ബംഗാളി

കവിത

ബംഗാളി
_ റെനി ഐലിൻ

ബംഗാളില്‍ നിന്നും ബീഹാറില്‍ നിന്നും
ലോക്കല്‍ കമ്പാർട്ട്മെന്റിന്റെ
മൂത്രപ്പുരയില്‍ ഒറ്റക്കാലില്‍
ചാരി നിന്ന്
ഞങ്ങള്‍
പാലക്കാടന്‍ ചുരം താണ്ടിയത്
നിങ്ങള്‍ ഒരുകാലത്ത്
കെ കെ യിലും
ജയന്തി ജനതയിലും കുത്തിനിറച്ച്
ഗൃഹാതുരതയില്‍ നിന്ന്
ഊളിയിട്ടതിനെക്കാൾ…
കള്ള പത്തേമാരിയില്‍
ശീമ കടന്നതിനെക്കാള്‍
വലിയ പാപമാണെന്ന്
ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു

അറവു മാടിനെ വിലപേശുന്ന
കൗശലത്തോടെ
പുറംപൂച്ചുകളുടെ കവലയില്‍
ഞങ്ങള്‍ വില്‍ക്കാന്‍ വെച്ച കഷ്ടപ്പാടിനെ
നിങ്ങള്‍ റാഞ്ചി എടുത്തു
ഉറുപ്പികക്കും വിയര്‍പ്പിനുമിടയില്‍
ഇടനിലക്കാരന്റെ നെറികേട് കൊഴുത്തു

വംഗനാട്ടില്‍ വഴിക്കണ്ണുമായി ഇരിക്കുന്ന
വിശപ്പുകളില്‍ നിന്നാണ്
നിങ്ങടെ വെളിച്ചം കടക്കാത്ത മുറികളും
പരിചിതമല്ലാത്ത രുചികളും
വീതം പറ്റുന്നത് .

ഇപ്പോള്‍ എണ്ണപ്പണവും കള്ളപ്പണവും
സിമന്റുകൊണ്ട് ആകാശത്തെ തൊടുന്നത്
ഞങ്ങളുടെ ഉപ്പും ബലിയും കൊണ്ടാണ്

മൊബൈല്‍ ഫോണില്‍ ബാവുള്‍ സംഗീതവും
ഞായറാഴ്ചകളില്‍ ബ്രോയിലര്‍ ചിക്കനും കൊണ്ട്
നിങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ നിറഞ്ഞു പോയത്
പതിറ്റാണ്ടുകള്‍ ചുവന്നു തുടുത്ത
ദാമോദര്‍ നദി യന്ത്രപ്പാടങ്ങളില്‍ കൂടി
വഴിമാറി ഒഴുകിയത് കൊണ്ടാണ്
ഗ്രാമങ്ങളില്‍ വിശപ്പ്‌ മറുപിള്ളയായി
പിറക്കുന്നത്‌ കൊണ്ടാണ്…

ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു
പരദേശം കൊണ്ട് മാത്രം
പൊറുതികഴിയുന്ന
ഫോറിന്‍ തോട്ടികളുടെ നാട്ടില്‍
വെറും പരദേശിയായി
ജീവിക്കേണ്ടി വരുമെന്ന്
എല്ലാ മോഷണക്കുറ്റവും
പ്രഥമദൃഷ്ട്യാ ചുമത്തപ്പെടുന്ന
കോവര്‍ കഴുതകളായി
ജീവിക്കേണ്ടി വരുമെന്ന്

ഞങ്ങള്‍ കരുതി
നിങ്ങള്‍ ഗീതാഞ്ജലി വായിച്ചിട്ടുണ്ടായിരിക്കും എന്ന്
പഥേർ പാഞ്ചാലി കണ്ടിട്ടുണ്ട് എന്ന്.
_ റെനി ഐലിൻ