കൊറോണ കാലത്തെ പ്രളയത്തിലും ആദിവാസികളോട് അവഗണന

കാലവർഷവും പ്രളയവുമൊക്കെ നഗരങ്ങളെ കൂടി ബാധിച്ചു തുടങ്ങിയത് കൊണ്ടു മാത്രമാണ് കേരളത്തിലെ വെള്ളപൊക്കത്തെ കുറിച്ച് ചർച്ചകൾ പോലും നടക്കുന്നത്. വയനാടിലെ പുഴയോരങ്ങളിൽ താമസിക്കുന്ന ആദിവാസികൾ തലമുറകളായി വെള്ളപ്പൊക്കത്തിന്‍റെ ദുരന്തം അനുഭവിക്കുന്നവരാണ്. എല്ലാ വർഷവും വെള്ളം കയറുന്ന ഇടങ്ങളിൽ വേണ്ട മുൻകരുതലെടുക്കാൻ ഈ കൊറോണ കാലത്ത് പോലും സർക്കാർ തയ്യാറായില്ലെന്നത് എത്ര ക്രൂരമാണ്.

വയനാട്ടിൽ ഇന്നെലെ രാവിലെ വരെ പോലീസുകാര് ആദിവാസി കോളനികളിൽ എത്തി ബന്ധു വീടുകളിലേയ്ക്കും സുരക്ഷിതമായ സ്ഥലങ്ങളിലെ മാറാനാണ് പറഞ്ഞത്. മിക്ക ആദിവാസികളുടെ ബന്ധുവീടുകളും പുഴയോരങ്ങളിൽ തന്നെ ഉള്ളവയാണ്. ഇവിടെ എവിടെയാണ് സുരക്ഷിതമായ ഇടം ഉള്ളതെന്നാണ് ഇവർ പറയുന്നത്. ഗവൺമെന്‍റ് അനുവദിക്കുന്ന സുരക്ഷിത ഇടങ്ങളിൽ എത്താൻ കഴിയാതിരുന്നാൽ അവർക്കു ഗവൺമെൻറിൽ നിന്നും കിട്ടേണ്ട ഒരു സഹായവും കിട്ടുകയും ഇല്ല. ബന്ധു വീടുകളിലേക്ക് മാറിയാൽ ഇവർ ദുരിതം അനുഭവിക്കുകയും വേണം എന്നാൽ ദുരുതാശ്വാസത്തിന് പരിഗണിക്കുകയുമില്ല.

കഴിഞ്ഞ വർഷം വെള്ളം കേറിയപ്പോൾ തന്നെ ധനസഹായം കിട്ടാത്തവർ ഇന്നും ഉണ്ട്. മാറി വരുന്ന ഒരു സർക്കാർ പോലും ഇതിനൊരു മാറ്റം വരുത്തുന്നതിനായി ശ്രമിച്ചിട്ടില്ല അതുകൊണ്ടുതന്നെ ഇന്നും കോവിഡിന്‍റെ പ്രശ്നങ്ങൾ ഉള്ളപ്പോഴും അവർ സ്കൂളുകളിൽ അഭയർത്ഥികളായി കഴിയേണ്ടി വരുന്നത്. കൊവിഡിന്‍റെ പ്രശ്നങ്ങൾ ശക്തമായി ഉള്ള ഈ കേരളത്തിൽ മഴകെടുതികൾ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിട്ടുപ്പോലും സുരക്ഷിതമായ ഒരിടം അല്ലെങ്കിൽ മറ്റു പ്രതിവിധികളെക്കുറിച്ചോ ചിന്തിക്കുന്നതിന് പോലും ഗവൺമെന്‍റിന് കഴിഞ്ഞിട്ടില്ല എന്നത് തന്നെ ആദിവാസികളോടുള്ള ക്രൂരമായ അവഗണനയുടെ തുടർച്ചയാണ്.
_ മംഗ്ളു ശ്രീധർ

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail