ആരെയും ഭീകരരായി പ്രഖ്യാപിച്ച്‌ വ്യാജ ഏറ്റമുട്ടലിൽ കൊലപ്പെടുത്തുന്ന നിയമഭേദഗതി

സർക്കാരിന് അനഭിമതരായവരെയും വ്യവസ്ഥ വിരുദ്ധരെയും വിമതരെയും എല്ലാം ഭീകരരായി പ്രഖ്യാപിക്കാൻ ഇനി സർക്കാരിന് നിഷ്പ്രയാസം സാധിക്കും. അത്തരം പ്രഖ്യാപനങ്ങൾക്കു ഇനി ഒരു നിയമകോടതി വിചാരണ നടത്തി ഒരാളെ ഭീകരപ്രവർത്തനത്തിനോ അനുബന്ധ കുറ്റങ്ങൾക്കോ ശിക്ഷിക്കുക കൂടി വേണ്ടാ എന്ന സാഹചര്യം പൗരന്മാർക്ക് മേൽ കേന്ദ്ര സർക്കാരിന് അപരിമിതമായ അധികാരം ലഭിക്കുന്നു…

വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്ന നിയമഭേദഗതിയെ തുറന്നു കാണിക്കുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്‍റെ പ്രസ്താവന; യു.എ.പി.എ നിയമഭേദഗതി നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയുക; ജനവിരുദ്ധമായ യു.എ.പി.എ നിയമം റദ്ദാക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം.

കേന്ദ്ര സർക്കാർ ലോകസഭയിൽ അവതരിപ്പിച്ച നിർദിഷ്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) നിയമം (യു.എ.പി.എ) ഭേദഗതി ബില്ല് ഇന്ത്യൻ ജനതയുടെ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കും നേരെയുള്ള യുദ്ധ പ്രഖ്യാപനമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരോധന നിയമം തന്നെ തീർത്തും ജനാധിപത്യ വിരുദ്ധമായ ഒരു നിയമമാണെന്നും അത് നിരുപാധികം പിൻവലിക്കണമെന്നും രാജ്യത്തുടനീളം മനുഷ്യാവകാശ പ്രവർത്തകർ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര സർക്കാർ പുതിയ ഭേദഗതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്.

നിർദിഷ്ട ഭേദഗതി വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നു. ഇതനുസരിച്ച്, (a.) ഭീകര പ്രവർത്തനത്തിൽ പങ്കാളികളാവുകയോ ഭീകരത പ്രവർത്തിക്കുകയോ, (b.) ഭീകരപ്രവർത്തനത്തിനു തയ്യാറെടുപ്പു നടത്തകയോ, (c.) ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയോ അനുകൂലിക്കുകയോ, (d.) മറ്റുവിധത്തിൽ ഭീകരതയിൽ ഏർപ്പെടുകയോ ചെയ്യുന്നവരെ യു.എ.പി.എ.നിയമത്തോടനുബന്ധിച്ചു നിർദിഷ്ട നാലാം പട്ടികയിൽ ഉൾപ്പെടുത്തി ഭീകരരായി പ്രഖ്യാപിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.

ഒരു വ്യക്തി കുറ്റം ചെയ്താലോ കുറ്റകൃത്യം ചെയ്യുന്നതിന് ശ്രമിച്ചാലോ ആണ് ക്രിമിനൽ നിയമതത്വങ്ങൾ അനുസരിച്ചു പ്രതിയാകുന്നത്. എന്നാൽ ഈ പൊതു തത്വത്തിനു വിരുദ്ധമായിട്ടാണ് മേൽപ്പറഞ്ഞ ഭേദഗതി നിർദ്ദേശം. അതനുസരിച്ചു ഒരു വ്യക്തി ഭീകരപ്രവർത്തനം നടത്തുകയോ അതിൽ പങ്കാളിയാവുകയോ ചെയ്തില്ലെങ്കിൽ പോലും കുറ്റവാളിയാക്കപ്പെടാം.

സാധാരണഗതിയിൽ കുറ്റകൃത്യത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്ന ഘട്ടം ശിക്ഷാർഹമായ ഒന്നല്ല. തയ്യാറെടുപ്പ് ഘട്ടം കടന്നു കുറ്റകൃത്യം നടത്താൻ ശ്രമിക്കുമ്പോഴാണ് ശിക്ഷാർഹമായ ഒന്നായി കൃത്യം മാറുന്നത്. എന്നാൽ ഈ പൊതു തത്വത്തിനു വിരുദ്ധമായി ഇവിടെ നിർദിഷ്ട ഭേദഗതി ഭീകരപ്രവർത്തനത്തിനുള്ള തയ്യാറെടുപ്പു നടത്തുന്ന ഒരാളെ ഭീകരനായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു.

സർക്കാരിന് അനഭിമതരായവരെയും വ്യവസ്ഥ വിരുദ്ധരെയും വിമതരെയും എല്ലാം ഭീകരരായി പ്രഖ്യാപിക്കാൻ ഇനി സർക്കാരിന് നിഷ്പ്രയാസം സാധിക്കും. അത്തരം പ്രഖ്യാപനങ്ങൾക്കു ഇനി ഒരു നിയമകോടതി വിചാരണ നടത്തി ഒരാളെ ഭീകരപ്രവർത്തനത്തിനോ അനുബന്ധ കുറ്റങ്ങൾക്കോ ശിക്ഷിക്കുക കൂടി വേണ്ടാ എന്ന സാഹചര്യം പൗരന്മാർക്ക് മേൽ കേന്ദ്ര സർക്കാരിന് അപരിമിതമായ അധികാരം ലഭിക്കുന്നു.

ചുരുക്കത്തിൽ ഒരു വ്യക്തി ഭീകരനാണൊ എന്ന് തീരുമാനിക്കപ്പെടുന്നത് കേന്ദ്ര സർക്കാറിന്റെ ആത്മനിഷ്ഠമായ തീരുമാനത്തിലധിഷ്ടിതമായി മാറുന്നു. ഇതോടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും, ആശയപ്രചാരണത്തിനും മറ്റുമുള്ള അവകാശങ്ങൾ ഗണ്യമായ അളവിൽ നിയന്ത്രിക്കപ്പെടുമെന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് നാം അഭിമുഖീകരിക്കുന്നത്. ഫലത്തിൽ മാവോയിസത്തിൽ വിശ്വസികുന്നത് ഒരു കുറ്റമല്ലെന്ന ശ്യാം ബാലകൃഷ്ണൻ കേസിലെ കേരള ഹൈകോടതിയുടെ നിരീക്ഷണത്തെയും ഭീകര സംഘടനയിൽ അംഗമാകുന്നത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല എന്ന സുപ്രീം കോടതിയുടെ വിധി ന്യായങ്ങളെയും അട്ടിമറിക്കുന്നതാണ് നിർദ്ദിഷ്ട നിയമ ഭേദഗതി.

പ്രസംഗമോ, സർക്കാരിനെ വിമർശിക്കുന്ന കലാപ്രകടനങ്ങളോ കണ്ടു കയ്യടിച്ചാൽ പോലും ഭീകരതയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചു ഭീകരരായി പ്രഖ്യാപിക്കപ്പെടാം. പാനായിക്കുളം കേസിൽ പ്രതി ചേർക്കപ്പെട്ട യുവാക്കളുടെ അനുഭവം ഇത്തരം ഒരു സാഹചര്യം വിദൂരമായ ഒരു സാധ്യതയല്ല ആസന്നമായ അപകടം തന്നെയാണെന്ന് കാണിച്ചു തരുന്നണ്ട്. ഇത്തരത്തിൽ ഭീകരരായി പ്രഖ്യാപിക്കപ്പെടുന്നവരെ നിയമബാഹ്യമായ കൊലകളിലൂടെ ഇല്ലാതാക്കാനുള്ള സാധ്യതയും മുന്നിൽ കാണേണ്ടതുണ്ട്. അങ്ങനെയെങ്കിൽ യാതൊരു കേസിലും പ്രതിയാക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ഭീകരനായി പ്രഖ്യാപിക്കപ്പെടാനും അങ്ങനെ പ്രഖ്യാപിക്കപ്പെട്ടത് കൊണ്ട് വ്യാജ ഏറ്റമുട്ടൽ കൊലകളിലൂടെ ഇല്ലാതാക്കപ്പെടാനും സാധ്യത ഏറെയാണ്. ഫലത്തിൽ ഭീകരനായി പ്രഖ്യാപിക്കപ്പെട്ടാൽ പിന്നീട് ഒരു വക്തിയുടെ മനുഷ്യനെന്ന നിലക്കുള്ള നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടും വിധം അയാളുടെ നീതിക്കും തുല്യതക്കും സ്വാതന്ത്ര്യത്തിനുമുള്ള എല്ലാ അവകാശങ്ങളും റദ്ദു ചെയ്യപ്പെടുകയും സമൂഹത്തിൽ നിന്നും ബഹിഷ്കൃതനാവുകയും ചെയ്യപ്പെടും.

വിമർശകരെ വേട്ടയാടി ഇല്ലാതാക്കുന്നതിൽ കുപ്രസിദ്ധമായ ഒരു സർക്കാരാണ് നിലവിലുള്ളതെന്നാണ് നമ്മുടെ അനുഭവം. പ്രധാനമന്ത്രിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം വിമർശിച്ചിരുന്നു മുൻ ഗുജറാത്ത് ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ട് മുപ്പത് വർഷം മുൻപ് ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതും, സുപ്രീം കോടതിയിൽ സർക്കറിന്റെ ഭരണഘടനാ വിരുദ്ധ നടപടികളെ ചോദ്യം ചെയ്ത സീനിയർ അഡ്വക്കേറ്റ് ഇന്ദിര ജയ്‌സിംഗിനും മറ്റുമെതിരെ അഞ്ചു വര്‍ഷം മുൻപുള്ള വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ആരോപിച്ചു കെട്ടിച്ചമച്ച കേസ് വീണ്ടും പൊടി തട്ടിയെടുത്തതും ഭീകരവാദകേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകരെ ഭീകര പ്രവർത്തനം ആരോപിച്ചു തടവിലിട്ടതും സാമൂഹ്യ പ്രവർത്തകരെയും ട്രേഡ് യൂണിയൻ പ്രവർത്തകരെയും കവികളെയും കലാകാരന്മാരെയും പത്രപ്രവർത്തകരെയും വിവരാവകാശ പ്രവർത്തകരെയും നിരന്തരം കേസ്സുകളിൽ അകപ്പെടുത്തി വേട്ടയാടുന്നതും എല്ലാം കേന്ദ്ര സർക്കാരിന്റെ ഈ വേട്ടയാടൽ സമീപനത്തിന്റെ ഉദാഹരണങ്ങളാണ്.

അത്തരം സമീപനം സ്വീകരിക്കുന്ന ഒരു സർക്കാരാണ് അമിതമായ അധികാരം കയ്യാളുന്ന വിധം തീർത്തും ജനാധിപത്യ വിരുദ്ധമായ ഒരു നിയമത്തെ കൂടുതൽ കർക്കശമാക്കുന്ന തരത്തിൽ വീണ്ടും ജനാധിപത്യ വിരുദ്ധമായ ഭേദഗതികളുമായി രംഗത്ത് വരുന്നത് എന്നത് അത്യന്തം ആശങ്കാജനകമാണ്. പ്രത്യേക അന്വേഷണ ഏജൻസി ആയ ദേശീയ അന്വേഷണ ഏജൻസി ഭീകരപ്രവർത്തന കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും നേരിടുന്ന ബുദ്ധിമുട്ടുകൾ മറികടക്കാനാണ് പുതിയ ഭേദഗതി എന്നാണു ബില്ലവതരണത്തിനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്. എന്നാൽ എന്താണ് ഈ ബുദ്ധിമുട്ടുകൾ എന്ന് ഒരിടത്തും പ്രസ്താവിച്ചിട്ടുമില്ല. ഐക്യരാഷ്ട്ര സഭയുടെ വിവിധ പ്രമേയങ്ങളുമായി ബന്ധപ്പെട്ട അന്തർ ദേശീയ ഉത്തരവാദിത്തങ്ങൾക്കനുസരിച്ചു രാജ്യത്തെ നിയമങ്ങളെ ക്രമപ്പെടുത്തലാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ പരിഗണിക്കാതെയുള്ള ഇത്തരം ക്രമപ്പെടുത്താൽ സമൂഹത്തിൽ കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനേ ഉതകൂ.

മത, ജാതി, വംശീയ, ലിംഗ-ലൈംഗിക അടിസ്ഥാനത്തിലുള്ള ക്രിമിനൽ പ്രൊഫൈലിങ്ങിന്റെ ഒന്നര നൂറ്റാണ്ടിലധികം നീളുന്ന കുപ്രസിദ്ധമായ ചരിത്രമുള്ള ഒരു രാജ്യമാണ് നമ്മുടേത്. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം അടിച്ചമർത്തപ്പെട്ടതിന് ശേഷം പരാജയപ്പെട്ട ഇന്ത്യൻ ഭരണാധികാരികയുടെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങളെ മുഖ്യമായും, അടിസ്ഥാന ജനവിഭാഗങ്ങളെ പൊതുവിലും ലക്‌ഷ്യം വച്ച് കൊണ്ട് നടപ്പിലാക്കിയ ക്രിമിനൽ ഗോത്ര നിയമം 1950കൾ വരെ നിലനിന്നിരുന്നു. പിന്നീട് ഈ നിയമം പിൻവലിച്ചെങ്കിലും 1952ൽ നടപ്പിലാക്കിയ പതിവു കുറ്റവാളി നിയമം (habitual offenders act) വഴി ക്രിമിനൽ പ്രൊഫൈലിങ് വീണ്ടും തുടർന്നു വന്നു. ഇപ്പോൾ യു.എ.പി.എ നിയമത്തിൽ വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചു കൊണ്ടുള്ള നാലാം പട്ടിക കൂടി വരുമ്പോൾ നവ ഉദാരവാദ നയങ്ങൾക്കനുസൃതമായിട്ടുള്ള മത, ജാതി, വംശ, വർഗ- ലിംഗ-ലൈംഗിക അടിസ്ഥാനത്തിൽ പുതിയ തരത്തിലുള്ളതും കൂടുതൽ മാരകവും ജനാധിപത്യ വിരുദ്ധവമായ ക്രിമിനൽ പ്രൊഫൈലിങായിരിക്കും നടക്കുക.

സമൂഹത്തിൽ കടുത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതും തീർത്തും ജനാധിപത്യ വിരുദ്ധവുമായ നിർദിഷ്ട ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും, യു.എ.പി.എ. നിയമം തന്നെ പിൻവലിക്കാൻ സർക്കാർ തയ്യാറകണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു. യു.എ.പി.എ പിൻവലിക്കുക എന്ന ആവശ്യം ഉച്ചത്തിൽ ഉയർത്തിക്കൊണ്ട് ശക്തമായ ജനകീയ പ്രതിരോധമുയർത്താൻ മുഴുവൻ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടുവരണമെന്നും ഈ അവസരത്തിൽ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

Leave a Reply