പെഗസസ്; ആക്ടിവിസ്റ്റുകളെ ക്രിമിനല്‍വത്കരിച്ചു ജയിലിലടക്കാൻ

പൗരാവകാശങ്ങളും, മനുഷ്യാവകാശങ്ങളും ബോധപൂര്‍വം ഇല്ലാതാക്കുന്ന നയം ഇന്ത്യന്‍ ഭരണസംവിധാനത്തിന്റെ അവിഭാജ്യഘടകമായി മാറിയതിന്റെ മറ്റൊരു തെളിവാണ് വ്യക്തികളുടെ ഫോണ്‍ അടക്കമുള്ള വിവരവിനിമയ സംവിധാനങ്ങളില്‍ നടത്തുന്ന ഡിജിറ്റല്‍ അധിനിവേശം. രാഷ്ട്രീയ വിയോജിപ്പുകള്‍ പുലര്‍ത്തുന്നവരെ മാത്രമല്ല സ്വന്തം തട്ടകത്തിലെ വ്യക്തികളെയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്ന ആസൂത്രിത സംവിധാനത്തെയാണ് ഡിജിറ്റല്‍ അധിനിവേശമെന്ന് വിശേഷിപ്പിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ മാത്രം ഒതുങ്ങുന്നതല്ല പുതിയ നിരീക്ഷണ സംവിധാനങ്ങളുടെ ആഴവും, വ്യാപ്തിയും, വേഗതയും. വ്യക്തിയുടെ സകലവിവരങ്ങളും 24 മണിക്കൂറും നിരീക്ഷണവിധേയമാക്കുന്ന ഈ സംവിധാനം ഫലത്തില്‍ പൗരസ്വാതന്ത്ര്യമെന്ന സങ്കല്‍പ്പത്തിന്റെ അടിത്തറ ഇല്ലാതാക്കുന്നു.

പ്രത്യക്ഷത്തില്‍ നടപ്പിലാക്കുന്ന അധിനിവേശ രാഷ്ട്രീയത്തിന്റെ ഡിജിറ്റല്‍ പതിപ്പുകളാണ് ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍. കേന്ദ്രമന്ത്രി സഭാംഗങ്ങള്‍, ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍, സുപ്രീം കോടതി ന്യായാധിപര്‍, മാധ്യമപ്രവര്‍ത്തകര്‍, ബിസിനസ്സ് പ്രമുഖര്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട വ്യക്തികള്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ അധിനിവേശത്തിന് വിധേയമാക്കപ്പെടുന്നതിന്റെ വിവരണങ്ങളാണ് ‘പെഗാസസ് ചാരഗേറ്റില്‍’ തെളിയുന്നത്. ഇസ്രായേലിലെ എന്‍എസ്ഒ കമ്പനി വികസിപ്പിച്ച പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അതാതിടങ്ങളിലെ ജനങ്ങളുടെ ഫോണുകളില്‍ നിഗൂഢമായി കടന്നുകയറിയതിനെ സംബന്ധിച്ച വിവരണങ്ങളാണ് കഴിഞ്ഞ ദിവസം ആഗോളതലത്തില്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്ന പെഗസസ് ചാരഗേറ്റ് സംഭവം.

ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍, സുപ്രീം കോടതി ന്യായാധിപന്‍, പ്രതിപക്ഷത്തെ മൂന്നു പ്രമുഖ നേതാക്കള്‍, 40-മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ബിസിനസ്സുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 300-പേരുടെ ഫോണുകളാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ അധിനിവേശത്തിന് വിധേയമാക്കപ്പെട്ടവര്‍ എന്നാണ് ഇതുവരെ ലഭ്യമായ വിവരം. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയ്‌സണ്‍ കൂപ്പറാണ് കേരളത്തില്‍ നിന്നും ഈ പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തി. മനുഷ്യാവകാശ-പൗരവാകാശ വിഷയങ്ങളില്‍ തികച്ചും നിയപരമായും, സുതാര്യമായും ഇടപെടുന്ന ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മാത്രം ബന്ധപ്പെടുന്ന കൂപ്പറിന്റെ ഫോണ്‍ ഡിജിറ്റല്‍ അധിനിവേശത്തിന് വിധേയമാക്കിയെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. പൗരാവകാശ-മനുഷ്യാവകാശ വിഷയങ്ങളും, അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും ക്രിമിനല്‍വല്‍ക്കരിക്കുന്ന നയത്തിന്റെ ഭാഗമാണ് കൂപ്പറിന്റെ ഫോണില്‍ നടത്തിയ അധിനിവേശം. ഈ നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

ഭീമ-കൊറേഗാവ് കേസ്സുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന 15 സാമൂഹിക പ്രവര്‍ത്തകരുടെയും, (തടവറയില്‍ അന്തരിച്ച സ്റ്റാന്‍ സ്വാമിയുടെയും) എഴുത്തുകാരുടെയും ഫോണുകള്‍ ഇതേ തരത്തിലുള്ള കടന്നുകയറ്റത്തിന് വിധേയമാക്കിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാപകമായ ഡിജിറ്റല്‍ അധിനിവേശത്തിന്റെ വിവരണങ്ങള്‍ പുറത്തുവരുന്നത്. നമ്മള്‍ അറിയാതെ നമ്മള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ഭരണകൂടം ബോധപൂര്‍വ്വം നിക്ഷേപിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തി നമ്മുടെ മേല്‍ ക്രിമിനല്‍ കുറ്റും ചുമത്തുന്ന സംഘടിത യത്‌നത്തിന്റെ ഫലമായിരുന്നു ഭീമ കൊറേഗാവ് കേസ്സ്. അതേ രീതിയുടെ വ്യാപകമായ ഉപയോഗത്തിനുള്ള സാധ്യതകള്‍ പെഗാസസ് ചാരഗേറ്റ് സംഭവം വെളിച്ചത്ത് കൊണ്ടു വന്നിരിക്കുന്നു.

ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളുടെയും, സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീം കോടതി വിധിയുടെയും പൂര്‍ണ്ണമായ ലംഘനം പെഗാസസ് ചാരഗേറ്റില്‍ തെളിയുന്നു. നിയമപരമായ നിലയിലും, സുതാര്യമായ രീതിയിലും പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്ന ഡിജിറ്റല്‍ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിന് ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി അണിനിരക്കക്കുക മാത്രമാണ് ഈ ദുരവസ്ഥയെ മറികടക്കാനുള്ള പോംവഴി. ഭരണകൂട ഭീകരതയും, സാങ്കേതിക വിദ്യയും ജനാധിപത്യവും, പൗരസ്വാതന്ത്യവും നിഷേധിക്കുന്നതിനായി ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന ആപത്തിന്റെ നിമിഷത്തിലാണ് നാം. അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമായി ജനാധിപത്യ മനുഷ്യാവകാശ പ്രസ്ഥാനം താഴെപ്പറയുന്ന ആവശ്യങ്ങള്‍ അടിയന്തിരമായി മുന്നോട്ടു വയ്ക്കുന്നു.

1: പെഗസസ് സോഫ്റ്റ്‌വെയറിന്റെ ഇന്ത്യയിലെ ഉപയോഗത്തെ പറ്റി കേന്ദ്ര സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുക

2: പെഗസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ ഇതുവരെ നടന്ന ഡിജിറ്റല്‍ അധിനിവേശത്തെ പറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം നടത്തുക

3: കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാജ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരാക്കപ്പെട്ട രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക

4: അധിനിവേശ ഭീതിയില്ലാതെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വഴി ആശയവിനിമയം നടത്തുന്നതിനുള്ള അവസരമൊരുക്കുക

ജീവിതത്തിന്റെ സര്‍വ മേഖലകളിലുമുള്ള ജനാധിപത്യ വിശ്വാസികളും, മനുഷ്യവകാശ-പൗരാവകാശ പ്രവര്‍ത്തകരും ഭരണകൂടം നടപ്പിലാക്കുന്ന ഡിജിറ്റല്‍ അധിനിവേശത്തിന് എതിരായ സമരത്തില്‍ അണിചേരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഭീതിരഹിതമായ ആശയവിനിമയം സ്വാതന്ത്യത്തിന്റെ ആദ്യപടിയാണ്. അതിനുള്ള അവകാശമാണ് ഡിജിറ്റല്‍ അധിനിവേശത്തിലൂടെ ഭരണകൂടം ഇല്ലാതാക്കുന്നതെന്ന് തിരിച്ചറിയുന്ന എല്ലാവരും ഈ സമരത്തില്‍ പങ്കു ചേരുണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഡിജിറ്റല്‍ അധിനിവേശത്തെ പരാജയപ്പെടുത്തുക…..
പൗരസ്വാതന്ത്ര്യം സംരക്ഷിക്കാൻ ഒന്നിക്കുക…..
പ്രസിഡൻറ് ഹരി 9496916906
സെക്രട്ടറി സി പി റഷീദ് 8547263302
ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
_ പ്രസ്താവന, ജൂലായ് 20 2021

Follow | Facebook | Instagram Telegram | Twitter