ആദ്യം ഊരിൽ നിന്നും കുടിയൊഴിപ്പിച്ചു, ഇപ്പോൾ വാടക വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമം!

ഗൗരിയുടെ നേതൃത്വത്തിൽ സർക്കാരിൻ്റെ വഞ്ചനക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധത്തെ അടിച്ചമർത്തുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടാണ് പോലീസിന്റെ ഭീഷണി…

വീടും ഭൂമിയും നൽകാമെന്ന് ഉറപ്പു നൽകി കുടിയൊഴിപ്പിച്ച സർക്കാരിൻ്റെ വഞ്ചനക്കെതിരെ സമരം പ്രഖ്യാപിച്ച ആദിവാസി സാമൂഹ്യ പ്രവർത്തക ഗൗരിയെ വാടകവീട്ടിൽ നിന്നും ഒഴിപ്പിക്കാൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ അത്യന്തം അപലപനീയമാണ്. ആദിവാസി അവകാശപ്രവര്‍ത്തകയും പോരാട്ടം പ്രവര്‍ത്തകയുമായ ഗൗരി വയനാടിനെ വാടക വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ പോലീസ് നടത്തുന്ന നടപടിയില്‍ പ്രതിഷേധിക്കുക…
_ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസ്താവന

മല്ലികപ്പാറ ഊരു നിവാസിയായിരുന്ന ഗൗരി മാസങ്ങളായി താമസിച്ചുകൊണ്ടിരിക്കുന്ന വാടക വീട്ടില്‍ നിന്നും ഇറക്കി വിടണമെന്ന് പോലീസ് വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയില്‍ അവരുടെ സാമൂഹ്യ ഇടപെടലുകളെ ഇല്ലാതാക്കാനുള്ള നടപടിയാണ്. ഗൗരി ഉയർത്തിയ രാഷ്ട്രീയ പ്രശ്നത്തെ നേരിടാൻ ശേഷിയില്ലാത്ത ഭരണകൂടം രാഷ്ട്രീയമായി ഭൂമിപ്രശ്‌നത്തെ സമീപിക്കാതെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമത്തിലാണ്.

മല്ലികപ്പാറയിലെ ഒരേക്കറോളം വരുന്ന ഭൂമിയില്‍ കൈവശാവകാശ രേഖയോടെ കൃഷി ചെയ്തു താമസിച്ചു പോരികയായിരുന്ന 9 കുടുംബങ്ങള്‍, 3 സെന്റ്‌ ഭൂമി സ്വന്തമായി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ച് കാടിറങ്ങുകയായിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ അതിജീവിച്ചു കൊണ്ട് തന്നെ അവിടെ ജീവിച്ചു പോന്നിരുന്ന ഊരു നിവാസികള്‍ ഊരിലെയ്ക്കുള്ള വഴി നാഗമന എസ്റ്റേറ്റ് അടച്ചു കളഞ്ഞതിനാലാണ് കാടിറങ്ങാന്‍ നിര്‍ബന്ധിതരായത്. എന്നാല്‍ 10 കൊല്ലം മുന്‍പ് നടത്തിയ വാഗ്ദാനം പാലിക്കാന്‍ ഇന്നുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഈ 9 കുടുംബങ്ങള്‍ കഴിഞ്ഞ മാസം ഭൂമിയ്ക്ക് വേണ്ടി സമരപ്രഖ്യാപനം നടത്തിയിരുന്നു. സമരപ്രഖ്യാപനത്തിനും അതിനു ശേഷം നടക്കുന്ന നിരന്തരമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നത് ഗൌരിയാണ് എന്നുള്ളതുകൊണ്ട് തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ ഏതുവിധേനയും അടിച്ചമർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് വീട്ടുടമസ്ഥനോട് വാടകവീടൊഴിപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗൗരിയുടെ വീട്ടിൽ പുറത്തു നിന്നുള്ളവരുടെ സാന്നിധ്യം ഉണ്ടെന്ന കാരണം പറഞ്ഞാണ് വീടൊഴിപ്പിക്കാൻ പോലീസ് ശ്രമിക്കുന്നത്. ഗൗരിയുടെ ഭർത്താവും ജനകീയമനുഷ്യാവകാശ പ്രസ്ഥാനത്തിൻ്റെ പ്രവർത്തകനുമായ അഷറഫിൻ്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആണ് വീട്ടിൽ ഉണ്ടായിരുന്നത്. നിർമ്മാണ തൊഴിലാളികളാണ് അഷറഫും സുഹൃത്തുക്കളും. ജോലിയുടെ ഭാഗമായാണ് അഷറഫിൻ്റെ സുഹൃത്തുക്കൾ അവിടെ തങ്ങിയിരുന്നത്. ഇതിനു മുൻപും അഷറഫിൻ്റെ സുഹൃത്തുക്കൾ അവിടെ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി അവിടെ താമസിച്ചിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത ഒരു പ്രശ്നം ഇപ്പോൾ ഉണ്ടാക്കിയെടുക്കുന്നത് ഗൗരിയുടെ നേതൃത്വത്തിൽ സർക്കാരിൻ്റെ വഞ്ചനക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധത്തെ അടിച്ചമർത്തുക എന്ന ലക്‌ഷ്യം വച്ച് കൊണ്ടാണ് എന്ന് വ്യക്തമാണ്. വീട്ടില്‍ മറ്റാരും വന്നുകൂടായെന്ന പോലീസിന്റെ ഭീഷണി ജനാധിപത്യം പുലരുന്നുവെന്നവകാശപ്പെടുന്ന, പ്രബുദ്ധകേരളത്തിന്‌ അപമാനമാണ്. ഒരേസമയം സ്ത്രീശാക്തീകരണത്തിനും സ്ത്രീവിമോചനത്തിനും വേണ്ടി നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും സർക്കാരിനെ വിമർശിക്കുന്ന സാമൂഹ്യപ്രവർത്തകരായ സ്ത്രീകള്‍ക്കെതിരെ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തുറന്നുകാണിക്കപ്പെടെണ്ടതുണ്ട്.

ഗൗരി വയനാടിനെ വാടകവീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള കേരളാപോലീസിൻ്റെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യവാദികളും പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് ജനകീയമനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു.

സർക്കാറിൻ്റെ ഭൂമി വാഗ്‌ദാന വഞ്ചനക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നു എന്ന കാരണത്താൽ വാടകവീട്ടിൽ നിന്നും ഗൗരിയെയും കുടുംബത്തെയും ഒഴിപ്പിക്കാനുള്ള പോലീസിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അന്യായമായ ഈ നീക്കങ്ങൾക്ക് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായ ശിക്ഷാ നടപടികൾക്ക് വിധേയമാക്കണമെന്നും മല്ലികപ്പാറ ഊരു നിവാസികൾക്ക്‌ വീടും കൃഷിഭൂമിയും നൽകി പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കേരളം സർക്കാരിനോട് ആവശ്യപ്പെടുന്നു.

ഹരി, പ്രസിഡന്റ് | സുജാ ഭാരതി, സെക്രട്ടറി | ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

Related Story ഭൂമിയും വീടും നഷ്ടപ്പെട്ട മല്ലികപ്പാറയിലെ ആദിവാസികൾ

Follow | Facebook | Instagram Telegram | Twitter