മറക്കരുത് ബെലക്കേരി സ്കാം! മറക്കരുത് പരഞ്ജോയ്‌ ഗുഹ ഠാകർതയെ!

“അദാനി സാമ്രാജ്യത്തിൻ്റെ നിഗൂഢ ബിസിനസ് വഴികളെക്കുറിച്ച്, മോദിയുമായുള്ള സൗഹൃദമുപയോഗിച്ച് നേടിയെടുത്ത സൗജന്യങ്ങളെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ Economic & Political Weekly -EPW എഡിറ്ററായിരുന്ന പരഞ്ജോയ് ഗുഹ ഠാകുർതയ്ക്ക് തൽസ്ഥാനം രാജിവെക്കേണ്ടി വരികയും കോടിക്കണക്കിന് രൂപയുടെ മാനനഷ്ടക്കേസിനെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു…”

കെ സഹദേവൻ

ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നതോടെ അവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ “വിദേശ സ്ഥാപനം ഇന്ത്യൻ കമ്പനിയെ തകർക്കാനുള്ള ഗൂഢാലോചനയാണ് നടത്തുന്നതെ”ന്ന മറു ആരോപണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ മാധ്യമങ്ങളുടെ “ആസൂത്രിത ഗൂഢാലോചനയോ?'” എന്ന് വായ്ത്താരിയിടുന്നുണ്ട്. മറ്റ് ചിലർ “ഞെട്ടൽ” രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അവരുടെ ഞെട്ടൽ കണ്ടാൽ അദാനി ഗ്രൂപ്പിനെതിരായി ഉയരുന്ന ആദ്യത്തെ ആരോപണമാണിതെന്ന് തോന്നും. അങ്ങിനെ തെറ്റിദ്ധരിക്കാൻ സാധ്യതയുള്ളവർക്കായി ഒരൊറ്റ സംഭവം മാത്രം ഓർമ്മപ്പെടുത്താം.

2010 -11 കാലയളവിൽ കര്‍ണ്ണാടകയിലെ അകോളയിലെ ബെലകേരി പോര്‍ട്ട് വഴി ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2 ബില്യണ്‍ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തില്‍ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെര്‍മിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരില്‍ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയര്‍മാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി. ”അനധികൃത കയറ്റുമതിക്കായി അദാനി എന്റര്‍പ്രൈസസ് കൈക്കൂലി നല്‍കിയിട്ടുണ്ട്. ബെലക്കേരി തുറമുഖത്തിന് അനുവദിച്ച കരാർ റദ്ദാക്കുകയും കമ്പനിക്കെതിരെ നടപടിയെടുക്കുകയും, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ഗവണ്‍മെന്റിന്റെ ഭാവി കരാറുകള്‍, ഗ്രാന്റുകള്‍ അല്ലെങ്കില്‍ പാട്ടം മുതലായവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുകയും വേണം.” (Karnataka Lokayukya, 2011). ലോകായുക്ത റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്).

അദാനിക്കെതിരായി ഇത്രയും കര്‍ശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല. തൊട്ടടുത്ത വര്‍ഷം തന്നെ (2011) രാജസ്ഥാന്‍ സര്‍ക്കാരുമായുള്ള ഒരു സംയുക്ത സംരംഭത്തില്‍ പങ്കാളിയാകാന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരൊറ്റ മാധ്യമ ഏജൻസിയും ഇതേക്കുറിച്ച് ഒരന്വേഷണവും നടത്തുകയുണ്ടായില്ല.

അദാനി സാമ്രാജ്യത്തിൻ്റെ നിഗൂഢ ബിസിനസ് വഴികളെക്കുറിച്ച്, മോദിയുമായുള്ള സൗഹൃദമുപയോഗിച്ച് നേടിയെടുത്ത സൗജന്യങ്ങളെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ Economic & Political Weekly -EPW എഡിറ്ററായിരുന്ന പരഞ്ജോയ് ഗുഹ ഠാകുർതയ്ക്ക് തൽസ്ഥാനം രാജിവെക്കേണ്ടി വരികയും കോടിക്കണക്കിന് രൂപയുടെ മാനനഷ്ടക്കേസിനെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്തു. (ഈ കേസുകളിൽ കൃത്യമായി കോടതികളിൽ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് അദാനി നിയമ വിദഗ്ദ്ധരുടെ ശ്രമം).

വൻകിട കോർപ്പറേറ്റ് കമ്പനികളുടെ കള്ളക്കളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ കോടി ക്കണക്കിന് രൂപയുടെ മാനനഷ്ടം ഫയൽ ചെയ്ത് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ നിയമങ്ങളുണ്ട്.

ഇന്ത്യയിലും 2014ൽ “Whistle blower protection act” പാർലമെൻ്റ് പാസാക്കുകയുണ്ടായെങ്കിലും അവ നടപ്പിലാക്കാനുള്ള ഒരു നടപടിയും നാളിതുവരെ സ്വീകരിക്കുകയുണ്ടായില്ല. എന്തുകൊണ്ട് ഈ നിയമം നടപ്പിലാക്കുന്നില്ല എന്ന് ഇന്ത്യയിലെ ഒരൊറ്റ പ്രതിപക്ഷ പാർട്ടിയും മാധ്യമങ്ങളും നാളിതുവരെയായി ചോദിച്ചിട്ടുമില്ല.
_ കെ സഹദേവൻ

Follow us on | Facebook | Instagram Telegram | Twitter