഒരിടമുണ്ട്.
നോവുകളുടെ മണല്‍ക്കാട്ടില്‍
സ്വപ്നത്തിന്‍റെയൊരു പച്ചത്തുരുത്ത്.

ഓരോ പ്രണയിനിയും
സ്വന്തം മനസ്സില്‍ നിന്നുപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന
ഒരു നിമിഷത്തെ ഒരിളംതൂവല്‍പോല്‍ മൃദുലമാക്കി
ഒരു തുഷാരബിന്ദുപോല്‍ പവിത്രമാക്കി
അവള്‍ക്ക് തന്നെ തിരികെ നല്‍കുന്ന ഒരിടം,
സ്വര്‍ഗത്തിന്‍റെ ഒരതിര്.
അവിടെ ഇളവേല്‍ക്കാന്‍ എന്നെ തനിച്ചാക്കി
അലയാന്‍ ഇറങ്ങിയതാണ് ഒരിളം കാറ്റ്.

ഇടം കാലില്‍ നിന്ന്‍ വലം കാലിലേക്ക് മന്ത് തട്ടുന്ന
ശല്യപ്പൊട്ടദൈവങ്ങള്‍ അരങ്ങൊഴിഞ്ഞാല്‍
ഞാനും എന്‍റെ ചിതയിലേക്ക് മടങ്ങും.

ഇനിയും മടങ്ങിയെത്താത്ത വികൃതിക്കാറ്റിനായി
ഇവിടെ ഞാനെന്താണ് മറന്നു വയ്ക്കേണ്ടത്?
കഥകളിലെ പതിവ് പോലെ ഒരു ഹൃദയം?
_ Feb 2015

Web Design Services by Tutochan Web Designer