പുസ്തകങ്ങൾ കത്തുകൾ ഫോൺ കോളുകൾ അധികാരികളുടെ നിയന്ത്രണത്തില്‍

“ഇനിയും വിചാരണക്ക് വരുത്തുന്ന കാലതാമസം ഹാനി ബാബുവിനെ അദ്ദേഹത്തിന്റെ വ്യക്തിപരവും അക്കാദമികവും ബൗദ്ധികവുമായ ജീവിതത്തിൽനിന്നും വീണ്ടും അകറ്റിക്കൊണ്ടുപോവുകയാണ്…” ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഹാനി ബാബുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കുടുംബത്തിന്‍റെ തുറന്ന കത്ത്:

ഭീമ കൊറേഗാവ്-എൽഗാർ പരിഷദ് കേസിൽ എൻഐഎ അറസ്റ്റു ചെയ്ത ഹാനി ബാബു, വിചാരണ തടവുകാരെ നിറച്ച ബോംബെ ജയിലിൽ ഒൻപതു മാസം കഴിച്ചുകൂട്ടിക്കഴിഞ്ഞു. തങ്ങൾ അനുഭവിക്കുന്ന മാനസിക പീഡനവും വേദനയും, കോവിഡ് മഹാമാരിയെ കുറിച്ചുള്ള ആശങ്കകളും പങ്കുവെച്ചുകൊണ്ട് ഹാനി ബാബുവിന്റെ കുടുംബം സമർപ്പിച്ച തുറന്ന ഹരജി.

തെറ്റിൽ തന്നെ ഉറച്ചു നിൽക്കുക എന്നതാണ് ഏറ്റവും ഗുരുതരമായ തെറ്റ്. BK-16ന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നതെന്നാണ് മനസ്സിലാകുന്നത്. തുടക്കത്തിൽ കൊലപാതക-ഗൂഢാലോചനാ ആരോപണത്തോടെ പതിനാറു പേരെ അറസ്റ്റ് ചെയ്ത ഭീമ കൊറേഗാവ്-എൽഗാർ പരിഷദ് കേസ്, ഇന്ന്, വ്യക്തിഗത കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സ്ഥാപിച്ച, ഒപ്പു രേഖപ്പെടുത്താത്തതും സ്ഥിതീകരിക്കാത്തതുമായ നാമമാത്ര എഴുത്തുകുത്തുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. എന്നിട്ടും ഭരണകൂടം ഇരുട്ടിൽ തപ്പി നീതി തടഞ്ഞു കൊണ്ടേയിരിക്കുന്നു.

ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഹാനി ബാബു എം.ടി ആണ് പന്ത്രണ്ടാമതായി BK-16ൽ അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തെ പരിചയമില്ലാത്തവർക്കായി സൂചിപ്പിക്കട്ടെ: ഹാനി ബാബു ഹൈദരാബാദ് ഇഫ്ലുവിൽനിന്നും (EFLU) കോൺസ്റ്റാൻസ് യൂണിവേഴ്സിറ്റി ജർമനിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച ഭാഷാപണ്ഡിതനാണ്. സ്വയം അംബേഡ്കറൈറ്റായി തിരിച്ചറിയുകയും, തന്റെ ജീവിതവും പ്രവർത്തനങ്ങളും സാമൂഹിക നീതിക്കു വേണ്ടിയുള്ള ജാതിവിരുദ്ധ പോരാട്ടങ്ങൾക്കായി ഉഴിഞ്ഞുവച്ച സത്യസന്ധനായ അധ്യാപകനും സോഷ്യൽ ആക്റ്റിവിസ്റ്റുമാണ് അദ്ദേഹം. മറ്റുള്ളവരുടെ അത്യാവശ്യങ്ങളെ തന്റെ ആവശ്യങ്ങളായി മാറ്റുന്ന അദ്ദേഹത്തെ, അടിയുറച്ച ജനാധിപത്യവിശ്വാസവും പ്രബുദ്ധതയും സൗഹാർദ്ധവുമുഉള്ള ധൈഷണികരിൽ ഒരാളായി, ഒരുപോലെ വിദ്യാർത്ഥികളും അധ്യാപകരും കാണുന്നതിൽ അദ്‌ഭുതമില്ലല്ലോ.

പ്രൊഫ. ഹാനി ബാബു

അതുകൊണ്ടുതന്നെ, അടിസ്ഥാനരഹിതമായ ഭീമ കൊറേഗാവ്-എൽഗാർ പരിഷദ് കേസിൽ അന്യായമായി സംശയിക്കപ്പെട്ട ഹാനി ബാബു നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്. അഞ്ച് ദിവസത്തെ നിരർത്ഥകമായ ചോദ്യം ചെയ്യലിനായി എൻഐഎ ബോംബെയിലേക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ 28 ജൂലൈ 2020 ന് ഭീമ കൊറേഗാവ്-എൽഗാർ പരിഷദ് കേസിൽ അന്യായമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. അറസ്റ്റിനുമുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം ആഗസ്റ്റ് 2020ലും ഹാനി ബാബുവിന്റെ വീട്ടിൽ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തിയിരുന്നു. വാറണ്ടോ മതിയായ രേഖകളോ കൂടാതെ തെളിവെടുപ്പിന്റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ചുകൊണ്ട് പുസ്തകങ്ങളും രേഖകളും ഇലക്ട്രോണിക് ഉപകാരണങ്ങളും മറ്റും യുഎപിഎ പേരിൽ പിടിച്ചെടുക്കുകയുണ്ടായി. ഇങ്ങനെ പിടിച്ചെടുത്ത അനവധി വസ്തുക്കളെപ്പറ്റിയുള്ള കൃത്യമായ പട്ടികയോ മറ്റ് വിവരങ്ങളോ നൽകാതിരിക്കുകവഴി അവയുടെ തെളിവ് മൂല്യത്തിൽ വിട്ടുവീഴ്ച ചെയ്യുകയും പിന്നീടുള്ള ദുരുപയോഗത്തിന് സാധ്യതയൊരുക്കുകയുമാണ് ചെയ്തത്. വാസ്തവത്തിൽ ഈ പരിശോധനയിലും പിടിച്ചെടുക്കലിലും ആദ്യന്തം പുലർത്തിയ ന്യായരഹിത സമീപനവും തുടർന്ന്, മഹാമാരിയുടെ വ്യാപനം ഉച്ചസ്ഥായിലെത്തിയ ആദ്യഘട്ടത്തിനിടയ്ക്കുണ്ടായ സമൻസും അറസ്റ്റും ഹാനി ബാബുവിനെപ്പോലെ നിയമവാഴ്ചയിൽ അങ്ങേയറ്റം വിശ്വസിക്കുകയും എല്ലായിപ്പോഴും ജനാധിപത്യപരമായ വഴികളിലൂടെ പ്രശ്ങ്ങളെ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളോടുള്ള കടുത്ത അനീതിയാണ്.

നിരപരാധിയായ ഹാനി ബാബു ഇപ്പോൾത്തന്നെ, തന്നെപ്പോലെ വിചാരണത്തടവുകാരെ നിറച്ച ബോംബെയിലെ തിങ്ങിനിറഞ്ഞ ഒരു ജയിലിൽ ഒൻപത് മാസം കഴിച്ചുകൂട്ടിക്കഴിഞ്ഞു. അറസ്റ്റിനുമുമ്പുണ്ടായ അഞ്ചുദിവസം നീണ്ട ചോദ്യംചെയ്യലിൽ ചിലർക്കെതിരെയോ ഈ കേസിൽ നേരത്തെ അറസ്റ്റുചെയ്ത ആർക്കെങ്കിലുമെതിരെയോ മൊഴി കൊടുത്തുകൊണ്ട് ഒരു സാക്ഷിയാക്കാനുള്ള സമ്മർദ്ദം എൻഐഎ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടെന്ന് ഹാനി ബാബു ഞങ്ങളോട് സൂചിപ്പിച്ചിരുന്നു.

അറസ്റ്റിനു മുമ്പ് ഹാനി ബാബുവിന്റെ മൊബൈലിൽ നിന്നുള്ള അവസാനത്തെ കോളിൽ ഇത്തരത്തിൽ മറ്റുള്ളവരുടെ പങ്കിനെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകുന്നത് താൻ നിരസിച്ചതിലുള്ള എൻഐഎ ഉദ്യോഗസ്ഥരുടെ അതൃപ്തിയെപ്പറ്റി സൂചനയുമുണ്ടായിരുന്നു. ഹാനി ബാബുവിന്റെ മാതൃകാപരമായ സത്യസന്ധത കണ്ട്, അദ്ദേഹത്തിന്റെ മേലുള്ള കുറ്റാരോപണം തന്നെ ‘മാവോയിസ്റ്റ്’ എന്ന മുദ്ര ചാർത്താനും ആ പേരിൽ അനന്തമായി തുറുങ്കിലിടാനും പര്യാപ്തമായ ‘തെളിവ്’ ആണെന്നപോലെ എൻഐഎ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഇതിനുപുറമെ, പുതുതായി അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്യുകയും പുതിയ തെളിവുകൾ പരിശോധിക്കുകയും ചെയ്യേണ്ടതുണ്ടെന്ന കാരണം പറഞ്ഞ് അറസ്റ്റ് ചെയ്യപ്പെട്ട 16 പേരുടെയും ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നത് ദീർഘിപ്പിക്കുന്ന രീതിയിലുള്ള ആസൂത്രണമാണ് നടക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും പരസ്പരം പരിചയം പോലുമില്ലാത്ത, BK-16ൽ അകപ്പെട്ട ആരും, അവർ നിരപരാധികളായിരിക്കെത്തന്നെ, മറ്റൊരാളുടെ പങ്കിനെപ്പറ്റി ഇന്നുവരെ സൂചിപ്പിച്ചില്ലെങ്കിൽക്കൂടി എൻഐഎ ഇപ്പോഴും ഈ കേസ് ഒരു തെറ്റല്ലെന്നു തെളിയിക്കാനുള്ള ശ്രമത്തിലാണെന്നാണ് മനസിലാകുന്നത്.

ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങളുടെ കടുത്ത മാനസികപീഡനവും വേദനയും ഈ കോവിഡ് കാലത്തെ ഭീകരാവസ്ഥയിലുള്ള ഉൽക്കണ്ഠയും, പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ ജയിലുകളിലെ കോവിഡ്-19 കേസുകളുടെ ദ്രുതഗതിയിലുള്ള വർധനവിൽ ബോംബെ ഹൈക്കോടതി പോലും സ്വമേധയാ പൊതുതാല്പര്യ ഹർജി പരിഗണിക്കുമ്പോൾ, നിങ്ങളുമായി പങ്കുവയ്ക്കുകയാണ്.

അംബേഡ്‌കറൈറ്റ് വീക്ഷണത്തിലുള്ള ജാതിവിരുദ്ധ പോരാട്ടത്തോടും സാമൂഹ്യനീതിയോടും പുലർത്തിയ അചഞ്ചലമായ പ്രതിബദ്ധതയാണ് ഹാനി ബാബു ചെയ്ത ഒരേ ഒരു ‘കുറ്റം’ എന്ന് സംശയത്തിന്റെ ഒരു കണിക പോലുമില്ലാതെ ഞങ്ങൾക്ക് പറയാൻ കഴിയും. അതിനുവേണ്ടി ഡൽഹി യൂണിവേഴ്‌സിറ്റിയിൽ ഒബിസി സംവരണം പ്രാബല്യത്തിൽ വരുത്തുന്നതിനും എസ്.സി /എസ്.റ്റി വിവേചനം അവസാനിപ്പിക്കുന്നതിനും ആദ്യകാലത്ത് നിരന്തരം പോരാടിയവരിൽ ഒരാളായിരുന്നു അദ്ദേഹം. അതുപോലെ, സഹവിദ്യാർഥിയും പിന്നീട് സഹപ്രവർത്തകനുമായ, തൊണ്ണൂറ് ശതമാനവും ശാരീരിക വൈകല്യങ്ങളോടെ ഇപ്പോഴും ജയിലിൽ നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന ജി എൻ സായി ബാബയ്ക്കുവേണ്ടി രൂപം നൽകിയ ‘കമ്മിറ്റി ഫോർ ദ ഡിഫൻസ്‌ ആൻഡ് റിലീസ് ഓഫ് സായി ബാബ’യിലും ഹാനി ബാബു സജീവമായി ഇടപെട്ടിരുന്നു. സംവരണം നടപ്പിലാക്കുന്നതിനുവേണ്ടി ഉയർത്തുന്ന ശബ്ദങ്ങളും സ്വതന്ത്രവും നീതിപൂർവകവുമായ വിചാരണയ്‌ക്കുവേണ്ടിയുള്ള ഒരു പൗരന്റെ അവകാശത്തിനായി ഉയർത്തുന്ന പ്രതിരോധങ്ങളും നിയമപ്രകാരമുള്ള പ്രവർത്തനങ്ങളായിരിക്കെ ഇവയെ കുറ്റവും മാവോയിസ്റ്റ് ബന്ധമായും വ്യാഖ്യാനിക്കുന്നത് ശരിക്കും അതിശയവും ഞെട്ടലും ഉളവാക്കുന്നു. വാസ്തവം അതാണെന്നിരിക്കെ മുകളിൽ സൂചിപ്പിച്ച വിഷയങ്ങളിലുള്ള ഹാനി ബാബുവിന്റെ ഇടപെടലുകളാണ് വക്രീകരിച്ചതും മർദ്ദകസ്വഭാവമുള്ളതുമായ നീതിലഭ്യതയുടെ നടപടിക്രമങ്ങളെപ്പറ്റി, അത് ആത്യന്തികമായി ‘നീതി’ അല്ലെങ്കിൽക്കൂടി, മനസിലാക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇത് 2015ൽ എൽഎൽബി എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും അതുവഴി തുല്യാവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾക്ക് നിയമസഹായം നൽകിവരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലംതന്നെ ഹാനി ബാബു മാവോയിസ്റ്റ് ആണെന്ന കഴമ്പില്ലാത്ത ആരോപണത്തിന്റെ ഭ്രമജനകത അടിവരയിടുന്നു! മറ്റുള്ളവരുടെ ഭാഷാശേഷി വർധിപ്പിക്കാൻ പരിശീലനം നൽകിയും പുതിയ ഭാഷ ഒപ്പമുള്ളവരിൽ നിന്ന് പഠിക്കാൻ ശ്രമിച്ചും സഹതടവുകാർക്ക് നിയമോപദേശങ്ങൾ നൽകിയും അപരരുടെ അവസ്ഥയെ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം കാണിച്ചിരുന്ന അർപ്പണമനോഭാവം ജയിലിനുള്ളിലും തുടരുകയാണെന്നാണ് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.

എൻഐഎ ഇതുവരെ കാതലായ ഒരു തെളിവും പുറത്തുവിട്ടിട്ടില്ലാത്തതിനാൽ ഹാനി ബാബുവിന്റെ പൗരസംബന്ധവും നിയമസംബന്ധവുമായ അവകാശങ്ങളിന്മേലുള്ള അതിക്രമം തുടരുകയാണ്. എന്നു മാത്രമല്ല, പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകാരണങ്ങളുടെ ക്ളോൺ കോപ്പി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാനി ബാബുവിന്റെ അപേക്ഷ അനന്തമായി നീട്ടിവയ്ക്കുകവഴി അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്നത്തിനുവേണ്ടി നടത്തുന്ന പ്രതിരോധശ്രമങ്ങളെക്കൂടിയാണ് ദുർബലപ്പെടുത്തുന്നത്. നിരാകരണത്തിന് സമാനമായ ഇത്തരം അനന്തമായ നീട്ടിവയ്ക്കൽ ഒരു സൂചകമായി മാറുന്നത് മസാച്യുസെറ്റ്സിലെ ആർസണൽ കൺസൾടിങ് എന്ന ഡിജിറ്റൽ ഫോറൻസിക് കമ്പനിയുടെ കണ്ടെത്തൽ കൂടി പുറത്തുവരുമ്പോഴാണ്. BK-16ൽ ഒരാളായ റൊണാ വിൽസന്റെ കമ്പ്യൂട്ടറിൽ മലീഷ്യസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൈബർചാരൻമാർ(ഹാക്കർ) നുഴഞ്ഞു കയറി സ്ഥാപിച്ച ഒരുകൂട്ടം രേഖകളെപ്പറ്റിയാണ് ഫോറൻസിക് റിപ്പോർട്ട്. ഇത്തരത്തിൽ സ്ഥാപിച്ച് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ലാപ്ടോപ്പിലേക്ക് വ്യാപിച്ച ഈ രേഖകളാണ് മാവോയിസ്റ്റ് ബന്ധത്തിനുള്ള ഏക തെളിവായി ഈ കേസിൽ എൻഐഎയുടെ പക്കലുള്ളത്.

ഭീമാ കൊറേഗാവ്

പ്രസിദ്ധീകരിക്കപ്പെട്ട നിരവധി കണ്ടെത്തലുകളെപ്പറ്റി, ഒരു വർഷത്തിന് ശേഷംപോലും, കോടതി ഒരു സ്വമേധയാ നിരീക്ഷണം ഇതുവരെ നടത്താത്തതും ‘തെളിവുകൾ’ ആയി ഈ കേസിൽ പിടിച്ചെടുത്തിട്ടുള്ള രേഖകൾക്കുമേൽ ഫോറൻസിക് വിശകലനവും വേഗത്തിലുള്ള ഒരു സ്വതന്ത്രാന്വേഷണവും ഉത്തരവിടാത്തതും ഞങ്ങളെ അമ്പരപ്പിക്കുന്നു. ഏതൊരു ജനാധിപത്യരാജ്യത്തും അടിയന്തിരമായി ലഭ്യമാകുന്ന ഇത്തരം നടപടിക്രമങ്ങളെ അവഗണിച്ചുകൊണ്ട് സ്വീകരിക്കുന്ന നീട്ടിവയ്ക്കൽതന്ത്രങ്ങൾ നീതി ലഭിക്കുന്നതിന് പ്രതിബന്ധം തീർക്കാനുള്ള ഉപാധിയായി മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. എന്നുമാത്രമല്ല, കോവിഡ് മഹാമാരിയുടെ ആപത്‌ഘട്ടത്തിൽ മിക്ക രാജ്യങ്ങളും അവരുടെ രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുമ്പോൾ, BK-16ൽ നിന്നുമുള്ള ആവർത്തിച്ച ജാമ്യാപേക്ഷകൾപോലും, വയസ്സോ ആരോഗ്യസ്ഥിതിയോ വരെ കണക്കിലെടുക്കാതെ, സമ്പൂർണ്ണമായി നിരസിക്കുകയാണ് ചെയ്യുന്നത്. ആയതിനാൽ, വിവിധ ജയിലുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളും മരണങ്ങളും മൂലം, ജയിലിലെ അവസ്ഥയെപ്പറ്റി ഞങ്ങൾ അങ്ങേയറ്റം ഉത്കണ്ഠാകുലരാണ്. ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ കഠിനമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. വാസ്തവത്തിൽ ഇവയെല്ലാം ചേർന്നുവരികയാൽ മഹാമാരി എന്ന നാട്യത്തിൽ തുടക്കംമുതൽത്തന്നെ ഹാനി ബാബുവിനെ വ്യക്തിപരമായി സന്ദർശിക്കുന്നത് വിലക്കിയിരുന്നു. ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഇടയ്ക്കിടെ പുസ്തകങ്ങളടങ്ങിയ പാഴ്സലുകൾ നിരസിച്ചിട്ടുണ്ട്; കൂടാതെ കത്തുകൾ അയക്കുന്നതും സ്വീകരിക്കുന്നതും, ഫോൺ കോളുകൾ ചെയ്യുന്നതുപോലും ബന്ധപ്പെട്ട അധികാരികളുടെ തന്നിഷ്ടപരമായ നിയന്ത്രണങ്ങളിൽക്കൂടിയാണെന്നാണ് മനസിലാക്കുന്നത്.

ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന ഈ മഹാമാരി ബാധിക്കാത്ത ഒരു വ്യക്തിയോ കുടുംബമോ സ്ഥാപനമോ, കോടതിയുൾപ്പെടെ, ഉണ്ടാകില്ല. ഈ പ്രത്യേകഘട്ടത്തിൽ നീതിയുടെ നിരന്തര പരീക്ഷണത്തിനും പരിഹാസത്തിനും വിധേയരാകുന്ന, ഭരണഘടന ഉറപ്പുതരുന്ന ജനാധിപത്യാവകാശങ്ങളിൽ വിശ്വസിക്കുകയും അതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്തതിന്റെ പേരിൽ, ഹാനി ബാബുവിന്റെ വിഷയത്തിലെന്നപോലെ, വിചാരണതടവുകാരായി ജയിലിൽ കഴിയുന്നവരുടെ കുടുംബത്തിനുണ്ടാകുന്ന ഇരട്ട ആഘാതം വാക്കുകൾ കൊണ്ട് വിവരിക്കുക അസാധ്യമാണ്. വിചാരണയും പ്രതീക്ഷിച്ചുള്ള ഈ അനന്തമായ കാത്തിരുപ്പിന്റെ ആഘാതം തീർച്ചയായും പണം, ആശയവിനിമയം, ക്രയവസ്തുക്കൾ തുടങ്ങിയവയ്ക്കുമേലുള്ള കടുത്ത നിയന്ത്രണങ്ങൾ ഉൾപ്പെടെ അനേകം ദുരിതങ്ങൾ പേറുന്നതുമാണ്. പുറത്ത് നാം നിസാരമായി കരുതുന്ന പലതും ജയിലിനുള്ളിൽ അമൂല്യമാണെന്ന് അപൂർവ്വമായി വരുന്ന ഹാനി ബാബുവിന്റെ കത്തുകളിലൊന്നിൽ സൂചിപ്പിക്കുന്നുണ്ട്. പോസ്റ്റൽ സ്റ്റാമ്പിന്റെയും പേപ്പറിന്റെയും പേനയുടെയുമൊക്കെ ദൗർലഭ്യവും ലഭ്യമാകുമ്പോഴുള്ള അതിന്റെ താങ്ങാനാകാത്ത വിലയും മൂലം അപൂർവമായി മാത്രമേ കത്തുകൾ എഴുതാൻ സാധിക്കുന്നുള്ളൂ എന്നും ആ കത്തിൽ പറയുന്നുണ്ട്. ന്യായമായ തന്റെ ജീവിതത്തിലേക്ക് തിരിച്ചെത്താനായി നമ്മുടെ നീതിന്യായവ്യവസ്ഥയിലുള്ള ഉത്തമപ്രതീക്ഷയും അചഞ്ചലവിശ്വാസവും ജയിലിൽ നിന്നുള്ള അയാളുടെ എഴുത്തുകളിൽ പ്രകടമാണ്. ഇനിയും വിചാരണക്ക് വരുത്തുന്ന കാലതാമസം ഹാനി ബാബുവിനെ അദ്ദേഹത്തിന്റെ വ്യക്തിപരവും അക്കാദമികവും ബൗദ്ധികവുമായ ജീവിതത്തിൽനിന്നും വീണ്ടും അകറ്റിക്കൊണ്ടുപോവുകയാണ്. അതിനായുള്ള നടപടികൾ ഇനിയും അയാൾക്കുമേലുള്ള കൂടുതൽ ശിക്ഷയാകാതിരിക്കട്ടെ! സുപ്രീംകോടതിയുടെ സമീപകാലത്തെ ഒരു നിരീക്ഷണം ഉറപ്പിച്ചുപറയുന്നത് കാലതാമസം വരുത്താതെയുള്ള വിചാരണ, അത് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടവരായാൽപ്പോലും ഒരു മൗലികാവകാശമാണെന്നാണ്.

ഹാനി ബാബുവിന്റെ കുടുംബാംഗങ്ങളായ ഞങ്ങൾ ഇതിനാൽ അഭ്യർത്ഥിക്കുന്നു:

i) പ്രതിഭാഗത്തിന് സ്വതന്ത്രാന്വേഷണം നടത്തി അതിവേഗം വിചാരണ ആരംഭിക്കുന്നതിനായി ക്ളോൺകോപ്പികൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും എത്രയും വേഗം കുറ്റാരോപിതന് ലഭ്യമാക്കുക.

ii) വിചാരണ ആരംഭിക്കുംവരെ നിലവിലെ നിയമവ്യവസ്ഥകൾക്കനുസരിച്ച് എല്ലാ കുറ്റാരോപിതർക്കും എത്രയും വേഗം ജാമ്യം അനുവദിക്കുക. അല്ലാത്തപക്ഷം, വളഞ്ഞവഴികളും ഹീനതയും നിറഞ്ഞ ഏർപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആക്ഷേപം, മുമ്പേതന്നെ ഇല്ലെങ്കിൽ, നിയമവ്യവസ്ഥക്കുതന്നെ നേരിടേണ്ടിവരികയാണ്.

എന്ന്,
ജെന്നി (ഭാര്യ), ഫർസാന (മകൾ), ഫാത്തിമ (അമ്മ), ഹരീഷ് & അൻസാരി (സഹോദരന്മാർ)
മെയ് 05 2021

Follow | Facebook | Instagram Telegram | Twitter